ചുരത്തിന് ബദൽ പാത നിർദേശം, ലക്കിടി മുതൽ അടിവാരം വരെ

Mail This Article
ബത്തേരി∙ ലക്കിടി മുതൽ അടിവാരം വരെ വയനാട്ടിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചുരം പാതയായ താമരശ്ശേരി ചുരത്തിനു ബദൽ പരിഗണിക്കുമ്പോൾ അതു നിലവിലുള്ള ചുരത്തോട് തൊട്ടുരുമി പോകുന്ന വിധത്തിൽ പ്രായോഗിക തലത്തിൽ ആകണമെന്നു നീലഗിരി– വയനാട് നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി. ബദൽ ചുരം പാത ലക്കിടിയിൽ നിന്നു തന്നെ തുടങ്ങി അടിവാരത്ത് അവസാനിക്കുന്നതാകണം. അതല്ലാതെ വയനാട്ടിലെ ഏതെങ്കിലുമൊരു സ്ഥലത്തു നിന്നു മറ്റെവിടെയെങ്കിലുമെത്തുന്ന വിധത്തിലാകരുത്. അതിനായി പ്രാഥമിക പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെന്നും സർക്കാരിനു സമർപ്പിക്കുമെന്നും ആക്‌ഷൻ കമ്മിറ്റി അറിയിച്ചു. നിലവിലെ ചുരത്തിൽ നിന്ന് ദൂരെയുള്ള ബദൽ പാതകൾ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ആക്‌ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.സ്വകാര്യ ഭൂമിയിലൂടെ പുതിയ പാത സമാന്തരമായി കൊണ്ടുവന്നാൽ വൺവേ ആയും അടിയന്തര ആവശ്യങ്ങൾക്കും വിനോദ സഞ്ചാരികൾക്കുമായി നിലവിലുള്ള ചുരം പാത ഉപയോഗിക്കാനുമാകും.
കൽപറ്റയിൽ കൺവൻഷൻ വിളിച്ചു ചേർക്കും
പൊതു സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തിനും ഭാവി പരിപാടികൾക്കുമായി അടുത്ത ആഴ്ച കൽപറ്റയിൽ കൺവൻഷൻ വിളിച്ചു ചേർക്കുമെന്നും ആക്‌ഷൻ കമ്മിറ്റി യോഗം അറിയിച്ചു. കൺവീനർ ടി.എം. റഷീദ്, സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത്, ജോസ് തണ്ണിക്കോട്, രാജൻ തോമസ്, പി.വൈ. മത്തായി, എം.എ. അസൈനാർ, പി.കെ. കുഞ്ഞിരാമൻ, ജോസ് കപ്യാരുമല, സി. അബ്ദുൽ റസാഖ്, എൽദോ, ശശിധരൻ പാലയ്ക്കൽ, ഇ.പി. ഇസ്മയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പോർട്ടിലെ നിർദേശങ്ങൾ
അടിവാരം മുതൽ ഏഴാം വളവിനു സമീപം വരെ സ്വകാര്യ ഭൂമിയാണ്. ഒൻപതാം വളവിന് അടുത്തെത്തുന്ന വിധത്തിലും മറ്റൊരു ഭാഗത്ത് സ്വകാര്യ ഭൂമിയുണ്ട്. ഇവയ്ക്കിടയിൽ പരമാവധി ഒരു കിലോമീറ്ററേ ദൂരമുള്ളു. ഈ ഭാഗത്ത് ടണലോ മേൽപാലമോ നിർമിച്ച് അടിവാരത്തിനും ലക്കിടിക്കുമിടയിൽ സ്വകാര്യ ഭൂമിയിലൂടെ ആറുവരിപ്പാത നിർമിക്കാനാകും. 6 കിലോമീറ്റർ, 15 കിലോമീറ്റർ എന്നിങ്ങനെ 2 അലൈൻമെന്റുകളുള്ള റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിനും ദേശീയപാത അതോറിറ്റിക്കും കൈമാറും.