ശർക്കര ക്യൂബ്സ് റെഡി; ഇഞ്ചി, ഏലം, കുരുമുളക് രുചികളിൽ

Mail This Article
കോഴിക്കോട്∙ ശർക്കരയുടെ രൂപവും രുചിയും മാറ്റി മൂല്യവർധിത ഉൽപന്നമാക്കി വിപണിയിലിറക്കാൻ തയാറെടുത്തിരിക്കുകയാണ് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആർ-ഐഐഎസ്‌ആർ). സ്പൈസ് ഇൻഫ്യൂസ്ഡ് ജാഗ്ഗറി ക്യൂബ്സ് (സുഗന്ധവ്യഞ്ജന രുചി ചേർത്ത ശർക്കര) എന്ന പുതിയ ഉൽപന്നം ഗവേഷണ സ്ഥാപനത്തിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗമാണ് വികസിപ്പിച്ചത്. വെറും ശർക്കരയ്ക്കു പകരമായി ഷുഗർ ക്യൂബ്സ് മാതൃകയിൽ ഏകീകൃത വലുപ്പത്തിലും തൂക്കത്തിലുമുള്ള ശർക്കരയുടെ കട്ടകൾ (ക്യൂബ്സ്) സുഗന്ധവ്യഞ്ജനങ്ങളുടെ സത്തു ചേർത്ത് തയാറാക്കുകയാണിവിടെ.
ഇഞ്ചി, ഏലം, കുരുമുളക് എന്നിങ്ങനെ വിവിധങ്ങളായ സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയിലും അതോടൊപ്പം പലതരത്തിലുള്ള ബ്ലെൻഡുകളായും ഇവ ലഭ്യമാക്കിയിട്ടുണ്ട്. സൗകര്യപ്രദമായ രീതിയിൽ 4 ഗ്രാം വരുന്ന ക്യൂബുകളായാണ് ഇവ വരുന്നത്. ചായ, കാപ്പി പോലുള്ള പാനീയങ്ങളിൽ ഉപയോഗിക്കുമ്പോൾ 150 എംഎൽ വരുന്ന ഒരു ഗ്ലാസിന് 3 ക്യൂബ് എന്ന അളവിൽ ഉപയോഗിക്കാൻ തക്കവണ്ണമാണ് തയാറാക്കിയിരിക്കുന്നത്. ഭൗമസൂചിക പദവിയുള്ള മറയൂർ ശർക്കര ഉപയോഗിച്ചാണ് നിർമാണം. സുഗന്ധവ്യഞ്ജനകളുടെ സത്താണ് ഗവേഷണ സ്ഥാപനം ഇതിനായി ഉപയോഗിക്കുന്നത്.
ജലാംശവും തീരെ കുറവുള്ള ഇവ കേടുകൂടാതെ എട്ടു മാസത്തോളം അന്തരീക്ഷ താപനിലയിൽ സൂക്ഷിച്ചു വയ്ക്കാനുമാവും. ഇവയ്ക്ക് വിദേശത്ത് ഉൾപ്പെടെ മികച്ച വിപണി കണ്ടെത്താൻ സാധിക്കുമെന്ന് ഗവേഷണ സ്ഥാപന ഡയറക്ടർ ഡോ.ആർ. ദിനേശ് പറഞ്ഞു. ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞ ഡോ. ഇ.ജയശ്രീ, ഗവേഷക വിദ്യാർഥി മീര മോഹൻ, ശാസ്ത്രജ്ഞരായ ഡോ. പി.വി.അൽഫിയ, ഡോ. കെ.അനീസ്, ഡോ. പി.രാജീവ്, ഡോ. സി.ശാരതാംബാൾ എന്നിവരടങ്ങിയ സംഘമാണ് ഇതിന്റെ ഉൽപാദനത്തിൽ പ്രവർത്തിച്ചത്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് ഈ ഉൽപന്നത്തിന്റെ വാണിജ്യോൽപാദനത്തിനുള്ള ലൈസൻസ് തൃശൂരിലെ സിഗ്നച്ചർ ഫുഡ്സിനു കൈമാറി. ഉൽപന്നത്തിന്റെ പേറ്റന്റിനും ഗവേഷണ സ്ഥാപനം അപേക്ഷിച്ചിട്ടുണ്ട്.