പമ്പാനദിയില് മണൽ നീക്കം
Mail This Article
റാന്നി∙ പമ്പാനദിയിൽ പ്രളയത്തിൽ അടിഞ്ഞ മണലും ചെളിയും മണ്ണും നീക്കം ചെയ്തു തുടങ്ങി. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ വൻകിട ജലസേചന വിഭാഗമാണ് പണി നടത്തുന്നത്. കാലവർഷം ശക്തിപ്പെടും മുൻപ് പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. റാന്നി താലൂക്കിൽ വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, റാന്നി, പഴവങ്ങാടി, ചെറുകോൽ, അയിരൂർ എന്നീ പഞ്ചായത്തുകളിലായി 27 കടവുകളാണ് പുനരുദ്ധരിക്കുന്നത്.
67 ലക്ഷം രൂപയാണ് ചെലവ്. 2018ലെ മഹാപ്രളയത്തിൽ വൻതോതിൽ ചെളിയും മണ്ണും ചെളിയും ഒഴുകി എത്തിയിരുന്നു. മൂന്നും നാലും ദിവസം വെള്ളം കെട്ടിക്കിടന്നപ്പോൾ അവയെല്ലാം കടവുകളിലും ആറിന്റെ അടിത്തട്ടിലും അടിഞ്ഞു. ഇത് ആറ്റിൽ കിടക്കുന്നത് വെള്ളപ്പൊക്കത്തിനിടയാക്കുമെന്ന് കണ്ടാണ് നീക്കുന്നത്. 4 മീറ്റർ താഴ്ചയിൽ മണൽ നീക്കും. പെരുമ്പുഴ ബോട്ടുജെട്ടി, പ്ലാവേലിക്കടവ്, ഡൽറ്റ കടവ്, മറ്റപ്പള്ളിൽ കടവ് എന്നിവിടങ്ങളിലാണ് പണി തുടങ്ങിയത്.
പഞ്ചായത്തുകൾ നിർദേശിച്ചാൽ പൊതുസ്ഥലങ്ങൾ നികത്തുന്നതിന് മണ്ണും മണലും എത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കരയിൽ നിക്ഷേപിക്കുന്ന മണൽ മഴക്കാലത്ത് വീണ്ടും ആറ്റിൽ എത്തിയാലും കയങ്ങളിലാകും അടിയുകയെന്ന് അവർ പറയുന്നു. മണലിലും ചെളിയിലും മണ്ണിലും വേഗം പുല്ലു വളരുമെന്നതിനാൽ ആറ്റിലേക്ക് വീണ്ടും എത്താനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധർ പറയുന്നത്.
വെച്ചൂച്ചിറ ഇടത്തിക്കാവ്, പഴവങ്ങാടി താമ്രത്ത്, റാന്നി പറമ്പത്ത്, ഷാപ്പൂർ, ഊട്ടുപുഴ, മൂഴിയിൽ, ജലനിധി ടാങ്ക്, താമരശേരിൽ, ഇളംകാവിൽ, സാഗർ, അത്തിക്കയം പാലം, വന്ദിരുപ്പൻമൂഴി, കുരുമ്പൻമൂഴി കോസ്‌വേ, ചാക്കപ്പാലം, തേവർ, ചാരുംമൂട്ടിൽ, ഇടകടത്തി, കാളിയത്ത്, മുക്കം കോസ്‌വേ, നെടുമൺ, പെരുനാട് എന്നീ കടവുകളിലെ ചെളിയും മണലും നീക്കാനും കരാറായിട്ടുണ്ട്.