ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘ഹൃദയം’ കണ്ടിറങ്ങിയ പ്രേക്ഷകർ ചെറിയൊരു നൊമ്പരത്തോടെ നെഞ്ചേറ്റുന്ന കഥാപാത്രമാണ് സെൽവ. ലക്ഷ്യബോധമില്ലാതെ കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന അരുൺ നീലകണ്ഠനെ ജീവിതത്തിന്റെ യഥാർഥ ട്രാക്കിലേക്കു വഴി തിരിച്ചു വിടുന്ന സെൽവയെ പെട്ടെന്നൊന്നും ആരും മറക്കില്ല. ആ കഥാപാത്രത്തിന്റെ നന്മയും പൊസിറ്റിവിറ്റിയും അരുണിനെ മാത്രമല്ല, ആ ക്യാംപസിലെയും അയാൾക്കു ചുറ്റുമുള്ള ഒരുപാടു ജീവിതങ്ങളെയും സ്വാധീനിക്കുന്നുണ്ട്. തമിഴകത്തിന്റെ നന്മയും ഊർജവും പ്രേക്ഷകരിലേക്കു പ്രസരിപ്പിച്ച സെൽവയായി വേഷമിട്ടത് തനി മലയാളിയായൊരു ചെറുപ്പക്കാരനാണ്– ആലപ്പുഴക്കാരനായ കലേഷ് രാമാനന്ദ്. സിനിമ എന്ന സ്വപ്നവുമായി എൻജിനീയറിങ് പഠനത്തിനു ശേഷം ചെന്നൈയിലേക്ക് വണ്ടി കയറിയ കലേഷിന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട് സിനിമയെ വെല്ലുന്ന വഴിത്തിരിവുകൾ! ഒരുപാടു കാത്തിരിപ്പിനു ശേഷം സംഭവിച്ച ‘ഹൃദയം’ എന്ന സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് കലേഷ് രാമാനന്ദ് മനോരമ ഓൺലൈനിൽ.

ഞാനൊരു മലയാളി

ഞാനൊരു മലയാളിയാണെന്ന് പലർക്കും അറിയില്ല. സിനിമ കണ്ടവരെല്ലാം വിചാരിച്ചിരിക്കുന്നത് ഞാനൊരു തമിഴനാണെന്നാണ്. സത്യത്തിൽ ഞാനൊരു ആലപ്പുഴക്കാരനാണ്. തിയറ്റർ ആർടിസ്റ്റാണ്. സിനിമകളിൽ ഡബ് ചെയ്യാറുണ്ട്. എട്ടു വർഷമായി ചെന്നൈയിലാണ് താമസം. തമിഴ്, തെലുങ്കു സിനിമകൾക്കു വേണ്ടിയാണ് ഡബ് ചെയ്തിട്ടുള്ളത്. തമിഴ്താരം സിമ്പുവിനു വേണ്ടി ഈശ്വരൻ എന്ന ചിത്രത്തിന്റെ മലയാളം വേർഷനിൽ ശബ്ദം നൽകിയിട്ടുണ്ട്.

kalesh-hridayam

ആദ്യ ചിത്രം കുഞ്ഞനന്തന്റെ കട

എന്റെ ആദ്യ സിനിമ ‘ഹൃദയ’മല്ല. എട്ടു വർഷം മുമ്പ് പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അതിൽ സുകു എന്നൊരു കഥാപാത്രമുണ്ട്. കുഞ്ഞനന്തന്റെ കടയുടെ എതിർവശത്ത് ഒരു കിണറുണ്ട്. ആ കിണറിന് അടുത്തിരുന്ന് പുള്ളുവൻ വീണ വായിക്കുന്ന കുട്ടിയാണ് സുകു. ആരോടും അധികം സംസാരിക്കാത്ത സുകുവാണ് അവിടെയുള്ള കടകളിലേക്ക് കുടങ്ങളിൽ വെള്ളം എത്തിക്കുന്നത്. ആ സ്ഥലം ഹൈവേയ്ക്കായി ഏറ്റെടുക്കപ്പെടുമ്പോൾ ആ കിണറിന്റെ കയറിൽത്തന്നെ തൂങ്ങിമരിക്കുകയാണ് സുകു. ആ കഥാപാത്രമാണ് ഞാനാദ്യം സിനിമയിൽ ചെയ്തത്. സംവിധായകൻ സലിം അഹമ്മദ് ഇക്കയുമായുള്ള പരിചയമാണ് എന്നെ ആ സിനിമയിലെത്തിച്ചത്. അതിനുശേഷം തനി ഒരുവൻ എന്ന തമിഴ് സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്തു. എങ്കിലും അതിലൂടെയൊന്നും ഞാൻ തിരിച്ചറിയപ്പെട്ടില്ല. ഒടുവിൽ ഹൃദയത്തിലൂടെയാണ് പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞതും അംഗീകരിക്കുന്നതും. എന്റെ പേരിലല്ല, സെൽവയല്ലേ എന്നു ചോദിച്ചാണ് പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നത്.

kalesh-hridayam-22

അഭിനയത്തിന്റെ വിത്തിട്ടത് വിനീതേട്ടൻ

ശരിക്കും എന്റെ മനസ്സിൽ അഭിനയത്തിന്റെ വിത്തിട്ടത് വിനീതേട്ടനാണ്. വിനീതേട്ടനെ എനിക്ക് കോളജ് കാലം മുതൽ അറിയാം. ഞാൻ രാജഗിരിയിലാണ് എൻജിനീയറിങ് ചെയ്തത്. ഞാൻ അവിടെ ഒന്നാം വർഷ വിദ്യാർഥി ആയിരിക്കുന്ന സമയത്താണ് വിനീതേട്ടൻ കോഫി അറ്റ് എംജി റോഡ് എന്ന ആൽബം ചെയ്യുന്നത്. മിന്നലഴകേ എന്ന പാട്ട് ഷൂട്ട് ചെയ്തത് എന്റെ കോളജിലായിരുന്നു. ആ പാട്ടിൽ റോമയുടെ ഒപ്പം കാണിക്കുന്ന കുട്ടികളിൽ ഞാനുമുണ്ട്. കോളജിലെ കൾച്ചറൽസ് കണ്ടിട്ട് അതിൽ ‌നിന്നായിരുന്നു വിനീതേട്ടൻ ഞങ്ങളെ തിരഞ്ഞെടുത്തത്. അങ്ങനെ വിനീതേട്ടനാണ് എന്നെ അഭിനയരംഗത്തേക്ക് എത്തിക്കുന്നതും ഇപ്പോൾ എനിക്ക് വലിയൊരു ബ്രേക്ക് നല്‍കിയതും.

kalesh-hridayam-2

എയർപോർട്ടിൽ വച്ചു ചോദിച്ച അവസരം

എൻജിനീയറിങ്ങിനു ശേഷം അഭിനയത്തോടുള്ള ഇഷ്ടം വീട്ടിൽ പറഞ്ഞു. രണ്ടു വർഷം അതിനു വേണ്ടി മാറ്റി വയ്ക്കട്ടേ എന്നു ചോദിച്ചപ്പോൾ അവർ സമ്മതിച്ചു. അങ്ങനെയാണ് ഞാൻ ചെന്നൈയിൽ എത്തിയത്. ആ രണ്ടു വർഷം എന്നത് ഇപ്പോൾ എട്ടു വർഷമായി. ഈ വർഷങ്ങളിലൊക്കെ വിനീതേട്ടനുമായുള്ള ബന്ധം ഞാൻ സൂക്ഷിച്ചിരുന്നു. തനി ഒരുവൻ കണ്ടിട്ട് വിനീതേട്ടൻ വിളിച്ച് അഭിനന്ദിച്ചു. അപ്പോൾ എന്റെ മനസ്സിൽ ഒരു ലഡു പൊട്ടി. ഇനി ധൈര്യമായി ഒരു ചാൻസ് ചോദിക്കാലോ എന്നോർത്തു. പക്ഷേ, അതിനും മൂന്നു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ചാൻസ് ചോദിക്കുന്നത്. അതും ചെന്നൈ എയർപോർട്ടിൽ വച്ച്. യാദൃച്ഛികമായിരുന്നു ആ കൂടിക്കാഴ്ച.

ഞാനെന്റെ സുഹൃത്തിനെ കൂട്ടിക്കൊണ്ടു വരാൻ എത്തിയതായിരുന്നു. അവനെ കാത്തുനിൽക്കുമ്പോൾ അതാ വരുന്നു വിനീതേട്ടൻ. അദ്ദേഹത്തെ കണ്ടതും ഞാനോടിച്ചെന്നു സംസാരിച്ചു. വർത്തമാനത്തിനിടയിൽ വിനീതേട്ടൻ ചോദിച്ചു, എടാ നിനക്കിതു വരെ നല്ല ചാൻസൊന്നും ലഭിച്ചില്ലേ എന്ന്. ആ അവസരം ഉപയോഗപ്പെടുത്തി ഞാൻ തിരിച്ചു ചോദിച്ചു, വിനീതേട്ടൻ തരുമോ എനിക്കൊരു ചാൻസ്? ആ ചോദ്യം വർക്കൗട്ട് ആയി. എയർപോർട്ടിലെ കൂടിക്കാഴ്ചയ്ക്ക് കൃത്യം മൂന്നു മാസത്തിനു ശേഷം വിനീതേട്ടന്റെ വിളി എന്നെത്തേടിയെത്തി. ഒരു വേഷമുണ്ടെന്നു പറയാനായിരുന്നു ആ ഫോൺ കോൾ.

പ്രണവ് ഫെയ്ക്കല്ല, വിസ്മയം

പ്രണവ് എന്നു പറയുന്നത് ശരിക്കുമൊരു വിസ്മയമാണ്. നമ്മൾ കരുതുന്നത് പ്രണവ് ഒരു റോ ടാലന്റാണെന്നാണ്. പക്ഷേ, സെറ്റിൽ ചെന്ന് ആദ്യം ദിവസം തന്നെ എന്റെ കണക്കുക്കൂട്ടലുകളെ അദ്ദേഹം തെറ്റിച്ചു കളഞ്ഞു. ഞങ്ങളുടെ ആദ്യ ഷോട്ട് പരീക്ഷ ഹാളിലേതായിരുന്നു. പരീക്ഷ എഴുതാൻ കഴിയാതെ അരുൺ എഴുന്നേറ്റു പോകുന്ന ഷോട്ടും അരുണിന് സെൽവ തന്റെ ഉത്തരപേപ്പർ കാണിച്ചുകൊടുക്കുന്ന ഷോട്ടുമായിരുന്നു അന്നെടുത്തത്. ആ ബെഞ്ചിലിരുന്നാണ് ഞാനും പ്രണവും ആദ്യമായി പരിചയപ്പെടുന്നത്. പരീക്ഷ ഹാളിലെ ഷോട്ടുകൾ ആയിരുന്നതിനാൽ ഞങ്ങൾ ആ ബെഞ്ചിൽനിന്ന് എഴുന്നേറ്റിട്ടില്ല. പ്രണവ് എന്നെ ഇങ്ങോട്ടു വന്നു പരിചയപ്പെട്ടു. ഹായ് ബ്രോ... ഞാൻ പ്രണവ് എന്നു പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, എനിക്കറിയാം ബ്രോ. അങ്ങനെ സംസാരിച്ചു തുടങ്ങി. നല്ലൊരു വൈബായിരുന്നു. നമുക്കാണ് അദ്ദേഹം ലാലേട്ടന്റെ മകനാണല്ലോ എന്നൊരു ചിന്ത വരുന്നത്. പ്രണവിന് പ്രണവ് പ്രണവാണ്. നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യൻ. അങ്ങനെയാണ് അദ്ദേഹം പെരുമാറുന്നത്. അത് ഫെയ്ക്കല്ല. വളരെ ആത്മാർഥമായിട്ടാണ് അദ്ദേഹം ഇടപെടുന്നത്. ‘റോ’ എന്ന പറയുന്നതിനേക്കാൾ ‘പ്യുർ’ എന്നു പറയുന്നതാകും ശരി.

kalesh-prana

ആ സീനിലെ മാജിക്

ആ ബെഞ്ചിലെ സീക്വൻസിൽ വളരെ രസകരമായ മറ്റൊരു കാര്യം സംഭവിച്ചിരുന്നു. പരീക്ഷ എഴുതുന്നതിനിടയിൽ ഞാനും പ്രണവും ഡെസ്കിൽ പേന കൊണ്ട് ഇങ്ങനെ അടിക്കുന്ന ഭാഗമുണ്ട്. ആ ഷോട്ട് എടുത്തിട്ട് വിനീതേട്ടൻ എന്നെയും പ്രണവിനെയും ക്യാമറയുടെ അരികിലേക്ക് വിളിച്ചു. മോണിറ്ററിലേക്ക് നോക്കിയപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരു പോലെയാണ് പേന തട്ടുന്നത്. ഞങ്ങൾ പ്ലാൻ ചെയ്തു ചെയ്തതാണോ എന്ന് വിനീതേട്ടൻ ചോദിക്കുമ്പോഴാണ് ഞങ്ങളും അതു ശ്രദ്ധിക്കുന്നത്. അതങ്ങനെ സംഭവിച്ചു പോയതാണ്. ഞങ്ങൾ തമ്മിൽ എന്തോ ഒരു കണക്‌ഷൻ അവിടെ വർക്കൗട്ട് ആയി. അത് സെൽവയും അരുണും തമ്മിലുള്ള സിനിമയിലെ ബന്ധത്തിലും ഗുണം ചെയ്തു.

ഹൃദയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്

അഭിനയമാണ് കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെന്നു വീട്ടിൽ അറിയിച്ചപ്പോൾ അമ്മയ്ക്ക് ആകുലതയായിരുന്നു. എൻജിനീയറിങ് കഴിഞ്ഞ് ബ്രേക്ക് എടുത്തതുകൊണ്ട് എനിക്കിനി നല്ല ജോലി ലഭിക്കുമോ എന്നൊരു പേടി. ആ സമയത്ത് ഞാൻ ചെന്നൈയിൽ തിയറ്റർ ചെയ്യുകയാണ്. അങ്ങനെ ഇരിക്കുമ്പോൾ എനിക്ക് സിംഗപ്പൂരിൽ ഒരു ഷോ വന്നു. അതിനു ഞാൻ മാതാപിതാക്കളെയും ഒപ്പം കൂട്ടി. രണ്ടു ദിവസം അവരെ സിംഗപ്പൂരും കാണിച്ചു. എന്റെ പരിപാടിയും അവർ നേരിട്ടു കണ്ടു. അതു കഴിഞ്ഞപ്പോൾ അച്ഛന് ആത്മവിശ്വാസമായി. അഭിനയത്തിൽത്തന്നെ തുടരണം എന്ന് അച്ഛനും നിർദേശിച്ചു.

ഹൃദയത്തിൽ അവസരം കിട്ടിയപ്പോൾ വീട്ടിൽ എല്ലാവർക്കും സന്തോഷമായിരുന്നു. പക്ഷേ, ആറു മാസത്തിനുള്ളിൽ റിലീസ് പറഞ്ഞ സിനിമ പുറത്തിറങ്ങാൻ രണ്ടര വർഷമെടുത്തു. അതിനിടയിൽ എന്റെ വിവാഹം നടന്നു. യാഷിക എന്നാണ് ഭാര്യയുടെ പേര്. ഗുജറാത്തിയാണ്. ഹൃദയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് എന്റേതു മാത്രം ആയിരുന്നില്ല, ഞങ്ങളുടെ കുടുംബം മുഴുവൻ പ്രതീക്ഷയോടെ ആ സിനിമയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ അവർ ഒരുപാടു ഹാപ്പിയാണ്.

kalesh-wife

നിനക്ക് ഒടുക്കത്തെ പ്രതീക്ഷയാടാ!

‘റിച്ചി’ സംവിധാനം ചെയ്ത ഗൗതം രാമചന്ദ്രന്റെ രണ്ടാമത്തെ തമിഴ് സിനിമയിൽ ഞാനൊരു വേഷം ചെയ്യുന്നുണ്ട്. റിച്ചിക്കു വേണ്ടിയുള്ള ഓഡിഷന് ഞാനും പോയിരുന്നു. അതിൽ പക്ഷേ, അവസരം ലഭിച്ചില്ല. എന്നാൽ രണ്ടാമത്തെ സിനിമ വന്നപ്പോൾ എന്നെ അദ്ദേഹം ഓർത്ത് ഇങ്ങോട്ടു വിളിച്ചു. റിച്ചിക്ക് ചെയ്ത ഓഡിഷൻ ഇപ്പോഴാണ് ഗുണം ചെയ്തത്. ചെന്നൈയിൽ ഞാൻ ഒരുപാടു ഓഡിഷനുകൾക്കു പോകാറുണ്ട്. നൂറെണ്ണത്തിൽ പങ്കെടുത്താൽ പത്തെണ്ണത്തിൽ തിരഞ്ഞെടുക്കപ്പെടും. അതിൽ രണ്ടെണ്ണത്തിൽ ആകും അവസരം ലഭിക്കുക. അതിൽ തന്നെ ഒരെണ്ണമാകും റിലീസ് ആകുക. ചില സമയത്ത് ആകെ ഒറ്റപ്പെട്ട പോലെ പ്രതീക്ഷയൊക്കെ നശിച്ചു പോകും. കാരണം കൂടെ പഠിച്ചവരൊക്കെ അവരുടെ ജീവിതം സ്വസ്ഥമാക്കിയിട്ടുണ്ടാകും. പക്ഷേ, ഞാനെവിടെയും എത്തിയില്ലല്ലോ എന്നു തോന്നും. പക്ഷേ, എല്ലാത്തിലും എന്തെങ്കിലും പോസിറ്റീവ് കണ്ടെത്തുന്നതാണ് എന്റെ ശീലം. എന്റെ അച്ഛൻ എന്നോടു പറയാറുള്ളത് എനിക്ക് ഒടുക്കത്തെ പ്രതീക്ഷയാണെന്നാണ്. ഏറ്റേണൽ ഓപ്റ്റിമിസ്റ്റ് എന്ന വാക്കാണ് അച്ഛൻ ഉപയോഗിക്കുക. അതു സത്യമാണ്. ഞാനെപ്പോഴും പറയും, അതു നടക്കും അച്ഛാ... വിശ്വസിക്ക് എന്ന്!

ഞങ്ങളിപ്പോൾ ഹാപ്പി

ഞാനെപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കും. എഴുതും, ഹ്രസ്വചിത്രങ്ങൾ ചെയ്യും, ഡബ് ചെയ്യും. അതൊരു വോയ്സ് ആക്ടിങ് ആണല്ലോ. എനിക്ക് നടൻ ആകാൻ പറ്റിയില്ലെങ്കിലും എന്റെ ശബ്ദം നടനായല്ലോ, ഹീറോ ആയല്ലോ എന്നൊക്കെ ചിന്തിക്കും. പതിയെ എനിക്കും ആകാൻ കഴിയുമെന്നൊക്കെ ആശ്വസിക്കും. നമുക്ക് നമ്മുടെ മേൽ വിശ്വാസമില്ലെങ്കിൽ മറ്റുള്ളവർക്ക് എന്തായാലും ഉണ്ടാകില്ല. അതാണ് എന്റെയൊരു ലൈൻ.

സത്യത്തിൽ എനിക്ക് എന്നിൽ ഉണ്ടായിരുന്ന ഉറപ്പിനെക്കാൾ യാഷികയ്ക്ക് എന്റെമേലുണ്ടായിരുന്നു. പ്രണയത്തിൽനിന്നും വിവാഹത്തിൽനിന്നും ഞാൻ പലപ്പോഴും അവളെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ, ഹൃദയത്തിലെ കല്യാണി പ്രിയദർശന്റെ ലൈൻ ആയിരുന്നു അവൾ. ഞാൻ ഡബ്ബിങ് അത്യാവശ്യം ചെയ്യുന്നതുകൊണ്ട് സാമ്പത്തികമായി വലിയ പ്രശ്നത്തിൽ ആയിരുന്നില്ല. ഒരു ജോലിയല്ല, പല ജോലികളായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്. പല കഴിവുകൾ ഉള്ളവർ പല ജോലികൾ ചെയ്യുമല്ലോ എന്ന തരത്തിലാണ് ഞാൻ അതിനെ സമീപിച്ചത്. എന്തായാലും ആ പ്രയത്നങ്ങൾ ഹൃദയത്തിൽ ഫലമണിഞ്ഞു. ആ സന്തോഷത്തിലാണ് ഞാനും എന്റെ കുടുംബവും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com