കാസ്ട്രോയെ കൊല്ലാൻ വിഷ സിഗരറ്റ്, ചാര പ്രാവുകൾ, പൂച്ച... സിഐഎ രേഖകൾ പുറത്ത്

Mail This Article
ചരിത്രത്തിലെ വന്‍ പ്രതിസന്ധികളിലൊന്നായിരുന്ന റഷ്യ– അമേരിക്ക ശീതയുദ്ധം. ആ സമയത്തെക്കുറിച്ചുള്ള ചില പുതിയ രഹസ്യ രേഖകള്‍ (declassified documents) പുറത്തുവന്നു കഴിഞ്ഞു. ശീതയുദ്ധ സമയത്ത് അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി അഥവാ സിഐഎ നടത്തിയ ചില അതിവിചിത്രവും ക്രൂരവുമായ ചില നീക്കങ്ങളെക്കുറിച്ചാണ് ഈ രേഖകളിൽ പറയുന്നത്. എന്നാല്‍ ഇവയില്‍ പലതും മണ്ടത്തരങ്ങളുമായിരുന്നു. ആളെ കൊല്ലാന്‍ പറ്റുന്ന സിഗരറ്റുകളും പരിശീലിപ്പിച്ച ഡോള്‍ഫിനുകളും ക്യാമറ പിടിപ്പിച്ച പ്രാവുകളും ശബ്ദം റെക്കോഡു ചെയ്യാനായി പൂച്ചയ്ക്കുളളില് റെക്കോഡര്‍ പിടിപ്പിച്ചതുമടക്കമുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തിയത്.
ചാരപ്രാവുകള്‍
ശീതയുദ്ധ കാലത്ത് സിഐഎ ചാരവൃത്തിക്കായി പ്രാവുകളെ ഉപയോഗിച്ചു നടത്തിയ ദൗത്യത്തിന്റെ പേരാണ് ടകാനാ (Tacana). സോവിയറ്റ് യൂണിയനിന് ഉള്ളിലുള്ള വിവിധ സ്ഥലങ്ങളുടെ ഫോട്ടൊ എടുക്കാന്‍ പക്ഷികളെ രഹസ്യമായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. പക്ഷികളെ ഇതിനുപയോഗിച്ചത് എന്തിനാണെന്നു ചോദിച്ചാല്‍ തങ്ങളുടെ ദൗത്യ പൂര്‍ത്തീകരണത്തിനു ശേഷം അവരെ അയച്ചവരുടെ അടുത്തേക്ക് തിരിച്ചെത്താനുളള അവയുടെ കഴിവായിരുന്നു. പരിശീലനം നല്കിയ ഈ പ്രാവുകളുടെ മേല്‍ വളരെ വില കൂടിയ ക്യാമറകള്‍ പിടിപ്പിച്ചാണ് അയച്ചിരുന്നതെന്നാണ് രേഖകള്‍ പറയുന്നത്.
കടലില്‍ നിന്നും ആകാശത്തു നിന്നും
പുതിയ രേഖകള്‍ പ്രകാരം സിഐഎ മലങ്കാക്കകളെ (ravens) ഉപയോഗിച്ച് വിവരം ചോര്‍ത്താനുള്ള ചെറിയ ഉപകരണങ്ങള്‍ ജനല്‍പ്പടികളില്‍ ഘടിപ്പിച്ചിരുന്നുവത്രെ. അതേസമയം പരിശീലനം നല്കിയ ഡോള്‍ഫിനുകള്‍ ഹാര്‍ബറുകളിലേക്ക് കടന്നു ചെന്ന് ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നതായും രേഖകള്‍ പറയുന്നു. ഡോള്ഫിനുകള്ക്ക് വേറെയും ദൗത്യങ്ങള്‍ ഉണ്ടായിരുന്നു. റഷ്യയുടെ ന്യൂക്ലിയര്‍ അന്തര്‍വാഹിനികളെയും റേഡിയോ ആക്ടീവ് ആയുധങ്ങളെയും കണ്ടെത്താന്‍ അവയെ ഉപയോഗിക്കാന്‍ ശ്രമിച്ചതായും പറയുന്നു. കീ വെസ്റ്റ് ഫ്ളോറിഡയില്‍ ശത്രുക്കളുടെ കപ്പലുകള്‍ക്കെതിരെ ഡോള്ഫിനുകളെക്കൊണ്ട് ആക്രമിപ്പിക്കാന്‍ ശ്രമിച്ചതായും രേഖകളില്‍ കാണാം.
കാസ്ട്രോയെ കൊല്ലാന്‍ സിഗരറ്റ്
ശീതയുദ്ധ സമയത്ത് മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോയെ വധിക്കാന്‍ സിഐഎ പല വിചിത്ര നീക്കങ്ങളും നടത്തിയിരുന്നുവത്രെ. അവര്‍ പൊട്ടിത്തെറിക്കുന്ന ചിപ്പികളെയും വിഷ സിഗരറ്റും വരെ പരീക്ഷിക്കുകയോ അതിനു തീരുമാനിക്കുകയെ ചെയ്തുവത്രെ. എങ്കിലും എല്ലാം പരജായപ്പെട്ടുവെന്നും രേഖകളില്‍ കാണാം.
വിഷം പുരട്ടിയ ഒരു ബോക്സ് നിറയെ സിഗരറ്റുകള്‍ സിഐഎ കാസ്ട്രോയ്ക്കു നല്കാന് തീരുമാനിച്ചത് 1960ലാണ്. ബോട്ടുലിനം ടോക്സിന് (botulinum toxin) എന്ന അതിശക്തമായ വിഷം കുത്തി നിറച്ച സിഗരറ്റുകളായിരുന്നു 'തിരിച്ചറിയാനാകാത്ത ആള്' വഴി കാസ്ട്രോയ്ക്ക് എത്തിച്ചു നല്‍കിയത്. എന്നാല്‍ കാസ്ട്രോ അവ ഒരിക്കലും വലിച്ചില്ല.
കാസ്ട്രോ നീന്താന്‍ ഉപയോഗിക്കുന്ന വസ്ത്രത്തില്‍ വിട്ടുമാറാത്ത രോഗമായ 'മധുര കാല്പാദം' (madura foot- മിസെടോമാ രോഗം- ഇത് ആദ്യം കണ്ടെത്തിയത് മധുരയിലാണ്) ഉണ്ടാക്കാനുള്ള ഫംഗസിനെ പുരട്ടി വയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ നീന്തല്‍ സൂട്ടിന്റെ ശ്വാസമെടുക്കാനുളള ബ്രീതിങ് അപരേറ്റസില് ക്ഷയരോഗാണുക്കളെയും നിക്ഷേപിച്ചു. ഇത് സിഐഎ 1967ല്‍ ചെയ്തുവെന്നാണ് രേഖകളില്‍ കാണുന്നത്.
മനോഹരമായ ചിപ്പിക്കുള്ളില്‍ ഒരുക്കിയ പൊട്ടിത്തെറിക്കുന്ന കെണിയും ('booby trap spectacular seashell') കാസ്ട്രോ നീന്താന്‍ പോകുന്നിടത്തു സ്ഥാപിക്കുന്ന കാര്യം പരിഗണിച്ചിരുന്നുവെന്നും മനസിലാക്കാം.
ഒളിച്ചു കേള്‍ക്കാനായി പൂച്ച
സിഐഎ 1960കളില്‍ 14 ദശലക്ഷം ഡോളര്‍ ചിലവഴിച്ച് ശ്രവണോപാധികള്‍ പൂച്ചയ്ക്കുള്ളില് പിടിപ്പിച്ചുവെന്നാണ് പുതിയ രേഖകളില്‍ കാണാനാകുന്നത്. ഇത്തരം പൂച്ചകളെ റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് അയയ്ക്കാനായിരുന്നു പദ്ധതി. ഈ പരിപാടി ആദ്യ ദിവസം തന്നെ പൊളിഞ്ഞു. ഉപകരണം പിടിപ്പിച്ച പൂച്ച ആദ്യ ദിവസം തന്നെ വണ്ടി കയറിച്ചത്തു.
സൈന്റോളജി
1970ല്‍ സോവിയറ്റ് യൂണിയന് ചാരവൃത്തി നടത്താനായി അതീന്ദ്രിയ ജ്ഞാനത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് വിശ്വസിച്ച അമേരിക്ക സ്റ്റാര്‍ ഗെയ്റ്റ് എന്നൊരു പദ്ധതി തുടങ്ങി. അതിന്റെ തലവനായി ഒരു സൈന്റോളജിസ്റ്റിനെയും (scientologist) നിയമിച്ചു. തങ്ങളുടെ മനസിന് ബുദ്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ അനാവരണം ചെയ്യാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട പല സൈന്റോളജിസ്റ്റുകളെയും പുതിയ നീക്കത്തിന്റെ ഭാഗമാക്കാനും അമേരിക്ക മറന്നില്ല. ഇത്തരം പൊട്ടത്തരത്തിന് മുന്നോട്ടു പോകാന്‍ പറ്റിയില്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. എല്‍. റോണ്‍ ഹബര്ഡ് (L. Ron Hubbard ) എന്ന അമേരിക്കന്‍ രചയിതാവായിരുന്നു സൈന്റോളജിയുടെ പ്രമുഖ പ്രചാരകന്.
മനസിനെ നിയന്ത്രിക്കാന്‍ എല്‍എസ്ഡി
സൈക്കഡെലിക് ഡ്രഗ് ആയി അറിയപ്പെടുന്ന എല്‍എസ്ഡി ഉപയോഗിച്ച് ഗൂഢമായി മനുഷ്യര്‍ക്കു മേല്‍ സിഐഎ പരീക്ഷിച്ചു വന്ന പദ്ധതിയുടെ പേരാണ് എംകെ-അള്‍ട്രാ. 1950കള്‍ മുതല്‍, എല്‍എസ്ഡി, എംഡിഎംഎ തുടങ്ങിയ മയക്കു മരുന്നുകളുടെ സഹായത്തോടെ മനുഷ്യന്റെ മനസിനെ നിയന്ത്രിക്കാനാകുമോ എന്നു പരീക്ഷിച്ചിരുന്നതായും പറയുന്നു. ഈ മരുന്നുകള്‍ മനുഷ്യരില്‍ തന്നെ പരീക്ഷിച്ചിരുന്നതായി ഉറച്ചു വിശ്വസിക്കുന്നവരും ഉണ്ട്. അമേരിക്കന്‍ സേനയുടെ ജൈവായുധ ഗവേഷകനായിരുന്ന ഫ്രാങ്ക് ഓള്‍സണ്‍ന്റെ മരണം ഇത്തരത്തിലൊന്നായിരിക്കാമെന്നാണ് കരുതുന്നത്.