ADVERTISEMENT

മലൈക്കോട്ടൈ വാലിബന്റെ പാക്കപ്പ് ആഘോഷമാക്കി താരങ്ങളും അണിയറ പ്രവര്‍ത്തകരും. പാക്കപ്പിന് പിന്നാലെ ചിത്രത്തെക്കുറിച്ച് മോഹൻലാൽ സംസാരിക്കുന്നൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നതെന്നും വളരെ വ്യത്യസ്തമായ സിനിമയാകും വാലിബനെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

‘‘ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ. നമ്മള്‍ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ നാം അതെല്ലാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ സിനിമയാവും. എന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിന് നന്ദി’’, മോഹന്‍ലാല്‍ പറഞ്ഞു.

 

ജൂൺ 13നാണ് മലൈക്കോട്ടൈ വാലിബന് ലിജോ പാക്കപ്പ് പറഞ്ഞത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ വേളയില്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു. െചന്നൈയിലായിരുന്നു സിനിമയുടെ അവസാനഘട്ട ചിത്രീകരണം.

 

‘‘കുറച്ച് അധികം കാലത്തെ സമയത്തിനുള്ളിൽ അൻപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും അതിൽ സന്തുഷ്ടരാണ്. ഈ ചിത്രം എല്ലാവർക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയായി മാറട്ടെ, പ്രേക്ഷകരെല്ലാവരും ഇഷ്ടപ്പെടട്ടെ എന്നാഗ്രഹിച്ചുകൊണ്ട് പാക്കപ്പ്.’’–ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

 

രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.  രാജസ്ഥാനിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. 77 ദിവസം നീണ്ട ചിത്രീകരണമായിരുന്നു രാജസ്ഥാനിൽ. അവിടെ വച്ച്  ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ടാം ഷെഡ്യൂള്‍ ചെന്നൈയിലായിരുന്നു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആയിരുന്നു ലൊക്കേഷൻ. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്‌ഷന്‍ ജോലികളുണ്ടാകും. ക്രിസമസ് റിലീസ് ആയി ചിത്രം തിയറ്ററുകളിെലത്തും.

 

ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റു താരങ്ങളുടെ പേരുവിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. വിദേശ താരങ്ങളടക്കമുള്ളവർ സിനിമയിൽ അണിനിരക്കുന്നുണ്ട്.

 

ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്.റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com