ADVERTISEMENT

കൽപറ്റ∙ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കപ്പെടുന്നതായി ആരോപണം. സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്ഥാപനങ്ങളിലും 1996 മുതലുള്ള ഒഴിവിലേക്ക് മൂന്നു ശതമാനവും 2018 മുതലുള്ള ഒഴിവുകളിൽ 4 ശതമാനവും സംവരണം നടപ്പാക്കണമെന്ന് 2021ൽ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ഉത്തരവ് നടപ്പായില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.

നിയമന പ്രക്രിയ എളുപ്പമാക്കുന്നതിനായി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ മാനേജ്മെന്റുകൾക്ക് നൽകുന്നതിനായി സംസ്ഥാനത്തെ എംപ്ലോയ്മെന്റുകളെയാണ് ചുമതലപ്പെടുത്തിയിരുന്നു. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി എംപ്ലോയ്മെന്റുകൾ റോട്ടേഷൻ അടിസ്ഥാനത്തിലാണ്  ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഒന്നാമതായി കാഴ്ചപരിമിതരെയും രണ്ടാമത് കേൾവി പരിമിതരെയും മൂന്നാമത് ചലന വൈകല്യമുള്ളവരെയും നാലാമതായി മാനസിക വെല്ലുവിളി നേരിടുന്നവരെയുമാണ് തിരഞ്ഞെടുക്കുന്നത്. സിംഗിൾ മാനേജ്മെന്റിനെയും കോർപ്പറേറ്റ് മാനേജ്മെന്റുകളെയും ഒരേ പോലെ ഓരോ യൂണിറ്റുകളായാണ് പരിഗണിക്കുന്നത്. ഇതിനാൽ ഒന്നിലധികം ഒഴിവുകൾ വരുന്ന കോർപറേറ്റ് മാനേജ്മെന്റിൽ  മാത്രമാണ് സംവരണ അടിസ്ഥാനത്തിൽ നേരിയ തോതിലെങ്കിലും ഭിന്നശേഷി സംവരണം നടപ്പിലാകുന്നുള്ളു. ഭൂരിപക്ഷം സിംഗിൾ മാനേജ്മെന്റിലും കാഴ്ച പരിമിതർക്കാണ് അവസരം ലഭിക്കുന്നത്.

ഇതിനോടകം സംസ്ഥാനത്തെ കാഴ്ച പരിമിതരായ നിരവധി ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. കോട്ടയം ജില്ലയിൽ മാത്രം ഏതാണ്ട് നൂറിലധികം ഒഴിവിലാണ് കാഴ്ച പരിമിതർ ഇല്ലാത്തതിനാൽ മാനേജ്മെന്റുകൾ എംപ്ലോയ്മെന്റിൽ നിന്ന് നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കുന്നത്. 2016 ലെ ആർപി ഡബ്ലൂഡി ആക്ട് പ്രകാരം ഒരു വിഭാഗത്തിലെ ഭിന്നശേഷിക്കാർ ഇല്ലാത്ത പക്ഷം എൻഎസി വാങ്ങി മാനേജ്മെന്റുകൾ അടുത്ത വിഭാഗത്തെ ആവശ്യപ്പെട്ട് എംപ്ലോയ്മെന്റുകളെ സമീപിക്കണം എന്നാണ്. നിലവിൽ പല മാനേജ്മെന്റുകളും എൻഎസി വാങ്ങിയ ശേഷം എംപ്ലോയ്മെൻറുകളെ സമീപിക്കാതെ നിയമനം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 

മാനേജ്മെന്റുകൾ ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നത് തടയുന്നതിന് സർക്കാർ ഒരു സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും അതിന്റെ പ്രവർത്തനവും നിശ്ചലാവസ്ഥയിലാണ്. സംസ്ഥാനത്ത് നിരവധി ഭിന്നശേഷി ഒഴിവുകൾ ഉണ്ടെങ്കിലും നികത്തപ്പെടുന്നില്ല. ഇതോടെ നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ ഭാവിയാണ് ചോദ്യചിഹ്നമായിരിക്കുന്നതെന്നും ഉദ്യോഗാർഥികൾ പറ‍ഞ്ഞു.

English Summary:

Allegations of Subversion in Implementing Supreme Court's Disability Reservation Order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com