കുട്ടനാട്ടിലെ നെല്ലെടുപ്പ് പ്രതിസന്ധിയിൽ; സർക്കാർ അടിയന്തരമായി ഇടപടണം: മാർ തോമസ് തറയിൽ

Mail This Article
ചങ്ങനാശേരി ∙ കൊയ്ത്തുകഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് അപ്പർ കുട്ടനാട്ടിലെയും ലോവർ കുട്ടനാട്ടിലെയും കർഷകർക്ക് ഭീമമായ നഷ്ടത്തിന് കാരണമാകുമെന്നും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ.
നെല്ലുസംഭരണത്തിൽ കൂടുതൽ കിഴിവ് ലഭിക്കാൻ മില്ലുടമകൾ വിലപേശൽ നടത്തുന്നതും നെല്ലെടുപ്പ് മനപ്പൂർവം മാറ്റിവയ്ക്കുന്നതും കലാവസ്ഥ പ്രതികൂലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർഷകരുടെ അവസ്ഥ ദുരിത പൂർണമാക്കുന്നു. കൊയ്ത്ത് യന്ത്ര ഉടമകളുടെയും മില്ലുടമകളുടെയും താൽപര്യങ്ങൾക്കനുസരിച്ച് കുട്ടനാടൻ കാർഷിക മേഖല നിയന്ത്രിക്കപ്പെടുന്നത് അപലപനീയമാണ്. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ട പാഡി ഓഫീസർമാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും ഉറപ്പുവരുത്തേണ്ടതാണ്.
പ്രതിസന്ധിയിലായിക്കുന്ന കുട്ടനാടൻ കാർഷിക രംഗത്ത് സർക്കാരിന്റെ സത്വര ശ്രദ്ധ പതിയണമെന്നും കൈകാര്യ ചെലവ് വർധിപ്പിക്കുന്നതിനും കൊയ്ത്ത് യന്ത്രങ്ങൾ സുതാര്യമായി അലോട്ട് ചെയ്യുന്നതിനും നെല്ല് യഥാസമയം കയറി പോകുന്നതിനും നെല്ല് വില താമസം കൂടാതെ ലഭ്യമാക്കുന്നതിനുമുള്ള സത്വരനടപടികൾ സ്വീകരിക്കണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.