ബാലരോഗങ്ങൾ നീങ്ങാൻ ഈ ക്ഷേത്രത്തിലെത്തി വഴിപാട് സമർപ്പിച്ചോളൂ,ഫലം ഉറപ്പ്

Mail This Article
കണ്ണനെ കൺകുളിരെ കാണാൻ ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തർ. ചരിത്രവും ഐതീഹ്യവും ഇടകലർന്ന് തൊടുപുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് തൊടുപുഴയാറിന്റെ തീരത്ത് കിഴക്കോട്ട് ദർശനമായി തൊടുപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളിൽ ശ്രീകൃഷ്‌ണൻ ശിശു സംരക്ഷകനായ ഉണ്ണികൃഷ്‌ണനെന്നാണ് സങ്കൽപം. ആപത്‌ബാന്ധവനാണ് തൊടുപുഴ ശ്രീകൃഷ്‌ണനെന്നത് ഏവരുടെയും അനുഭവം. കിഴക്കോട്ട് ദർശനമായ ക്ഷേത്രത്തിൽ അഞ്ച് പൂജകളും മൂന്നു ശീവേലിയുമുണ്ട്. രൂപം കൊണ്ടും ഭാവം കൊണ്ടും വ്യത്യസ്‌തനാണ് തൊടുപുഴ ശ്രീകൃഷ്‌ണ ഭഗവാൻ. നൊന്തു വിളിച്ചാൽ കലർപ്പില്ലാത്ത അളവില്ലാത്ത കാരുണ്യമേകുന്ന ഭക്ത വത്സലനാണ് കൃഷ്‌ണ ഭഗവാനെന്ന് ഐതീഹ്യത്തിലും അനുഭവത്തിലും വ്യക്തമാണ്. ക്ഷേത്ര സന്നിധിയിലെത്തുന്ന തൊടുപുഴയാർ പോലും ഒന്നു നിന്ന് ഭഗവാനെ പ്രദക്ഷിണം വച്ച ശേഷമാണ് യാത്ര തുടരുന്നത്. കൊടും വേനലിലും വറ്റാത്ത ജല പ്രവാഹവും ഭഗവാനെ വന്ദിക്കുന്നു. ഇതു പ്രകൃതിയുടെ പ്രണാമമായി കണക്കാക്കുന്നു. ശിശു സംരക്ഷകനാണ് ബാലഭാവത്തിലുള്ള ഭഗവാൻ. തൃക്കയ്യിൽ വെണ്ണയും ത്രിമധുരവുമായി ദർശനമരുളുന്ന ഭഗവാൻ ക്ഷേത്ര സന്നിധിയിൽ എത്തുന്നവർക്ക് ശാന്തിയും സമാധാനവും നൽകുമെന്നതാണ് അനുഭവം.
ഐതീഹ്യം
സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഈ പ്രദേശം പ്രശാന്തമായ ഒരു തപോവനമായിരുന്നു. അനേകം ഋഷിമാര്‍ ഇവിടെ തപസ്സു ചെയ്‌തിരുന്നു. ഈ ധന്യ പ്രദേശത്തിൽ കിരാത പാർവതി ദേവി അത്ഭുത തേജസ്സോടെ പ്രത്യക്ഷപ്പെടുകയും തന്റെ ചൈതന്യം ആകൽപാന്തം ഈ പ്രദേശത്തുണ്ടാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്‌തു. കാലാന്തരത്തിൽ ഈ കാന്തര ദേശത്ത് അഭൗമമായ ഒരു വൈഷ്‌ണവ സാന്നിധ്യം ആവിർഭവിച്ചു. ലക്ഷ്‌മിഗ്രാം എന്ന പ്രസിദ്ധമായിരുന്ന ഇന്നത്തെ തളിപ്പറമ്പ് പ്രദേശത്ത് പൂർവാശ്രമമായിട്ടുള്ള ഒരു യോഗീവര്യനിൽ കൂടിയാണ് ഈ സാന്നിധ്യം ദർശനമായത്. വേദവേദാംഗപാരംഗതനും സർവ്വാശാസ്‌ത്രാത്ഥവേത്താവും ആയ ബ്രാഹ്മണൻ ക്ഷണികമായ മനുഷ്യ ജന്മത്തിൽ നിന്നും മുക്തി നേടാനായി ലക്ഷ്‌മീനിത്യ നിഷേവിതനായ ശ്രീകൃഷ്‌ണ പരമാത്മാവിന്റെ ബാലഗോപ രൂപത്തെ ഉപാസിച്ച് കരഗതലാമലകം ആക്കി തീർത്തു. കാർവർണന്റെ ബാലക്രീഡകൾ ദർശിച്ചും സ്‌പർശിച്ചും ഭഗവാനെ ഊട്ടിയും ഉണ്ടും ദിനരാത്രങ്ങൾ ലക്ഷ്‌മീഗ്രാമത്തിൽ തന്നെ ആ യതീശ്വരൻ കഴിച്ചുകൂട്ടി. കരുണാമയനായ ഭഗവാൻ ആ യതീശ്വരന്റെ മുന്നിൽ പൂതനാസോദരനായ ബകനെന്ന ഗൃദ്‌ധ്രാസുരനെ ചുണ്ടു കീറി കൊന്ന ശേഷം മാതൃസവിധത്തിൽ എത്തി വിശപ്പുകൊണ്ട് വളരെ അധികം ക്ലേശിക്കുന്ന ബാലരൂപത്തിൽ ഭക്ഷണം യാചിക്കുന്ന യശോദാ നന്ദന സ്വരൂപത്തെ കാട്ടി കൊടുത്തു. ആനന്ദ സാഗരത്തിലാറാടിയ ആ യതീശ്വരൻ ഉടൻ തന്നെ സർവലോകങ്ങൾക്കും അന്നദാതാവായ സർവേശ്വരന് നിവേദ്യം വച്ച് ഭക്തി പുരസരം സമർപ്പിച്ച് പ്രീതി വരുത്തി സംതൃപ്‌തനാക്കി. ഇത് മീന മാസത്തിലെ ചോതി ദിവസമായിരുന്നു. യോഗീശ്വരന്റെ പ്രാർഥന മൂലം ഭക്താഭീഷ്ട ഫലപ്രദായിയായ ദേവൻ ജഗദംബയുടെ സവിധത്തിൽ നിത്യസാന്നിധ്യം ചെയ്‌തുകൊള്ളാമെന്നു അരുളുകയും ചെയ്‌തു. പിതൃതുല്യ പരിലാളനയോടെ ശിഷ്ടകാലം ദേവനെ സേവിച്ചു കൊണ്ട് യോഗീശ്വരൻ തത്സവിധത്തിൽ കഴിച്ചുകൂട്ടി മോഷപ്രാപ്‌തി അടയുകയും ചെയ്‌തു. ഈ പുണ്യാത്മാവിന്റെ സമാധി സ്ഥാനമാണ് ക്ഷേത്രത്തിന് കുറച്ചു മാറി കാണുന്ന നിലപാട് തറ. യതിപ്രഭാവത്തെ കുറിച്ച് കാലാന്തരത്തിൽ കേട്ടറിഞ്ഞ നാട്ടരചൻ ക്ഷേത്ര നിർമാണം നടത്തി കൊടുത്തുവെന്നുമാണ് ഐതീഹ്യം. ശത്രുക്കളുടെ ആക്രമണങ്ങള്‍ ക്ഷേത്ര സങ്കേതത്തിന് പലതരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കി. പിന്നീട് തിരുവിതാംകൂർ മഹാരാജാക്കന്മാരിൽ നിക്ഷിപ്‌തമായ ഈ ക്ഷേത്രം ഭരണാവകാശം അവരിൽ നിന്നും ഇന്നത്തെ ഊരാഴ്‌മക്കാരായ നെടുംപിള്ളി തരണനല്ലൂർ ഇല്ലത്തേക്ക് ലഭിച്ചു.
പുള്ളും പ്രാവും സമർപ്പണം
കുട്ടികൾക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്‌നം കണ്ട് പേടിച്ച് കരച്ചിൽ, വിട്ടുമാറാത്ത ബാലരോഗങ്ങൾ തുടങ്ങിയ ബാലപീഡകൾ മാറുന്നതിനു വേണ്ടി പുള്ളും പ്രാവും സമർപ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണ്. പക്ഷി പീഡ നിമിത്തം കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങളെ ഈ ദേവൻ അത്ഭുതകരമായി ശമിപ്പിക്കുന്നു.
വെള്ളി കൊണ്ട് പുള്ളും പ്രാവും (അല്ലെങ്കിൽ പുള്ളും മുട്ടയും) ഉണ്ടാക്കി നടയ്‌ക്കൽ വച്ച് പ്രാർഥിച്ച് പ്രസാദം വാങ്ങി കുട്ടികൾക്കു കൊടുത്താൽ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല. ഭഗവാന് ചാർത്തിയ മാല വാങ്ങി ഗൃഹത്തിൽ പൂജാമുറിയിൽ സൂക്ഷിച്ചാൽ അദൃശ്യ ശക്തികൾ മൂലമുണ്ടാകുന്ന ബാലദുരിതങ്ങൾക്ക് ശമനമുണ്ടാകും.
ചോതിയൂട്ട്
യതീശ്വരനായ ബ്രാഹ്മണഭക്തന് ഭഗവാൻ ദിവ്യദർശനം കൊടുത്ത ദിവസമാണത്രേ മീനമാസത്തിലെ ചോതി നക്ഷത്രം. ഈ ദിവസം ദേവന്റെ പിറന്നാളായി ആഘോഷിക്കുന്നു. ചോതി നാളിൽ നടത്തുന്ന ഭഗവാന്റെ പിറന്നാൾ സദ്യയ്‌ക്ക് ചോതിയൂട്ട് എന്ന് പറഞ്ഞു വരുന്നു. നിവേദ്യാദികൾക്കും ഊട്ടിനും മറ്റും ഉണക്കലരി മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർബന്ധമുള്ള ഇവിടെ ആണ്ടിൽ ഈ ദിവസം മാത്രമാണ് പുഴക്കലരി വെച്ച് ചതുർവിധവും വിഭവസൃദ്ധവുമായ സദ്യ നടത്തുന്നത്.
ഓരോ ക്ഷേത്രത്തിനും തനതായ ദേശിയതയും സ്വത്വവും സംസ്കാരവും ഉണ്ട്. മൂർത്തി സങ്കൽപ്പത്തിലെ വൈവിദ്ധ്യങ്ങൾ ആചാരത്തിലും അനുഷ്‌ഠാനത്തിലും മാറ്റങ്ങൾ ഉണ്ട ാക്കുന്നു. അങ്ങനെയുള്ള ചില പ്രത്യേകാനുഷ്‌ഠാനങ്ങൾ എടുത്തുപറയേണ്ട തായി ഇവിടുണ്ട്.
നിത്യവും അഞ്ചുപൂജകളും നിത്യശീവേലികളും ദീപാരാധനയും പ്രധാന ദേവനായ ശ്രീകൃഷ്‌ണനുണ്ട്. കിഴക്കുഭാഗത്ത് വാതിൽ മാടം ഭഗവതി സാന്നിദ്ധ്യവും, തിരുമുറ്റത്ത് കന്നിമൂലയിൽ മഹാഗണപതിയും ഉണ്ട്. തേവാരമൂർത്തിയായ ശിവൻ, ദുർഗ്ഗ, സാളഗ്രാമം തുടങ്ങിയ സാന്നിദ്ധ്യങ്ങളെയും പ്രത്യേകമായി ആചരിച്ചുവരുന്നു. പ്രദക്ഷിണവഴിക്ക് പുറത്ത് കന്നിമൂലയിൽ ശ്രീശാസ്താവിനെ പ്രതിഷ്‌ഠിച്ചിരിക്കുന്നു. മതിലിന് പുറത്ത് തെക്കുഭാഗത്ത് സർപ്പങ്ങളേയും കുടിയിരിത്തിയിരിക്കുന്നു.
സാധാരണ ക്ഷേത്രങ്ങളിലെ നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പൂജാനുഷ്‌ഠാനമാണ് ഇവിടെയുള്ളത്. ബ്രാഹ്മമുഹൂർത്തത്തിൽ പള്ളിയുണർത്തിയശേഷം നടതുറന്ന് മേൽശാന്തി ശ്രീകോവിലിൽ പ്രവേശിക്കുന്നതോടൊപ്പം തന്നെ നൈവേദ്യവുമായി കീഴ്‌ശാന്തിയും എത്തിയിരിക്കണം. അല്‌പംപോലും താമസത്തിനിടവരുത്താതെ ഉഷനിവേദം കഴിച്ചതിന് ശേഷം മാത്രമെ നിർമ്മാല്യം മാറ്റി അഭിഷേകവും മലരുനിവേദ്യവും നടത്തുകയുള്ളു.
ഭോക്തുകാമനായി മാതാവിനെ സമീപിച്ച ശ്രീകൃഷ്‌ണഭഗവാനെ സങ്കല്‌പിച്ച് യോഗീശ്വരൻ ആദ്യമായി നൽകിയ നിവേദ്യമായാണ് ഇതിന്റെ സങ്കല്‌പമെന്ന് പറയപ്പെടുന്നു.
അന്നപ്രാശത്തിന് മുൻപ് കുട്ടികളെ ദേവസന്നിധിയിൽ ദർശനം നടത്തിച്ച് അടിമ കിടത്തി തീർത്ഥവും പ്രസാദവും നൽകിയതിന് ശേഷം ചോറൂണ് നടത്തുന്നതും ഇവിടെ കണ്ടുവരുന്നു. അടിമ കിടത്തുകയെന്നത് വളരെ ശ്രേഷ്‌ഠമായാണ് കരുതുന്നത്. ശ്രീകൃഷ്‌ണഭഗവാൻ കുട്ടിയെ തന്റെ കളിക്കൂട്ടുകാരനായി സ്വീകരിക്കുകയും അവരെ യാതൊരാപത്തും വരാതെ രക്ഷിച്ച് ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി രക്ഷിക്കുമെന്നും അനുഭവസമ്പന്നരായ ഭക്തന്മാർ പറയുന്നു.
ബാലലീലാവിനോദ തൽപ്പരനായ ഈ ദേവന് ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ചിലതാണ് പാൽപായസനിവേദ്യവും കദളിപഴവും പഞ്ചസാരയും. പൊതുവെ ചെറിയ കുട്ടികൾക്ക് മധുരപദാർത്ഥങ്ങളോട് ഇഷ്‌ടം കൂടുമല്ലോ അതുപോലെതന്നെയാണ് നെയ്‌വിളക്ക് തെളിക്കലും.
തിരുവോണം ഊട്ട്
എല്ലാ മാസത്തിലും തിരുവോണത്തിന് ക്ഷേത്രത്തിൽ പ്രസാദഊട്ട് നടത്തി വരുന്നു. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ദർശനത്തിനും പ്രസാദഊട്ടിനും വിപുലമായ സംവിധാനമാണ് ദേവസ്വം ഒരുക്കുന്നത്. അന്നദാനം മഹാദാനമാണ്. താൽക്കാലികമായ വിശപ്പും ദാഹവും ശമിപ്പിക്കുക മാത്രമല്ല യജ്‌ഞ ശിഷ്ടമായ നിവേദ്യാന്നം ഭുജിക്കുന്നതു കൊണ്ട് ഭക്തരുടെ കഷ്ടപ്പാടുകൾക്ക് കാരണമായ കർമ്മഫലദോഷം ഭഗവത് അനുഗ്രഹം മൂലം നീങ്ങുക കൂടി ചെയ്യുന്നു.
അഷ്ടമി രോഹിണി
തൊടുപുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്‌ണ ജയന്തിയായ അഷ്ടമി രോഹിണി എല്ലാ വർഷവും വിവിധ പരിപാടികളോടെ ആഘോഷിക്കാറുണ്ട ്. നാടിന്റെ നാനാ ഭാഗത്തു നിന്നും ഈ സുദിനത്തിൽ ശ്രീകൃഷ്‌ണ ഭഗവാനെ ദർശിക്കുന്നതിനായി പതിനായിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്നു. പാൽപ്പായസവും അപ്പവുമാണ് ഈ സുദിനത്തിലെ വിശേഷാൽ വഴിപാടുകൾ. അർദ്ധരാത്രിയിൽ അവതാര പൂജ ദർശിക്കാൻ ധാരാളം ഭക്തജനങ്ങൾ വൃതമെടുത്ത് ക്ഷേത്രത്തിൽ എത്താറുണ്ട്.
നവരാത്രി ആഘോഷം
ഇവിടെ എല്ലാ വർഷവും നവരാത്രി സമുചിതമായി ആഘോഷിച്ചു വരുന്നു. ക്ഷേത്രത്തിൽ അലങ്കരിച്ച മണ്ഡപത്തിലാണ് സരസ്വതി പൂജ. പൂജവയ്‌പ്പു ദിവസം പകൽ പൂജിക്കാനുള്ള പുസ്‌തകങ്ങൾ സ്വീകരിക്കുന്നു. ഭക്തജനങ്ങൾ പാരായണം നിത്യം ചെയ്യുന്ന രാമായണാദി ഗ്രന്ഥങ്ങളും താളിയോല ഗ്രന്ഥങ്ങൾ, വിദ്യാർഥികളുടെ പാഠപുസ്‌തകങ്ങൾ എന്നിവയെല്ലാം പൂജയ്‌ക്ക് വയ്‌ക്കുവാൻ കൊണ്ടുവരുന്നു. നവരാത്രിക്കാലം 9 ദിവസവും സംഗീതകച്ചേരികൾ, അഷ്ടപദി, നാദസ്വരം തുടങ്ങിയ നാദോപാസനകളും നടത്തി വരുന്നു. ദേവീ മാഹാത്മ്യ പാരായണം, ദേവീസ്‌ത്രോത്ര ജപം തുടങ്ങിയവയും എല്ലാ ദിവസങ്ങളിലും ഉണ്ട്. നിത്യവും ഗ്രന്ഥ പൂജ കണ്ട ് തൊഴുന്നതിനും വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നതും വൻ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.
നവരാത്രി (നവരാത്രം) കന്നി മാസത്തിലെ ശുക്ലപക്ഷ പ്രതിപദം മുതൽ ദശമി വരെ നീണ്ടു നിൽക്കുന്ന ഒരു ആരാധനാ രീതിയാണ്. ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും മാത്രമല്ല, ജോലി സ്ഥലങ്ങളിലും അന്നു പൂജ നടക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈശ്വര ചൈതന്യം നിറയുന്നു. മനുഷ്യജീവിതത്തിലെ ഓരോ ചലനവും ഈശ്വരാർപ്പണമായിത്തീരേണം.
മണ്ഡലകാലം
അതിപ്രാചീന കാലം മുതൽക്കു തന്നെ ആചരിച്ചു വരുന്ന വ്രതാനുഷ്‌ഠാനക്കാലമാണ് മണ്ഡലകാലം. വൃശ്ചികം 1 മുതൽ ധനു 11 വരെ കൂടിയ 41 ദിവസങ്ങളെയാണ് മണ്ഡലകാലമെന്നു പറയുന്നത്. ഈ ക്ഷേത്രത്തിൽ മണ്ഡലോത്സവം വളരെ പ്രധാനമാണ്. മണ്ഡലകാലത്ത് ക്ഷേത്രത്തിൽ നിറമാലയും ദീപാരാധന ചുറ്റുവിളക്കും നടത്തുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. വൃശ്ചികം 1 മുതൽ 12 ദിവസം ഭഗവാന് നവകാഭിഷേകവും പഞ്ചഗവ്യാഭിഷേകവും ഉണ്ട്. ശ്രീധർമശാസ്‌താവിനുള്ള നവകാഭിഷേകം വൃശ്ചികം 12നാണ് പ്രത്യേകം തയാറാക്കി താന്ത്രിക വിധിയനുസരിച്ച് അഭിഷേകം ചെയ്യുന്ന പഞ്ചഗവ്യം വാങ്ങി സേവിക്കാൻ ഭക്തരുടെ വൻതിരക്ക് ഈ ദിനങ്ങളിൽ അനുഭവപ്പെടാറുണ്ട്.