ADVERTISEMENT

കൊല്ലം ∙ കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി പഴയ ബസിൽ മിൽമ ഉൽപന്നങ്ങളുടെ വിൽപനശാല ആരംഭിക്കുന്നു. കുടുംബശ്രീയുമായി ചേർന്ന്, ഉപയോഗശൂന്യമായ ബസിൽ ആരംഭിച്ച പിങ്ക് കഫേയുടെ മാതൃകയിലായിരിക്കും മിൽമ വിൽപനശാലയും. പിങ്ക് കഫേ പ്രവർത്തനം നിലച്ചിട്ട് 4 മാസം കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയായിട്ടില്ല. ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസ് 2 ലക്ഷം രൂപ കരുതൽ തുക നൽകിയാണ് മിൽമ വിൽപനശാല നിർമാണത്തിനായി വാടകയ്ക്ക് എടുത്തിരിക്കുന്നത്.

  കെഎസ്ആർടിസി ഗ്യാരേജ് വളപ്പിൽ അടച്ചിട്ടിരിക്കുന്ന പിങ്ക് കഫേ.
കെഎസ്ആർടിസി ഗ്യാരേജ് വളപ്പിൽ അടച്ചിട്ടിരിക്കുന്ന പിങ്ക് കഫേ.

കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് മുൻവശത്താണ് മിൽമ ഡിപ്പോ സ്ഥാപിക്കുന്നത്. 4 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മിൽമ കൊല്ലം പ്ലാന്റിന്റെ നേതൃത്വത്തിൽ വിൽപനശാല നിർമാണം പുരോഗമിക്കുന്നത്. പഴയ ബസ് വിൽപനശാല പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയ ശേഷം നടത്തിപ്പിനായി കരാർ ക്ഷണിക്കും. കരാർ ഏറ്റെടുക്കുന്നവർ ബസിന്റെ പ്രതിമാസ വാടകയായ 20,000 രൂപ കെഎസ്ആർടിസിക്ക് നൽകണം. പിങ്ക് കഫേ കഴിഞ്ഞ വർഷം ഡിസംബറിലാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തത്.

പ്രവർത്തനം ആരംഭിച്ചു ആറു മാസത്തിനു ശേഷം ഭീമമായ പ്രവർത്തന ചെലവും വൈദ്യുതിയുടെയും ജലത്തിന്റെയും ലഭ്യതയിൽ കെഎസ്ആർടിസിയുമായുള്ള പ്രശ്നങ്ങളും കാരണം പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. നീരാവിലുള്ള കുടുംബശ്രീ യൂണിറ്റാണ് പിങ്ക് കഫേ നടത്തിയിരുന്നത്. പ്രവർത്തന ചെലവും വരുമാനവും യോജിച്ചു പോകാത്തതു കാരണമാണ് കഫേ പ്രവർത്തനം അവസാനിപ്പിച്ചത്. താലൂക്ക് കച്ചേരി ജംക‍്ഷനിലെ കെഎസ്ആർടിസി ഗാരേജ് വളപ്പിലായിരുന്നു പിങ്ക് കഫേ പ്രവർത്തിച്ചിരുന്നത്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com