‘ദേശീയ രാഷ്ട്രീയക്കാരനാകാൻ എന്നെ ഉപദേശിച്ച നേതാവായിരുന്നു രാജീവ്ജി’

Mail This Article
തിരുവനന്തപുരം∙ ‘ഡൗൺ മെമ്മറി ലെയ്ൻ’ എന്ന ഹാഷ് ടാഗിൽ ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിക്കൊണ്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കുവച്ച ട്വീറ്റുകൾ ചർച്ചയാകുന്നു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായുള്ള ബന്ധമാണ് അവർക്കൊപ്പമുള്ള ചിത്രങ്ങൾ സഹിതം പങ്കുവച്ച ട്വീറ്റിൽ അദ്ദേഹം പറയുന്നത്.
1984ൽ നാഗ്പുരിൽ നടന്ന എൻഎസ്‌യുഐ ദേശീയ സമ്മേളനത്തിൽ 3 മണിക്കൂർ ദൈർഘ്യമുള്ള ചെന്നിത്തലയുടെ ഹിന്ദി പ്രസംഗവും അതിനുള്ള ഇന്ദിരാ ഗാന്ധിയുടെ അഭിനന്ദനവുമാണ് ഒരു ട്വീറ്റ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു യുവ നേതാവ് മുണ്ടു ധരിച്ച് ഹിന്ദിയിൽ നന്നായി സംസാരിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ദേശീയ ഐക്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇന്ദിര ഗാന്ധി പറഞ്ഞത് ചെന്നിത്തല ട്വീറ്റിൽ പങ്കുവയ്ക്കുന്നു.
1982ൽ ഹരിപ്പാടുനിന്ന് ആദ്യമായി മത്സരിക്കുമ്പോൾ പ്രചാരണത്തിനെത്തിയ ഇന്ദിരഗാന്ധിയെയും കെ.കരുണകരനെയും ഓർമിക്കുന്നതാണ് മറ്റൊരു ട്വീറ്റ്. ‘എന്നെ ശക്തനാക്കിയ ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ട് ശക്തരായ നേതാക്കൾ – ഇന്ദിരാ ഗാന്ധി, കെ.കരുണകരൻ. പറക്കാൻ അവർ എനിക്ക് ചിറകുകൾ നൽകി, പോരാടാൻ എന്നെ പ്രേരിപ്പിച്ചു. 1982ൽ ഞാൻ ആദ്യമായി ഹരിപ്പാടുനിന്ന് മത്സരിച്ചപ്പോൾ ഇന്ദിരാജി അവരുടെ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിച്ചു’– ട്വീറ്റിൽ പറയുന്നു.
കേരളാ ഹൗസിൽ നടന്ന തന്റെ വിവാഹത്തിൽ രാജീവ് ഗാന്ധി എത്തിയതിനെക്കുറിച്ചാണ് മറ്റൊരു ട്വീറ്റ്. ‘ദേശീയ രാഷ്ട്രീയക്കാരനാകാൻ എന്നെ ഉപദേശിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിജി. രാജീവ്ജി, കേരള ഭവനത്തിൽ നടന്ന എന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. യഥാർഥ സമ്മാനം അദ്ദേഹം സമ്മാനിച്ച മോതിരം ആയിരുന്നില്ല, മറിച്ച് ഐവൈസി സംസ്ഥാന പ്രസിഡന്റായി നിയമിച്ചതായിരുന്നു’– ചെന്നിത്തല പറയുന്നു.
1985ൽ ഡൽഹിയിൽ നടന്ന ഐവൈസി സമ്മേളനത്തിൽ, സമ്മേളനത്തിന്റെ സെക്രട്ടറി ജനറലാകാൻ രാജീവ് ഗാന്ധി അവസരം നൽകിയതിനെയും ചെന്നിത്തല ട്വീറ്റിൽ ഓർമിക്കുന്നു. യാസർ അറഫാത്ത് ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിശിഷ്ടാതിഥികളും സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് മുതിർന്ന നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തുവെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.
1982ൽ ഡൽഹിയിലെത്തി രാജീവ് ഗാന്ധിയെ കണ്ട കാര്യവും അദ്ദേഹം ട്വീറ്റിൽ പറയുന്നു. ‘1982ൽ രാജീവ് ഗാന്ധിയിൽനിന്ന് ഒരു സന്ദേശം ലഭിച്ചു, അടുത്ത ദിവസം തന്നെ ഡൽഹിയിൽ വച്ച് അദ്ദേഹത്തെ കാണണമെന്ന്. വിമാന ടിക്കറ്റിനായി സഹപ്രവർത്തകർ പണം നൽകി. അടുത്ത ദിവസം ഞാൻ രാജീവ്ജിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, നിങ്ങൾ എൻഎസ്‌യുഐ പ്രസിഡന്റായി ചുമതലയേൽക്കുന്നുവെന്ന്’– ചെന്നിത്തല പറയുന്നു.
English Summary: Ramesh Chennithala remembering old memories