22 മണിക്കൂറും ഉറക്കമെങ്കിൽ പിന്നെന്ത് സോഷ്യലൈസിങ്? പക്ഷേ, വിക്ടോറിയയിൽ കണ്ടത് അദ്ഭുത കാഴ്ച

Mail This Article
മനുഷ്യരുടെ എണ്ണത്തേക്കാൾ മൃഗങ്ങളുള്ള ഓസ്ട്രേലിയ വിചിത്രമായ മൃഗങ്ങളാലും സമ്പന്നമാണ്. കംഗാരു പോലെ തന്നെ ഓസ്ട്രേലിയയുടെ പ്രതീകമായി മാറിയ ജീവികളാണു കൊയാലകൾ. സസ്തനികളായ ഇവയുടെ ജീവിത കാലാവധി 20 വർഷമാണ്. ഓസ്ട്രേലിയയിലെ പല ജീവികളെയും പോലെ മാർസൂപ്പിയൽ അഥവാ സഞ്ചിമൃഗങ്ങൾ എന്ന വിഭാഗത്തിപ്പെടുന്നവയാണ് ഇവ.കണ്ടാൽ രോമാവൃതമായ ഓമനത്തമുള്ള രൂപമാണ് ഇവയുടേത്. തീരെ ചെറിയ തലച്ചോറുള്ള ജീവികളാണ് ഇവ.
ഒരടി വരെ പൊക്കവും14 കിലോ വരെ ഭാരവും എത്തുന്ന കൊയാലകൾ സാമൂഹികമായ വ്യവസ്ഥ പിന്തുടരുന്ന ജീവികളല്ല. 22 മണിക്കൂറും ഉറക്കമെങ്കിൽ പിന്നെന്ത് സോഷ്യലൈസിങ്? ഒറ്റയ്ക്കു ജീവിക്കാൻ താൽപര്യപ്പെടുന്ന ഇവ പലപ്പോഴും മരങ്ങളിൽ തങ്ങളുടെ ആവാസസ്ഥാനം കൃത്യമായി അടയാളപ്പെടുത്തി വയ്ക്കും. ഇങ്ങോട്ടേക്ക് മറ്റാരെങ്കിലും കയറിയാൽ ഇടിപൊട്ടുമെന്നുറപ്പ്. ഒറ്റയാൻമാരെന്ന് അറിയപ്പെടുന്ന കൊയാലകളെപ്പറ്റി അദ്ഭുതകരമായ ഒരു ദൃശ്യം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകൻ. 3 ആൺ കൊയാലകൾ തമ്മിൽ അന്യോന്യം ഇടപഴകുന്നതും തമ്മിൽ ഒരുക്കുന്നതുമൊക്കെയാണു ഗവേഷകനായ ഡാർസി വാച്ചോൺ കണ്ടത്. അഫിലിയേറ്റീവ് ബിഹേവിയർ എന്നാണ് ഇത്തരം പ്രവൃത്തികൾ അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും കുഴിമടിയൻ ജീവിയേതാണെന്നു ചോദിച്ചാൽ പല ജന്തുവിദഗ്ധരും ആദ്യം തന്നെ കൊയാലയുടെ പേരു പറയും. ദിവസത്തിൽ 18 മുതൽ 22 മണിക്കൂർ വരെയാണ് ഇവ ഉറങ്ങുന്നത്. ഉണർന്നിരിക്കുന്ന ചുരുക്കം മണിക്കൂറുകൾ ഭക്ഷണം കഴിക്കാൻ മാത്രമായാണു വിനിയോഗിക്കുക. തെക്കുകിഴക്കൻ, കിഴക്കൻ ഓസ്ട്രേലിയയിൽ സമൃദ്ധമായി യൂക്കാലി മരങ്ങൾ വളരുന്ന കാടുകളാണു കൊയാലകളുടെ പ്രധാന താമസ സ്ഥലം. യൂക്കാലി മരക്കൊമ്പുകളിൽ താമസിക്കുന്ന കൊയാലകളുടെ സ്ഥിരം ഭക്ഷണം യൂക്കാലി മരത്തിലെ ഇലകളാണ്. ഒരു കിലോ വരെ ഇലകൾ കൊയാല ഒറ്റദിവസം അകത്താക്കും. യൂക്കാലിയിലകൾ ദഹിക്കാൻ പാടുള്ളതും പോഷകങ്ങൾ കുറഞ്ഞവയുമാണ്.ഇവയെ ദഹിപ്പിക്കാനായി ഒരുപാടു പണിയെടുക്കേണ്ടിവരും കൊയാലകളുടെ ദഹനവ്യവസ്ഥയ്ക്ക്. ഇതു മൂലമാണ് കൊയാലകൾ അധികം സമയവും കിടന്നുറങ്ങുന്നത്. ഇതിനാൽ തന്നെ താൻ താമസിക്കുന്ന മരം വിട്ട് അധികദൂരത്തേക്കൊന്നും പോകാൻ ഇവയ്ക്ക് താൽപര്യമില്ല.
കൊയാലയെ ആക്രമിക്കുന്ന ഇരപിടിയൻ മൃഗങ്ങൾ കുറവാണ്. ഡിംഗോ എന്ന ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പട്ടികൾ ഇവയെ ഇടയ്ക്ക് ആക്രമിക്കാറുണ്ട്.ചിലയിനം മൂങ്ങകൾ, കഴുകൻമാർ എന്നിവയൊക്കെ കൊയാലക്കുഞ്ഞുങ്ങളെ ആക്രമിച്ചു പിടിക്കാറുണ്ട്. എന്നാൽ മനുഷ്യരുടെ ആക്രമണം കൊയാല ഒരുപാടു നേരിട്ടുണ്ട്.കൊളോണിയൽ കാലഘട്ടം മുതൽ തന്നെ രോമമാവൃതമായ തോലിനായി ബ്രിട്ടിഷുകാർ ഇവയെ വ്യാപകമായി കൊന്നൊടുക്കിയിരുന്നു. ഇപ്പോഴും അനധികൃതമായി ഇവയെ വേട്ടയാടുന്നവരുണ്ട്. കൊയാലകൾ വളരെ പതുക്കെയാണ് നടന്നു നീങ്ങുന്നത്. ഇതു മൂലം അനധികൃത വേട്ടക്കാർക്ക് ഇവയെ പെട്ടെന്നു വേട്ടയാടാൻ സാധിക്കും.കാട്ടുതീയിൽ പെട്ടപ്പോൾ ഇവയിൽ പലതിനും രക്ഷപ്പെടാൻ സാധിക്കാതെ പോയതിന്റെ കാരണവും ഇതു തന്നെ. ഇവ താമസിക്കുന്ന മേഖലയിലേക്ക് വിരുന്നെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങളിടിച്ചും ശരാശരി 300 കൊയാലകൾ പ്രതിവർഷം കൊല്ലപ്പെടാറുണ്ടെന്നാണു കണക്ക്.