ADVERTISEMENT

ആലപ്പുഴ∙ ബോളിവുഡിലെ ആദ്യകാല താരത്തിന് അധികമാരുമറിയാതെ കായംകുളത്ത് അന്ത്യനിദ്ര. ഹിന്ദി സിനിമ, സീരിയൽ താരമായ സാജിദ് ഖാനാണു (71) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ 22ന് അന്തരിച്ചത്. ഏറെ നാളായി മുതുകുളത്തെ ഭാര്യവീട്ടിലായിരുന്നു സാജിദ് ഖാൻ താമസിച്ചിരുന്നത്. മൃതദേഹം കായംകുളം ജുമാമസ്ജിദിൽ കബറടക്കി.

1957 ൽ ‘മദർ ഇന്ത്യ’ എന്ന ചിത്രത്തിൽ സുനിൽ ദത്തിന്റെ ബാല്യകാലം അഭിനയിച്ചാണു സാജിദ് ഖാൻ സിനിമയിലെത്തിയത്. മെഹബൂബ് ഖാന്റെ ‘സൺ ഓഫ് ഇന്ത്യ’ എന്ന ചിത്രത്തിലെ നായക വേഷം ശ്രദ്ധിക്കപ്പെട്ടു. ‘മായ’ എന്ന ചിത്രത്തിലെ പ്രകടനം സൂപ്പർ ഹീറോ പരിവേഷം നൽകി. ഇതിനിടെ യുഎസിലേക്കു പോയ സാജിദ് ഖാൻ അവിടെ വെബ് സീരിസുകളിൽ അഭിനയിച്ചു. ചില അമേരിക്കൻ ടിവി ഷോകളിൽ അതിഥിയായും വിധികർത്താവായും എത്തി. ഫിലിപ്പീനിയൻ ചിത്രങ്ങളിലും വേഷമിട്ടു.

ആലപ്പുഴയിൽ ചികിത്സയ്ക്കെത്തിയപ്പോൾ പരിചയപ്പെട്ട മുതുകുളം സ്വദേശിനി സഞ്ജുഷയെ 2007 ൽ വിവാഹം കഴിച്ചു. സാജിദ് ഖാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2012 ൽ അമേരിക്കൻ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ സാജിദ് ഖാൻ മുംബൈയിലും മുതുകുളത്തുമായി താമസിക്കുകയായിരുന്നു.

കാൻസർ ചികിത്സയ്ക്കാണു രണ്ടാഴ്ച മുൻപ് പരുമലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22നായിരുന്നു അന്ത്യം. മരിക്കുന്ന സ്ഥലത്തു തന്നെ കബറടക്കണം എന്നതായിരുന്നു സാജിദ് ഖാന്റെ ആഗ്രഹം. മുംബെയിലുള്ള മകൻ സമീർ ഖാൻ ഇത് അറിയിച്ചതനുസരിച്ച് കായംകുളം ജുമാമസ്ജിദിൽ കബറടക്കി.

English Summary:

Bollywood actor Sajid Khan laid to rest at Kayamkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com