കോടികൾ ചെലവിട്ട് നവീകരണം, പേരിനു മാത്രം പരിപാലനം !

Mail This Article
കൂത്തുപറമ്പ് ∙ കോടികൾ ചെലവിട്ട് നവീകരിച്ച കൂത്തുപറമ്പ് നഗരസഭ ഫ്ലഡ് ലിറ്റ് സ്റ്റേഡിയം സംരക്ഷണമില്ലാതെ നശിക്കുന്നു. സ്റ്റേഡിയം ഇപ്പോൾ കളകളും കാട്ടു പുല്ലുകളും പടർന്ന് പിടിച്ച അവസ്ഥയിലാണ്. അഞ്ചര കോടിയോളം രൂപ ചെലവിലാണ് സ്റ്റേഡിയം നവീകരിച്ചിരുന്നത്. ഗ്രൗണ്ടിനകത്ത് നട്ട് പിടിപ്പിച്ചിരുന്ന വില കൂടിയ വിദേശ ഇനം പുല്ലുകൾ പരിപാലിക്കാത്തതിനെ തുടർന്ന് നശിച്ചു. ദേശീയ സീനിയർ വനിതാ ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായിരുന്ന സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.
വെള്ളത്തിന്റെ കുറവുണ്ടായിട്ടും വേനൽക്കാലത്ത് വെള്ളം നനയ്ക്കുന്ന പ്രവൃത്തികൾ നടന്നിരുന്നുവെങ്കിലും മഴക്കാലത്ത് യാതൊരു ശ്രദ്ധയും നൽകുന്നില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ശാസ്ത്രീയമായ പരിചരണം നൽകി സ്റ്റേഡിയത്തെ സംരക്ഷിക്കണമെന്ന് കായിക പ്രേമികൾ ആവശ്യപ്പെടുന്നു. റവന്യൂ വകുപ്പിന്റെ കൈവശമുള്ള സ്റ്റേഡിയം സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് നവീകരിച്ചത്.
ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം നിലനിന്നതിനാൽ കായിക മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ സ്പോർട്സ് കൗൺസിലും നഗരസഭയും ഉൾപ്പെട്ട കമ്മിറ്റി മേൽനോട്ടം വഹിക്കാനും പരിപാലനം നഗരസഭയ്ക്ക് കൈമാറാനും ധാരണയായിരുന്നു. ഇതിന്റെ സർക്കാർ ഉത്തരവ് നഗരസഭയ്ക്ക് ലഭിക്കാത്തതിനാൽ ഔദ്യോഗികമായി ഫണ്ട് വിനിയോഗത്തിന് നഗരസഭയ്ക്ക് പ്രയാസമുണ്ടാവുകയാണ്.
ഇതേത്തുടർന്ന് വകുപ്പ് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ നടത്തിപ്പും പരിപാലനവും നഗരസഭയ്ക്ക് നൽകുവാൻ തീരുമാനമായിരുന്നു. എന്നാൽ ഔദ്യോഗികമായി വിവരങ്ങൾ നഗരസഭയ്ക്ക് ലഭിച്ചിരുന്നില്ല. ഇതെല്ലാം സ്റ്റേഡിയം പരിപാലനം ഒരു പരിധിവരെ ഇഴയുന്നതിന് കാരണമാവുകയാണ്. പ്രശ്നങ്ങൾ പരിഹരിച്ച് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിൽ പരിപാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.