ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതിക്ക് തുടക്കമായി

Mail This Article
കുമരകം ∙ ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതിയുടെ നിർമാണത്തിനു തുടക്കമായി. കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികളെ ചീപ്പുങ്കലിലേക്ക് ആകർഷിക്കാൻ കഴിയുന്ന പദ്ധതിയാണിത്.
അയ്മനം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 5.5 ഏക്കർ വരുന്ന വലിയ മടക്കുളത്തിൽ 5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2020 നവംബറിൽ നിർമാണോദ്ഘാടനം നടന്നെങ്കിലും പണി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. നിർമാണ കാലാവധി തീരുന്ന സാഹചര്യത്തിൽ പദ്ധതി പൂർത്തിയാക്കുന്നതിനു 8 മാസം കൂടി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പെഡൽ ബോട്ടിങ്, വെള്ളത്തിലൂടെയുള്ള നടപ്പാത, പ്ലോട്ടിങ് റസ്റ്ററന്റ്, സൂര്യാസ്തമനം കാണാനുള്ള സൗകര്യം, വിശ്രമ മുറികൾ, മഴ ആസ്വദിക്കാൻ സൗകര്യം, കുളത്തിനു കരയിലായി കുട്ടികൾക്കു കളിക്കാൻ ഇടം, സൈക്ലിങ് ഏരിയ തുടങ്ങിയവയാണു ഒരുക്കുക.
കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് കായൽ യാത്ര അല്ലാതെ മറ്റ് വിനോദ ഉപാധികൾ ഇല്ലാത്ത സാഹചര്യത്തിൽ ഇവിടം സഞ്ചാരികളെ ഏറെ ആകർഷിക്കും.
കുമരകത്ത് എത്തുന്നവർക്കു കായൽ യാത്രയും തോടുകളിലൂടെ ഉള്ള യാത്രയും ആണു ആകെയുള്ള വിനോദം. ജലയാത്രയ്ക്കൊപ്പം മറ്റു വിനോദ ഉപാധികൾ കൂടി ഉണ്ടായാലെ കുമരകത്തേക്കു കൂടുതൽ വിനോദ സഞ്ചാരികൾ എത്തുകയുള്ളൂ എന്ന സ്ഥിതിയാണ്.
കുമരകത്തു വിനോദത്തിന് എത്തുന്നവരിൽ 60 ശതമാനത്തിലേറെയും അന്യ സംസ്ഥാനക്കാരും തദ്ദേശീയരുമാണ്.
ഇവരിൽ 40 ശതമാനം പേരും വരുന്ന ദിവസം തന്നെ തിരികെ പോകുന്ന സഞ്ചാരികളാണ്. കായൽ യാത്രയല്ലാതെ മറ്റൊന്നും ഇല്ലാത്തതിനാൽ ഒരു തവണ വരുന്ന സഞ്ചാരികൾ പിന്നെ ഇവിടേക്കു വരാൻ ഇഷ്ടപ്പെടുന്നില്ലെന്നു ടൂറിസം മേഖലയിലുള്ളവർ പറയുന്നു.
റിസോർട്ടുകളിലും ഹോട്ടലിലും എത്തുന്നവർ കായൽ യാത്ര കഴിഞ്ഞ അവിടെ വിശ്രമിക്കാമെങ്കിലും മറ്റു സഞ്ചാരികൾക്കു വന്നു മണിക്കൂറുകൾക്കകം തിരികെ പോകേണ്ടി വരുന്നു. വലിയമടക്കുളം ടൂറിസം പദ്ധതി പൂർത്തിയാകുമ്പോൾ കായൽ യാത്ര കഴിഞ്ഞ മടങ്ങി വരുന്ന കുട്ടികൾ ഉൾപ്പെടെ ഉള്ള വിനോദ സഞ്ചാരികൾക്കു വേണ്ട വിനോദ ഉപാധികളാകും .