ADVERTISEMENT

ആലപ്പുഴ∙ ബൈപാസിലൂടെ വാഹനങ്ങൾ ഓടാൻ ഇനി 3 മാസം കാത്തിരുന്നാൽ മതി. ഏപ്രിൽ മുപ്പതോടെ ബൈപ്പാസ് നിർമാണം പൂർത്തിയാകുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ദേശീയപാത വിഭാഗം ചീഫ് എൻജിനീയറുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം വിപുലമായി നടത്തും.

കാഞ്ഞിരംചിറയിൽ ബൈപ്പാസിലെ ഒന്നാമത്തെ റെയിൽവേ മേൽപ്പാലത്തിനു ഗർഡറുകൾ സ്ഥാപിക്കാൻ 27 മുതൽ 30 വരെ ട്രെയിൻ ഗതാഗതം നിയന്ത്രിക്കും. ദിവസം 2 മണിക്കൂർ വീതം ഗതാഗതം നിയന്ത്രിക്കാൻ റെയിൽവേ അനുമതി നൽകിയെന്നു മന്ത്രി അറിയിച്ചു. കുതിരപ്പിന്തിയിലുള്ള രണ്ടാം മേൽപ്പാലത്തിനു ഗർഡറുകൾ തയാറായിക്കൊണ്ടിരിക്കുന്നു. അതു കഴിഞ്ഞാൽ റെയിൽവേ എൻജിനീയർമാർ പരിശോധിച്ച് അവിടെയും നിർമാണത്തിനു റെയിൽവേ അനുമതി നൽകണം.

ഗർ‍‍ഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു കോൺക്രീറ്റ് ചെയ്യാൻ 2 മാസം വേണ്ടിവരും. മുഴുവൻ പണികൾക്കും കൂടി രണ്ടര മാസമെടുക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഏപ്രിൽ 30നു മുൻപു രണ്ടു മേൽപ്പാലവും നിർമിച്ചു കഴിയും. മേൽപ്പാലങ്ങളുടെ നിർമാണത്തിനായി 7.13 കോടി രൂപ സംസ്ഥാന സർക്കാർ റെയിൽവേയ്ക്കു നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണു പണം നൽകിയത്. എന്നാൽ, 3 മാസം മുൻപു മാത്രമാണ് റെയിൽവേ ഗർഡർ പരിശോധിച്ചത്. ഗർഡറുകളിൽ തിരുത്തൽ വേണമോ എന്ന് അന്നു പറഞ്ഞില്ല. താൻ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിനു കത്തെഴുതിയ ശേഷമാണു ഗർഡറുകളുടെ അളവുകളിലെ വ്യത്യാസത്തെപ്പറ്റി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞത്.

ഇപ്പോൾ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ തടസ്സവും നീങ്ങിയെന്നാണു വിലയിരുത്തുന്നതെന്നു മന്ത്രി പറഞ്ഞു. രണ്ടിടത്തും ഗർഡർ സ്ഥാപിക്കാനായി ട്രെയിൻ ഗതാഗതം തടയാൻ 88,456 രൂപ വീതം റെയിൽവേയ്ക്കു നൽകേണ്ടതുണ്ട്. ഈ തുകയും അടച്ചയായി മന്ത്രി പറഞ്ഞു.

മാർച്ച് 30നകം ബൈപ്പാസിന്റെ അപ്രോച്ച് റോഡുകളും അനുബന്ധ ജോലികളും പൂർത്തിയാക്കാൻ മന്ത്രി ജി.സുധാകരൻ നിർദേശിച്ചു. ദേശീയപാത വിഭാഗവും ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് ഇതിനു മുന്നോടിയായി യോഗം ചേരണം. നിർമിച്ച അപ്രോച്ച് റോഡ് ഉറപ്പുുള്ളതാണോ എന്നു നോക്കണം. ലൈറ്റ് സ്ഥാപിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് കെൽട്രോണിനെയാണ്. സ്ഥാപിക്കുമ്പോൾ എൻജിനീയർമാർ പരിശോധിച്ച് നിലവാരം ഉറപ്പാക്കണം.

കൊമ്മാടി, കളർകോട് ജംക്‌ഷനുകൾ വികസിപ്പിക്കണം. കൊമ്മാടിയിൽ ജംക്‌ഷൻ വികസനം കുറേയെങ്കിലും മുന്നോട്ടു പോയി. കളർകോട്ട് ഒട്ടും മുന്നേറിയിട്ടില്ല. കളർകോട് ജംക്‌ഷൻ വികസനം ആവശ്യമെങ്കിൽ സംസ്ഥാനത്തിന്റെ പണം കൊണ്ട് ചെയ്യാനും മന്ത്രി നിർദേശിച്ചു.

ചെലവ് 350 കോടി

പദ്ധതിയുടെ 85% ഈ സർക്കാരാണു ചെയ്തതെന്നു മന്ത്രി പറഞ്ഞു. 350 കോടിയാണു ചെലവ്. ഇതിന്റെ പകുതി സംസ്ഥാന സർക്കാരാണു നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

English Summary: Opening of Alappuzha bypass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com