ADVERTISEMENT

ചെന്നൈ∙ അപ്രതീക്ഷിതമായി പെയ്ത മഴയിലും ആവേശം ചോരാത്ത ആഘോഷം. നഗരത്തിൽ പുതുവർഷ ആഘോഷങ്ങൾക്കു മേലെ മഴ എത്തിനോക്കിയെങ്കിലും വന്നതു പോലെ തിരിച്ചുപോയി. 2020നെ വരവേൽക്കാൻ 2019ലെ അവസാന രാത്രി ചെന്നൈ നഗരം മറീന ബീച്ചിലേക്കു ചുരുങ്ങുന്ന കാഴ്ചയായിരുന്നു.

നഗരത്തിലെ എല്ലാ വഴികളും മറീനയിലേക്കുള്ളതായിരുന്നു. അർധരാത്രിയിൽ ശാന്തമാകുന്ന മറീനയിൽ യുവാക്കളും കുട്ടികളും ആഘോഷത്തിന്റെ പൊടി പറത്തി. പൊലീസ് കനത്ത സുരക്ഷ തീർത്തതിനാൽ ഒന്നോ രണ്ടോ ഇടങ്ങളിലൊഴിച്ച് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാൽ ബൈക്ക് റേസിങ്ങും എങ്ങും കണ്ടില്ല. ബാക്കിയായ മഴ രാവിലത്തേക്കു മാറ്റി വച്ചതു പോലെ പുതുവർഷ പ്രഭാതത്തെ വരവേറ്റത് കനത്ത മഴ. 

യുവാക്കളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ പതിനായിരക്കണക്കിനു പേരാണ് മറീനയിൽ ഒത്തുകൂടിയത്. ലൈറ്റ്ഹൗസിലെ വലിയ ക്ലോക്കിൽ 12 തെളിഞ്ഞതോടെ "ഹാപ്പി ന്യൂ ഇയർ" എങ്ങും മുഴങ്ങി. പല കുടുംബങ്ങൾ പല ഭാഗങ്ങളിലായി കേക്ക് മുറിച്ചും മാനത്ത് വർണച്ചെപ്പ് ഒരുക്കിയുമാണ് പുതുവർഷത്തെ വരവേറ്റത്. 

ആഘോഷങ്ങൾ അവസാനിച്ച ഒരുമണി വരെ പാട്ടും നൃത്തവും നീണ്ടു. സമയം കഴിഞ്ഞിട്ടും ഏറെ വൈകിയാണ് പലരും പിരിഞ്ഞുപോയത്. വിവിധ റെസിഡൻഷ്യൽ അസോസിയേഷനുകളും രാത്രി ആഘോഷിച്ചു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും കെട്ടിടങ്ങൾ വൈദ്യുതി വിളക്കാൽ അലങ്കരിച്ചും വ്യത്യസ്തമായ ആഘോഷങ്ങൾ.

നഗരത്തിൽ സുരക്ഷ, തേനിയിൽ  യുവാവിനെ മർദിച്ചു കൊന്നു

∙ രാത്രി ഒന്നു കഴിഞ്ഞിട്ടും പിരിഞ്ഞു പോകാൻ മടി കാട്ടിയപ്പോൾ പൊലീസ് പട്രോളിങ് ടീം രംഗത്തിറങ്ങി ആഘോഷങ്ങളെ കരയ്ക്കു കയറ്റി. ബീച്ചിൽ സ‍ഞ്ചരിക്കുന്ന പ്രത്യേക പട്രോളിങ് വാഹനമാണു എത്തിയത്. ഒരാൾ മാത്രമുള്ള 2-3 വാഹനങ്ങൾ മാത്രമെ വന്നുവെങ്കിലും മിനിറ്റുകൾക്കുള്ളിൽ ബീച്ച് കാലിയായി. ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ എങ്ങും പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. വാഹനങ്ങളെ നിയന്ത്രിച്ചും വഴികൾ ക്രമീകരിച്ചും പൊലീസ് റോഡ് കൈയടക്കി. 15,000 അധിക പൊലീസുകാരെ പ്രത്യേക സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ബൈക്ക് റേസിങ്ങിന്റെ ഭാഗമായുള്ള പതിവ് ചീറിപ്പായൽ ശബ്ദവും കേട്ടില്ല.

എന്നാലും അർധരാത്രി വരെയും കടലിൽ ഇറങ്ങുന്നവരെ നിയന്ത്രിക്കാനോ നിർദേശങ്ങൾ നൽകാനോ ആരെയും കണ്ടില്ല. ആഘോഷത്തിൽ കുട്ടികൾ ഉൾപ്പെടെ പലരും മതിമറന്നു കടലിൽ ഇറങ്ങുന്നുണ്ടായിരുന്നു. 

∙ പുതുവർഷ ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷത്തിൽ തേനിയിൽ യുവാവ് കൊല്ലപ്പെട്ടു. ജയമംഗലം സ്വദേശി കെ. കാർത്തിക്കിനെ (22) ആണ് മർദിച്ചു കൊന്നത്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുകയായിരുന്ന കാർത്തിക്കിനെയും സുഹൃത്തിനെയും മറ്റൊരു സംഘം തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. വാക്കേറ്റവും സംഘർഷവും നടക്കുന്നതിനിടെ കൂടുതൽ പേർ രംഗത്തു വന്നതിനാൽ ഇരുവരും ഓടിപ്പോവാൻ ശ്രമിച്ചു. 

എന്നാൽ കാർത്തിക്കിനെ പിടികൂടി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാർത്തിക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന പൊലീസിന്റെ ഉറപ്പിലാണ് ഇവർ പിരിഞ്ഞു പോയത്.

തിരക്കിലമർന്ന് ആരാധനാലയങ്ങൾ

∙ പുതുവർഷപ്പുലരിയിൽ ക്ഷേത്രങ്ങളിൽ ഭക്തരുടെ ഒഴുക്ക്. വടപളനി മുരുകൻ ക്ഷേത്രത്തിൽ ഭക്തരുടെ നീണ്ട നിര. കാഞ്ചീപുരം മുരുകൻ ക്ഷേത്രം, ഏകാംബരനാഥർ വരദരാജ കോവിൽ, അരുൾമിഗു സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും വലിയ തിരക്കായിരുന്നു. നാമക്കൽ ആഞ്ജനേയർ ക്ഷേത്രം, വടചെന്നൈ സായിബാബ ക്ഷേത്രം, കാമാച്ചി അമ്മൻ, തിരുച്ചെന്ദൂർ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക പൂജയും അഭിഷേകങ്ങളും നടന്നു.

സാന്തോം പള്ളിയിൽ 31ന് രാത്രി പ്രത്യേക പാർഥന നടന്നു. വേളാങ്കണ്ണിയിൽ പ്രത്യേക ശുശ്രൂഷകളും പ്രാർഥനയും നടന്നു. തൂത്തുക്കുടി, നാഗപട്ടണം, മധുര എന്നിവിടങ്ങളിലെ പള്ളികളിലും പ്രത്യേക ചടങ്ങുകൾ നടന്നു.

ഒരു രൂപയ്ക്ക് ഇഡ്ഡലി, പൊറോട്ട

∙ ഒന്നാം തീയതി ഒരു രൂപയ്ക്ക് പൊറോട്ട കിട്ടിയാലോ? പുതുവർഷത്തിൽ അതും സംഭവിച്ചു. തിരുവണ്ണാമലയിലെ ഒരു കടയിലാണ് ഒരു രൂപയ്ക്ക് പൊറോട്ടയും ഇഡ്ഡലിയും നൽകിയത്. ആവശ്യക്കാർക്ക് എത്ര വേണമെങ്കിലും കൊടുക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഒരുപാട് പേർ ഇടിച്ചു കയറി. ഒരു രൂപയ്ക്ക് അര ലീറ്റർ കുപ്പിവെള്ളവും കിട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com