കുരുന്നു ജീവനെടുത്തത് ചീറിപ്പാഞ്ഞ ടിപ്പർലോറി

Mail This Article
ഇരിക്കൂർ ∙ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി ടിപ്പർലോറികളുടെ മരണപ്പാച്ചിലിൽ ഒരു കുരുന്നുജീവൻ കൂടി പൊലിഞ്ഞു. ഇന്നലെ ചൂളിയാട് കടവ് ജുമാമസ്ജിദിനു സമീപത്തെ മുഹമ്മദ് ത്വാഹയുടെ മരണത്തിന് ഇടയാക്കിയത് കരിങ്കല്ലുമായി പോകുകയായിരുന്ന ലോറിയുടെ അമിതവേഗമാണ്. പെരുവളത്ത്പറമ്പ് - മയ്യിൽ റോഡ് 2 വർഷം മുൻപ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചതോടെ ഇതുവഴി വാഹനങ്ങൾ ചീറിപ്പായുകയാണ്.

രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയും സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ടിപ്പർലോറികൾക്ക് ഓടാൻ അനുമതിയില്ലെങ്കിലും ഇതെല്ലാം ലംഘിച്ചാണു ലോഡുമായി ലോറികളുടെ ഓട്ടം. ഇത്തരം ലോറികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാൻ തയാറാകാത്തതും ഇവർക്കു പ്രോത്സാഹനമാകുന്നു.
ചൂളിയാട്കടവ് മുതൽ ചേടിച്ചേരി വരെ ഒന്നര കിലോമീറ്റർ പരിധിയിൽ നൂറുൽ ഇസ്‌ലാം സെക്കൻഡറി മദ്രസ, ചേടിച്ചേരി എൽപി സ്കൂൾ, ദേശമിത്രം യുപി സ്കൂൾ എന്നിങ്ങനെ മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ 20ലേറെ അപകടങ്ങളാണ് ഇവിടങ്ങളിൽ നടന്നത്. അപകടം പതിവായിട്ടും ഒരിടത്തു പോലും വേഗ നിയന്ത്രണ സംവിധാനങ്ങളോ സിഗ്നൽ ബോർഡുകളൊ ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല.