മദ്യലഹരിയിൽ യുവാവ് വീടിന് തീയിട്ടു; അമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Mail This Article
വെഞ്ഞാറമൂട് (തിരുവനന്തപുരം) ∙ മദ്യപിച്ചെത്തി അമ്മയുമായി വഴക്കിട്ട യുവാവ് വീടിനു തീയിട്ടു. പുറത്തേക്ക് ഓടിയതിനാൽ അമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. യുവാവിനെ പിന്നീട് പൊലീസ് പിടികൂടി ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിരപ്പൻകോട് പ്ലാക്കീഴ് കല്ലിങ്കൽ വീട്ടിൽ ബിനു (ചെമ്പൻ വിനു 42)ആണ് പൊലീസ് പിടിയിലായത്.
ഇന്നലെ രാവിലെ 10നാണ് സംഭവം. രാവിലെ അമ്മ ഓമന(67)യുമായി വഴക്കുണ്ടാക്കിയ ബിനു , മദ്യപിച്ച ശേഷം തിരികെ വീട്ടിലെത്തി കട്ടിലിലേക്ക് തുണികളും മറ്റും വാരിയിട്ട് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു . സമീപത്തെ കട്ടിലിൽ കിടക്കുകയായിരുന്ന ഓമന, തീ ആളിക്കത്തിയതോടെ പുറത്തേക്കോടി നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരെത്തി തീ കെടുത്തിയതിനു ശേഷം ബിനുവിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്ത ശേഷം പേരൂർക്കടയിലെ ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
2 ദിവസം മുൻപ് ഇയാൾ ഓമനയുടെ തലയിൽ ചൂടുവെള്ളം ഒഴിച്ചെന്നും മറ്റൊരു ദിവസം കസേര ഉപയോഗിച്ച് ആക്രമിച്ചെന്നും നാട്ടുകാർ പൊലീസിനോടു പറഞ്ഞു. മുൻപും ബിനുവിനെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.