കണ്ണൂർ ബൈപാസ്: പാപ്പിനിശ്ശേരിയിൽ അടിപ്പാത

Mail This Article
പാപ്പിനിശ്ശേരി ∙ കണ്ണൂർ ബൈപാസ് തുടങ്ങുന്ന പാപ്പിനിശ്ശേരിയിൽ ദേശീയപാതയിലേക്കു പ്രവേശനം എളുപ്പത്തിൽ സാധ്യമാകുന്ന രീതിയിൽ ട്രാഫിക് സർക്കിൾ നിർമിക്കില്ല. 24 മീറ്റർ വീതിയിൽ അടിപ്പാത മാത്രം നിർമിക്കാൻ തീരുമാനം. വേളാപുരം അമലോദ്ഭവ മാതാ ദേവാലയത്തിനും പാപ്പിനിശ്ശേരി സഹകരണ ബാങ്കിനും ഇടയിലുള്ള സ്ഥലത്താണു പുതിയ അടിപ്പാത നിർമിക്കുന്നത്. അഞ്ചര മീറ്റർ ഉയരത്തിലുള്ള വെഹിക്കിൾ അണ്ടർപാസാണു നിർമിക്കുന്നത്.
നിർമാണം തുടങ്ങാൻ, മാസങ്ങൾക്കു മുൻപേ ടെസ്റ്റ് പൈലിങ് നടത്തിയിരുന്നു. 150 മീറ്റർ അകലെയുള്ള അരോളി മാങ്കടവ് റോഡിലേക്കു നേരിട്ടു പ്രവേശിക്കാൻ അടിപ്പാത നിർദേശിച്ചിട്ടില്ല. പുതിയ അടിപ്പാതയുടെ അടുത്തേക്ക് അരോളി റോഡിലേക്കുള്ള പ്രവേശനം സാധ്യമാകുന്ന നിലയിൽ പാത നീട്ടേണ്ടി വരും. കണ്ണൂർ ബൈപാസ് പാപ്പിനിശ്ശേരിയിൽ നിന്നു തുടങ്ങി പുതിയ വളപട്ടണം പാലം, മുണ്ടയാട്, താഴെചൊവ്വ വഴി കടന്നുപോകും. ഇതിനാൽ കണ്ണൂർ നഗരത്തിലേക്കുള്ള വാഹനങ്ങൾ നേരത്തെ തന്നെ സർവീസ് റോഡിനെ ആശ്രയിക്കേണ്ടിവരും.
അതുപോലെ കെഎസ്ടിപി റോഡിൽ നിന്നു കയറി വരുന്ന വാഹനങ്ങൾക്കു പുതിയ ദേശീയപാതയിലേക്കു കടക്കാൻ കിലോമീറ്ററോളം ദൂരം ചുറ്റേണ്ടിവരും. പാപ്പിനിശ്ശേരി പ്രധാന അടിപ്പാതയ്ക്കു സമീപം 150 മീറ്റർ അകലെ പഞ്ചായത്ത് കല്ലൂരിക്കടവ് റോഡിനായി ചെറിയ അടിപ്പാത കൂടി നിർമിക്കും. 7 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുള്ള ബോക്സ് ടൈപ്പ് അടിപ്പാതയാണു നിർമിക്കുന്നത്. കീച്ചേരി ജംക്‌ഷനിൽ നേരത്തെ ദേശീയപാത ഡിപിആറിൽ നിർദേശിച്ച 24 മീറ്റർ വീതിയിലുള്ള അടിപ്പാതയുടെ നിർമാണവും പുരോഗമിക്കുന്നു.