കടമ്പ്രയാർ ടൂറിസത്തിന് വേണം ‘സുഖ ചികിത്സ’; പദ്ധതികൾ ഒട്ടേറെ, വികസനം ഫയലിൽ

Mail This Article
കിഴക്കമ്പലം ∙ കടമ്പ്രയാർ ടൂറിസം പദ്ധതിക്കു വേണം അധികൃതരുടെ ഇടപെടൽ. 2007ൽ ആരംഭിച്ച ടൂറിസം പദ്ധതികൾ വികസന തുടർച്ചയില്ലാതെ നശിക്കുന്നു. പുതുതായി വന്ന തൂക്കുപാലം ഒഴിച്ചാൽ മറ്റൊരു വികസന പ്രവർത്തനവും ഇല്ല. ഒട്ടേറെ അനുബന്ധ ടൂറിസം പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും കടവടുക്കാതെ കടമ്പ്രയാർ ടൂറിസം പ്രദേശം മുരടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായി വിഭാവനം ചെയ്ത പദ്ധതിക്കായി വാക്‌വേയും വാച്ച്ടവറും ബോട്ട്ജെട്ടിയും സ്ഥാപിച്ചിരുന്നു. രാത്രിയായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ് കടമ്പ്രയാർ. നടപ്പാതയുടെ കൈവരികൾ തുരുമ്പിച്ച് തകർന്നു വീണ അവസ്ഥയിലാണ് പലയിടത്തും. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ബോട്ടുകളും നശിക്കുകയാണ്.
പദ്ധതികൾ ഒട്ടേറെ: വികസനം ഫയലിൽ
വില്ലേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലമായ സൗകര്യങ്ങളോടെ കോട്ടേജുകൾ, കുട്ടികൾക്കുള്ള പാർക്ക്, പാർക്കിങ് ഏരിയ, മൾട്ടി പ്ലസ് തിയറ്റർ, കൺവൻഷൻ സെന്റർ എന്നിവ ആരംഭിക്കുന്നതിന് ശ്രമം ആരംഭിച്ചെങ്കിലും പദ്ധതി ഫയലിൽ തന്നെയാണ്. കടമ്പ്രയാറിൽ എത്തുന്ന സഞ്ചാരികൾക്കായി ശുചിമുറി പോലും നിർമിക്കാൻ സാധിച്ചിട്ടില്ലെന്നത് ജില്ലാ ടൂറിസം പ്രമോഷനൽ കൗൺസിലിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നു വികസനത്തിനു വേണ്ട ഇടപെടലും ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കടമ്പ്രയാറിൽ കാടു കയറുന്നു
പോളപ്പായലും, വള്ളിപ്പായലും ഒപ്പം പുല്ലും നിറഞ്ഞതോടെ മനയ്ക്കക്കടവിൽ നിന്നുള്ള ബോട്ടിങ്ങിനു തടസ്സം നേരിടുന്നുണ്ട്. പുല്ല് നിറഞ്ഞ് വലിയ കൂനയായി രൂപപ്പെട്ട നിലയിലാണ്. നാടൻ മത്സ്യങ്ങളുടെ കലവറയാണ് കടമ്പ്രയാർ.പുല്ലും പായലും നിറഞ്ഞതോടെ കടമ്പ്രയാറിലേക്ക് വല ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. മലിനീകരണം മൂലം ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു.