ADVERTISEMENT

ലോകം മുഴുവൻ സംഗീതദിനം ആഘോഷിക്കുന്ന ജൂൺ മാസം മലയാളിക്ക് മൺസൂൺസംഗീതത്തിന്റെ കാലംകൂടിയാണ്. ഓരോ മഴത്തുള്ളിയിലും മാസ്മരികമായൊരു ഓർക്കസ്ട്രേഷൻ കരുതിവയ്ക്കുന്നുണ്ട് മൺസൂൺ.  ഇടവപ്പാതിയിൽ നിറഞ്ഞുകവിഞ്ഞ് മിഥുനം കടന്ന് കർക്കടകത്തിലേക്ക് നീളുന്ന മഴപ്പെയ്ത്തിന്റെ സംഗീതം ആസ്വദിക്കാത്തവരില്ല. ഈ പുൽനാമ്പിൽ മഴയുടെ തേൻസംഗീതം... പാട്ടിൽ പറയുന്നപോലെ ഓരോ പുൽനാമ്പിലും മഴത്തുള്ളി മീട്ടുന്ന മൗനസംഗീതം നിറയുന്ന കാലം.. കാറുംകോളും നിറഞ്ഞ ആകാശച്ചെരുവിൽനിന്ന് മഴ സംഗീതംപോലെ പെയ്തിറങ്ങുന്ന കാലം. മലയാളിക്ക് എന്നും നെഞ്ചോടുചേർക്കാൻ എത്രയെത്ര മഴപ്പാട്ടുകളുണ്ടെന്ന് ഓർത്തുനോക്കിയിട്ടുണ്ടോ? 

‘മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ...’ ഓരോ മഴപ്പെയ്ത്തും ഷഹബാസ് അമന്റെ ആ ഗാനം ഓർമിപ്പിക്കാറുണ്ട്. ഗായകന്റെ പതിഞ്ഞ, അത്യധികം കാൽപനികമായ സ്വരം. റഫീക്ക് അഹമ്മദിന്റെ വരികൾ. മഴച്ചാറ്റൽ വീണു നനഞ്ഞുകുതിർന്നൊരു വരാന്തയിലെ ചാരുകസേരയിൽ ഓർമകൾ കാലുംനീട്ടിയിരിക്കുന്നതുപോലെ... പ്രണയം ഓർമിപ്പിക്കാതെ ഒരു മഴയും പെയ്തുതീരുന്നില്ലെന്നു തോന്നാറില്ലേ? ഒരുമിച്ചുചൂടിനടന്നൊരു കുടയോർമയിലേക്ക് മനസ്സ് വെറുതെ പിൻനടക്കുന്നു. ‘ആഷാഢം പാടുമ്പോൾ... ആത്മാവിൻ രാഗങ്ങൾ ആനന്ദ നൃത്തമാടുമ്പോൾ...’ മഴ എന്ന ചിത്രത്തിലെ ഈ ഗാനം അതാ റേഡിയോയിൽനിന്നു കേട്ടുതുടങ്ങുകയായി. കരിമ്പനകൾ കെട്ടിപ്പുണരുന്നൊരു കർക്കടകത്തിന്റെ മഴപ്പച്ചയിൽ മനസ്സു കുളിരാൻ മറ്റെന്തുവേണം? ‘മഴനീർത്തുള്ളികൾ... തനുനീർമുത്തുകൾ...’ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ ഉണ്ണി മേനോന്റെ ഈ മഴപ്പാട്ടു കേൾക്കുമ്പോൾ തോരാമഴയത്ത് നനഞ്ഞ് ഈറൻചേലത്തുമ്പു വാരിച്ചുറ്റിയൊരു കൗമാരക്കാരിയെ ഓർമിക്കുന്നു. 

‘ജൂണിലെ നിലാ മഴയിൽ നാണമായ് നനഞ്ഞവളേ...’ നമ്മൾ തമ്മിൽ എന്ന ചിത്രത്തിലെ  ഈ ഗാനം കേൾക്കുമ്പോൾ ഏതു പെണ്ണും ഒരു നിമിഷം ചിന്തിക്കാതിരിക്കില്ല, ഈ വരികൾ അവളെക്കുറിച്ചുതന്നെയല്ലേ എന്ന്. അല്ലെങ്കിലും അവൾക്കു നനയാൻ എത്രയെത്ര മഴകളാണ്... ‘പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ.... മഴവിൽക്കുളിരഴകു വിരിഞ്ഞൊരു വർണമഴ....’ മോഹമഴകളിലെത്രവട്ടം ഈറനണിഞ്ഞിരിക്കുന്നു ഓരോ പെൺയൗവനവും. അതുകൊണ്ടാകാം അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഈ ഗാനം ഇന്നും അവൾക്ക് ഏറ്റവും പ്രിയപ്പെട്ട മഴപ്പാട്ടുകളിലൊന്നായി മാറുന്നത്. മഴയെ പ്രണയിക്കുന്ന നായികമാർ പലരുമുണ്ടാകാം. പക്ഷേ മഴയ്ക്ക് മലയാള സിനിമയിൽ ഒരു കാമുകിയുണ്ടെങ്കിൽ അത് ക്ലാരയായിരിക്കും എന്നു കരുതാനാണ് എനിക്ക് ഏറ്റവുമിഷ്ടം. ‘മേഘം പൂത്തുതുടങ്ങി.. മോഹം പെയ്തു തുടങ്ങി...’ ക്ലാരയുടെ ആദ്യ കാഴ്ചയിൽതന്നെ മേഘവും ജയകൃഷ്ണനും പെയ്തുതുടങ്ങുന്നത് വെറുതെയല്ല. ‘ആരാരെ ആദ്യമുണർത്തി...’ ഇന്നും ഓരോ മഴയിലും ക്ലാര അതിന്റെ ഉത്തരം തേടുകയായിരിക്കുമോ? 

നാട്ടിടവഴികളിൽ പണ്ട് ഏറ്റവും പ്രിയപ്പെട്ടൊരാൾക്കൊപ്പം കൈകോർത്തു പാതിനനഞ്ഞു നടന്ന എത്രയെത്ര മഴക്കാലങ്ങളുണ്ടാകും നമ്മളിൽ പലർക്കും ഓർമിക്കാൻ? ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി... നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ...’ വെട്ടം എന്ന ചിത്രത്തിലെ ഈ പാട്ട് കേൾക്കുമ്പോൾ നാം വീണ്ടും ആ നാട്ടിടവഴിയിലേക്കു പിൻനടക്കുന്നു, അന്ന് ഓടിക്കയറിയ ആ കുടക്കീഴിൽനിന്ന് നാം ഇപ്പോഴും തിരിച്ചിറങ്ങിയില്ലല്ലോയെന്നും ആ മഴ ഇപ്പോഴും പെയ്തു തോർന്നില്ലല്ലോയെന്നും വെറുതെ നെടുവീർപ്പിടുന്നു.

ഇങ്ങനെ എത്രയെത്രയോ പാട്ടുകൾ മഴയിൽ നനഞ്ഞു നമ്മുടെ കാതോരത്തുണ്ട്. ഒാർമകെ‍ാണ്ടു കാതോർത്തുനോക്കൂ..ആ ഈറൻപാട്ടു കേൾക്കുന്നില്ലേ? നിങ്ങൾക്കുവേണ്ടി മാത്രം ആരോ പാടിയ ആ പാട്ട്! 

ഇതാ ലോകം സംഗീതദിനമാഘോഷിക്കുന്ന ഈ ജൂണിലും നമുക്കായി മഴയുടെ സിംഫണി ഉയർന്നു കേൾക്കുന്നു.... കവിതയായും കരച്ചിലായും പ്രണയമായും പരിഭവമായും മഴയിൽ സംഗീതം നിറയുന്നു... നിറഞ്ഞു കവിയുന്നു. നിങ്ങളതിൽ അലിയുന്നു.

English Summary:

Remembering rainy background songs from Malayalam movies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com