യുഎഇയിലെ വധശിക്ഷ: ഒരു മലയാളി ഉൾപ്പെടെ രണ്ടുപേരുടെ കബറടക്കം നടത്തി; മുരളീധരന്റെ സംസ്കാരം സംബന്ധിച്ച് തീരുമാനമായില്ല

Mail This Article
അബുദാബി ∙ യുഎഇയിൽ കൊലപാതക കേസുകളിൽ വധശിക്ഷയ്ക്ക് വിധേയരായ മലയാളി ഉൾപ്പെടെ രണ്ടുപേരുടെ കബറടക്കം നടത്തി. തലശ്ശേരി നെട്ടൂർ അരങ്ങിലോട്ട് തെക്കേപ്പറമ്പിൽ മുഹമ്മദ് റിനാഷ് (29), യുപി സ്വദേശിനി ഷെഹ്സാദി ഖാൻ (33) എന്നിവരെയാണ് കബറടക്കിയത്.
മുഹമ്മദ് റിനാഷിനെ ബന്ധുക്കളുടെയും ഷെഹ്സാദിയെ അറ്റോർണിയുടെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും യുഎഇ അധികൃതരുടെയും സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. റിനാഷിന്റെ ഉമ്മ ലൈല, സഹോദരന്മാരായ റിയാസ്, സജീർ, സഹോദരീ ഭർത്താവ് എന്നിവരാണ് നാട്ടിൽനിന്ന് എത്തിയത്. അൽഐനിലെ സാമൂഹിക പ്രവർത്തകരും ഉദാരമതികളും ചേർന്ന് വീസയും ടിക്കറ്റും നൽകിയാണ് കുടുംബാംഗങ്ങളെ യുഎഇയിൽ എത്തിച്ചത്.
2023 ഫെബ്രുവരി 8ന് സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയെ കൊലപ്പെടുത്തിയ കേസിലാണ് റിനാഷിന് വധശിക്ഷ ലഭിച്ചത്.യുഎഇയിൽ എത്താൻ ആവശ്യമായ നടപടിക്രമങ്ങൾക്ക് ആരും സഹായിക്കാൻ ഇല്ലാത്തതിനാൽ മകൾ ഷെഹ്സാദിയെ അവസാനമായി ഒരു നോക്കു കാണാൻ മാതാപിതാക്കൾക്ക് സാധിച്ചില്ല.
വീട്ടുജോലിക്കിടെ ഇന്ത്യൻ ദമ്പതികളുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിലാണ് ഷെഹ്സാദിയുടെ ശിക്ഷ നടപ്പാക്കിയത്. മോഷണ ശ്രമത്തിനിടെതിരൂർ സ്വദേശി മൊയ്തീനെ വധിച്ച കേസിൽ വധശിക്ഷയ്ക്കു വിധേയനായ കാസർകോട് ചീമേനി പൊതാവൂർ സ്വദേശി പി.വി.മുരളീധരന്റെ(43) സംസ്കാരത്തീയതി തീരുമാനിച്ചിട്ടില്ല.