ADVERTISEMENT

വാഷിങ്ടൻ∙ നാസയുടെയും മറ്റു രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളുടെയും ബഹിരാകാശ യാത്രികർ പലപ്പോഴും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) മാസങ്ങളോളം ചെലവഴിക്കാറുണ്ട്. ബോയിങ്ങിന്റെ പേടകം സ്റ്റാർലൈനിന്റെ പരീക്ഷണാർഥം ബഹിരാകാശ നിലയത്തിലേക്കുപോയ സുനിത വില്യംസും ബുച്ച് വിൽമോറും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഭൂമിയിലേക്കു മടങ്ങുന്നത് വൈകുകയും 286 ദിവസം അവിടെ താമസിക്കേണ്ടി വരികയും ചെയ്തു.

ഇത്രയും ദിവസം ബഹിരാകാശത്തു തങ്ങുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ഭൂമിയിൽ തിരിച്ചെത്തിയാലും അവർക്കു പെട്ടെന്നു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താൻ സാധിക്കില്ലെന്നുമാണ് റിപ്പോർട്ട്. ഇതിനു മുൻപും ഒട്ടേറെ ബഹിരാകാശ സഞ്ചാരികൾ നിലയത്തിൽ പോകുകയും അവിടെ മാസങ്ങളോളം തങ്ങുകയും ചെയ്തിട്ടുണ്ട്. ആരൊക്കെയാണ് ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ കാലം തങ്ങിയിട്ടുള്ളത്? പരിശോധിക്കാം.

∙ കൂടുതൽ ദിവസം തങ്ങിയത് റഷ്യക്കാർ

Space-02

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒരു യാത്രയിൽ ഏറ്റവും കൂടുതൽ ദിവസം തങ്ങിയത് രണ്ട് റഷ്യൻ സഞ്ചാരികളാണ്. 2023 സെപ്റ്റംബർ 15ന് സോയുസ് എംസ് 24 പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്കു പോയ ഒലെഗ് കൊണോനെങ്കോ, നിക്കോളായ് ചബ് എന്നിവർ 2024 സെപ്റ്റംബർ 23നാണ് തിരിച്ചെത്തിയത്. ബഹിരാകാശ നിലയത്തിൽ തങ്ങിയത് 373 ദിവസം.

∙ സോയുസ് പേടകത്തിൽ ചോർച്ച, സ‍ഞ്ചാരികൾ താമസിച്ചത് 371 ദിവസം

ഒരൊറ്റ യാത്രയിൽതന്നെ 371 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ഫ്രാങ്ക് റൂബിയോയാണ് നാസയുടെ ബഹിരാകാശയാത്രികർക്കിടയിൽ ഒന്നാമത്. 2022 സെപ്റ്റംബർ 21നാണ് സോയൂസ് എംഎസ്-22 ബഹിരാകാശ പേടകത്തിൽ റഷ്യൻ യാത്രികരായ സെർജി പ്രോകോപിയേവ്, ദിമിത്രി പെറ്റലിൻ എന്നിവരോടൊപ്പം ഫ്രാങ്ക് റൂബിയോ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു തിരിച്ചത്. ആറു മാസത്തേക്കായിരുന്നു ഇവരുടെ ദൗത്യം. എന്നാൽ സോയൂസ് എംഎസ്-22 ബഹിരാകാശ പേടകത്തിലെ കൂളന്റ് ചോർച്ച കാരണം ഇവർക്ക് ഐഎസ്എസിൽ കൂടുതൽ കാലം താമസിക്കേണ്ടി വന്നു.

Space-01

371 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതിനുശേഷം പ്രോകോപിയേവ്, പെറ്റലിൻ, റൂബിയോ എന്നിവർ സോയൂസ് എംഎസ്-23 ബഹിരാകാശ പേടകത്തിൽ 2023 സെപ്റ്റംബർ 27ന് ഭൂമിയിലേക്കു മടങ്ങി. എന്നാൽ, ഒരു ബഹിരാകാശ നിലയത്തിൽ ഒരൊറ്റ യാത്രയിൽ കൂടുതൽ ദിവസം തങ്ങിയ റെക്കോർഡ് മിർ ബഹിരാകാശ നിലയത്തിൽ 437 ദിവസം ചെലവഴിച്ച റഷ്യൻ യാത്രികൻ വലേരി പോളിയാക്കോവിന്റെ പേരിലാണ്. 

∙ സുനിതയ്ക്കും റെക്കോർഡ് നേട്ടം

ബഹിരാകാശ നിലയത്തിൽ മുൻപ് രണ്ടു തവണ താമസിച്ചതിന്റെ അടിസ്ഥാനത്തിൽ മൊത്തത്തിൽ ഏകദേശം 606 ദിവസം ബഹിരാകാശത്തു ചെലവഴിച്ച്, ഏറ്റവും പരിചയസമ്പന്നരായ യുഎസ് ബഹിരാകാശയാത്രികരുടെ പട്ടികയിൽ സുനിത വില്യംസ് രണ്ടാം സ്ഥാനത്തെത്തി. മുൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സൻ മാത്രമാണ് ഇതിനേക്കാൾ കൂടുതൽ സമയം ബഹിരാകാശ നിലയത്തിൽ തങ്ങിയിട്ടുള്ളത്. നാലു യാത്രകളിലായി പെഗ്ഗി വിറ്റ്സൻ 675 ദിവസമാണ് ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്.

English Summary:

Longest Spaceflight Ever: The Top 10 Astronauts and Cosmonauts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com