പാർട്ടി തന്നെ വിശ്വം; ഓർമകളിൽ വിപ്ലവത്തിന്റെ ഓളങ്ങൾ

Mail This Article
കോട്ടയം ∙ ക്രിക്കറ്റാണ് വൈക്കം വിശ്വന്റെ പുതിയ ആവേശം. 66 അടി നീളത്തിലും പത്തടി വീതിയിലും ഉള്ള ക്രിക്കറ്റ് പിച്ച് എന്ന ഇത്തിരിത്തുണ്ടു ഭൂമിയിൽ നടക്കുന്ന വിപ്ലവവും നല്ല ഹരത്തിൽ ആസ്വദിക്കുകയാണ് അദ്ദേഹം. പേരക്കുട്ടി അശ്വഥ് എന്ന അച്യുതിൽ നിന്നു പകർന്നു കിട്ടിയതാണ് ക്രിക്കറ്റ് വിപ്ലവവീര്യം. 84–ലേക്കു കടക്കുന്ന വൈക്കം വിശ്വന് അതും വഴങ്ങിയെന്നും ടിവിയിൽ ഇന്ത്യയുടേത് ഉൾപ്പെടെ എല്ലാ ക്രിക്കറ്റ് കളികളും കാണാറുണ്ടെന്നു ഭാര്യ ഗീതയും പറഞ്ഞു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നു പറയും പോലെ കൊച്ചുമോൻ അദ്ദേഹത്തെ ക്രിക്കറ്റ് പ്രേമിയാക്കി എന്ന കമന്റും. വൈക്കം വിശ്വൻ ഒരു ചെറിയ ചിരിയിൽ ആ ഇഷ്ടവും ഒതുക്കി. രാഷ്ട്രീയക്കളികൾ ഏറെക്കണ്ട് ദീർഘകാലം (13 വർഷം) എൽഡിഎഫ് കൺവീനറായിരുന്നപ്പോഴും നിലപാടുകളിലും വാക്കുകളിലും പാലിച്ച അതേ മിതത്വം.
രാവിലെ പത്രങ്ങളോടൊപ്പം തുടങ്ങുന്നു ദിനചര്യ. പത്രങ്ങൾ വായിച്ചുകൊടുത്ത് തന്റെ ഊർജം മുഴുവൻ പോകുമെന്ന് റിട്ട. ഊർജതന്ത്ര പ്രഫസർ കൂടിയായ ഗീതയുടെ സ്നേഹ പരിഭവം. വിവിധ വിഷയങ്ങൾ സംബന്ധിച്ച് പത്രങ്ങളിൽ വരുന്ന ഗൗരവമേറിയ ലേഖനങ്ങളോടാണ് ഏറെ ഇഷ്ടം.
കണ്ണിനു ചെറിയ പ്രശ്നങ്ങളുണ്ട്. എങ്കിലും ജോസഫ് എം.പുതുശേരി രചിച്ച ‘കാലം കണ്ണാടി നോക്കുമ്പോൾ’ എന്ന പുസ്തകം വായിക്കുകയാണെന്ന് വൈക്കം വിശ്വൻ പറഞ്ഞു. തന്റെ ഗ്രന്ഥശേഖരത്തിലെ മൂവായിരത്തോളം പുസ്തകങ്ങൾ അദ്ദേഹം ഗ്രന്ഥശാലകൾക്കു സമ്മാനിച്ചിരുന്നു. പാർട്ടി ചരിത്രവും കേരളത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങളുമെല്ലാം ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമകളിൽ തിളക്കം വച്ചുനിൽക്കുന്നുണ്ട്. അതെക്കുറിച്ച് എഴുതണമെന്ന് പലരും നിർബന്ധിക്കാറുണ്ടെങ്കിലും ഒന്നും വേണ്ടെന്ന നിലപാടിലാണ് അദ്ദേഹം. സ്ഥാനമാനങ്ങളോട് പണ്ടും പുലർത്തിയ അകലം പോലെ ആ നിലപാട്.
പണ്ട് എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചപ്പോഴും അദ്ദേഹം ഇതേപോലെ നിസ്സംഗത പുലർത്തി. സ്ഥാനം വേണ്ടെന്ന് കട്ടായം പറഞ്ഞു. 1967ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കത്തെ സ്ഥാനാർഥിയായി പാർട്ടി തീരുമാനിച്ചപ്പോൾ അതു താനല്ല, വൈക്കത്തെ പ്രമുഖനായ കെ.വിശ്വനാഥനാണെന്നു പറഞ്ഞതും ചരിത്രമാണ്. അന്ന് പ്രചാരണത്തിനെത്തിയ കെ.ആർ ഗൗരിയമ്മ പറഞ്ഞപ്പോഴാണ് യഥാർഥ വിശ്വൻ ആരാണെന്ന വിവരം പുറത്തുവന്നത്.
കോഴിക്കോട് ജെടിഡി ഇസ്‌ലാം സ്കൂളിൽ ഒരു വർഷം അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു മലയാള സാഹിത്യത്തിൽ എംഎ ബിരുദം നേടിയ ശേഷം ഇൻഫർമേഷൻ വകുപ്പിൽ അസിസ്റ്റന്റ് തസ്‌തികയിലേക്ക് അഭിമുഖത്തിനു പോയിട്ടും അതുപേക്ഷിച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. ഇന്റർവ്യൂവിൽ പങ്കെടുത്ത വിവരം അറിഞ്ഞ എകെജി സ്നേഹപൂർവം കഴുത്തിനുപിടിച്ച് ‘നീ അങ്ങനെ പോകണ്ടവനല്ല’ എന്നു പറഞ്ഞപ്പോൾ അതു ശരിയാണെന്നു തോന്നിയെന്ന് വൈക്കം വിശ്വൻ പറയുന്നു.
അച്യുതമേനോൻ സർക്കാരിനെതിരെ വൈക്കത്തു നടന്ന സമരത്തിൽ പൊലീസിന്റെ കൊടിയ മർദനമാണ് വൈക്കം വിശ്വന് ഏറ്റത്. സഹപാഠിയായിരുന്ന നഴ്സ് ആശുപത്രിയിൽ വച്ച് 37 അടിയുടെ പാടുകൾ വരെ എണ്ണിയ ശേഷം പൊട്ടിക്കരഞ്ഞു. "അന്ന് അമ്മയുടെ സഹോദരിയുടെ മകൾ കാണാനെത്തിയപ്പോൾ മുറിപ്പാടുകൾ കാണാതിരിക്കാൻ മലർന്നു കിടന്നു”- ആ ഓർമകൾ പറഞ്ഞു മുഴുമിക്കാനാകാതെ വൈക്കം വിശ്വൻ വിതുമ്പി. 1972ൽ സിപിഎം-സിപിഐ സംഘട്ടനം കൊണ്ടുമ്പിരിക്കൊണ്ട കാലത്ത് വൈക്കം വിശ്വനും മൂന്നു സുഹൃത്തുക്കളും മരിച്ചെന്നു കരുതി ‘ഈ ആത്മാവിനു കൂട്ടായിരിക്കട്ടെ’ എന്നു പറഞ്ഞ് എതിരാളികൾ നെഞ്ചത്ത് കല്ലുവച്ചിട്ടു പോയ സംഭവവും ഉണ്ട്.
പ്രസംഗവേദിയിലെ ഹരമായിരുന്നു വിശ്വൻ. 1965ൽ തിരുവാർപ്പിൽ പ്രസംഗിക്കാൻ എത്തിയപ്പോൾ വിശ്വന്റെ ഉടുപ്പ് കീറിയിരുന്നു. പ്രസംഗം കേട്ട് ആരാധന തോന്നിയ സ്ത്രീകൾ 48.50 രൂപ പിരിവിട്ടു ഷർട്ട് വാങ്ങാൻ നൽകി! ‘ഇനി നല്ല ഉടുപ്പിട്ടോളാം’ എന്നു പറഞ്ഞ് ആ തുക ലോക്കൽ സെക്രട്ടറിയെ ഏൽപിച്ച് വിശ്വൻ വലിഞ്ഞു. കോട്ടയത്തെ ഹോട്ടൽ ടെംപിൾ വ്യൂവിൽ യേശുദാസിന്റെ പാട്ടുകൾക്കൊപ്പം വൈക്കം വിശ്വന്റെ പ്രസംഗവും പഴയ സ്പൂളിൽ ഇട്ട് കേൾപിച്ചിരുന്ന കാലമുണ്ടായിരുന്നു!
1939ൽ ജനിച്ച വൈക്കം വിശ്വൻ 1958ലാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തുന്നത്. എസ്എഫ്ഐയുടെ ആദ്യരൂപമായിരുന്ന കെഎസ്‌എഫ് സംസ്‌ഥാന പ്രസിഡന്റായി വിശ്വൻ വന്നപ്പോൾ പിണറായി വിജയൻ സെക്രട്ടറിയായിരുന്നു. 1980ൽ ഏറ്റുമാനൂരിൽനിന്നാണു നിയമസഭാംഗമായത്.
വൈക്കം വടയാർ പടിഞ്ഞാറേത്ത് പത്മനാഭൻ നായരുടെ മകൻ വിശ്വനാഥൻ നായരെ വൈക്കം വിശ്വനാക്കിയത് കോട്ടയമാണ്. ബിനോയ് വിശ്വത്തിന്റെ പിതാവ് സി.കെ വിശ്വനാഥൻ, കെ.വിശ്വനാഥൻ എന്നിവരായിരുന്നു അന്ന് പാർട്ടി വേദികളിൽ പ്രസംഗിച്ചിരുന്നവർ. കോട്ടയത്തുകാർ അന്ന് വിശ്വനാഥൻ നായരെ വൈക്കത്തെ കൊച്ചുവിശ്വനാക്കി സ്നാനപ്പെടുത്തി. പിന്നീടത് വൈക്കം വിശ്വനായി അണികൾക്കിടയിൽ വളരുകയായിരുന്നു.
പണ്ടു കിട്ടിയ മർദനങ്ങളുടെ ബാക്കിപത്രം പോലെ നട്ടെല്ലിനും മറ്റും ഇപ്പോഴും പ്രശ്നങ്ങളുണ്ട്. കുടയംപടിയിലെ വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹത്തിനു നടക്കാൻ മടിയാണെന്ന് ഭാര്യ ഗീതയുടെ പരാതി. എന്നാൽ പാർട്ടിയുടെ പക്ഷംചേർന്നു നടക്കാൻ ഒരു മടിയുമില്ലെന്നു തെളിയിച്ച വൈക്കം വിശ്വൻ അതിനും മറുപടി നൽകിയത് നിറഞ്ഞു ചിരിച്ച്. ചിരിക്കാൻ പിശുക്കനാണെന്ന പരാതിയും ആ ചിരിയിൽ ഇല്ലാതാകുന്നു...
Content Highlight: Vaikom Viswan