ADVERTISEMENT

ഒരാളെ സമൂഹത്തിനു മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല ഈ വെളിപ്പെടുത്തലുകളെന്ന് രേവതി. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനുള്ള വലിയ പോരാട്ടമാണ്. സിനിമയിലെ ചർച്ചകൾ തീർച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. ഈഗോ മാറ്റി വച്ച് ചർച്ചകൾ തയാറാകണമെന്നും രേവതി ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രേവതി ഇക്കാര്യങ്ങൾ സംസാരിച്ചത്. 

"മലയാളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകൾ അല്ല. അതിനപ്പുറത്തേക്ക് ഇത് വളർന്നു കഴിഞ്ഞു. ഇത് ഇതിൽത്തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നൽകുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇൻഡസ്ട്രിയിലെ മറ്റു പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചർച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്," രേവതി പറയുന്നു. 

women-in-cinema-collective-wcc-0707

"ഈ മൂവ്മെന്റ് സ്വന്തമായ ഗതിവേഗം കണ്ടെത്തിക്കഴിഞ്ഞു. അത് അപ്രതീക്ഷിതമായിരുന്നു. കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ടു മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടം. സിനിമയിലെ ഈ ചർച്ചകൾ തീർച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. സമൂഹത്തിന്റെ മൊത്തത്തിലുള്ള സമീപനത്തെയും സ്വാധീനിക്കിക്കാൻ ഈ സംഭവങ്ങൾക്ക് കഴിയും. അതുകൊണ്ട്, ഇത് വളരെ പ്രധാനപ്പെട്ട ഒരു മൂവ്മെന്റ് ആണ്," രേവതി ചൂണ്ടിക്കാട്ടി. 

"പേരും പണവും പ്രശസ്തിയും ഉള്ളിടത്ത് പ്രശ്നങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം. പ്രബലരും ദുർബലരും അവിടെയുണ്ടാകും. ഇവർ തമ്മിലുള്ള സംഘർഷങ്ങൾ നൂറ്റാണ്ടുകളായി തുടരുന്നതാണ്. വെറും ആരോപണങ്ങളിൽ ഈ മുന്നേറ്റം ഒടുങ്ങരുതെന്നാണ് എന്റെ ആഗ്രഹം. കുറച്ചു പേർ ചില പേരുകൾ വെളിപ്പെടുത്തി. ചർച്ചകൾ വന്നു. അടുത്ത ദിവസം വേറൊരു കാര്യം സംഭവിച്ചു. അതോടെ ഇക്കാര്യം തമസ്കരിക്കപ്പെടുന്നു. അങ്ങനെ ആവരുത് കാര്യങ്ങൾ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ശ്രദ്ധയോടെ ഈ വിഷയത്തിലുള്ള ചർച്ചകൾ മുൻപോട്ടു പോകണം. ഡബ്ല്യുസിസി എന്ന ഞങ്ങളുടെ കൂട്ടായ്മ വളരെ ചെറിയൊരു കൂട്ടായ്മയാണ്. സർക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാവരും സർക്കാരിനൊപ്പം നിന്നാലെ കാര്യങ്ങൾ നടക്കൂ. എല്ലാ സംഘടനകളും അതിനായി മുൻപോട്ടു വരണം. അതിനാണ് ഞങ്ങൾ അഹോരാത്രം പണിയെടുക്കുന്നത്," രേവതി പറഞ്ഞു. 

ഇരിക്കുന്നവർ (ഇടത്തുനിന്ന്): ജഗദീഷ്, സിദ്ദീഖ്, മോഹൻലാൽ, ജയൻ ചേർത്തല, ഉണ്ണി മുകുന്ദൻ, ബാബുരാജ്,
നില്ക്കുന്നവർ: സുരേഷ് കൃഷ്ണ, വിനു മോഹൻ, അനന്യ, ജോയ് മാത്യു, അൻസിബ ഹസൻ, ടൊവിനോ തോമസ്, സരയൂ, കലാഭവന്‍ ഷാജോണ്‍, ടിനി ടോം.
ഇരിക്കുന്നവർ (ഇടത്തുനിന്ന്): ജഗദീഷ്, സിദ്ദീഖ്, മോഹൻലാൽ, ജയൻ ചേർത്തല, ഉണ്ണി മുകുന്ദൻ, ബാബുരാജ്, നില്ക്കുന്നവർ: സുരേഷ് കൃഷ്ണ, വിനു മോഹൻ, അനന്യ, ജോയ് മാത്യു, അൻസിബ ഹസൻ, ടൊവിനോ തോമസ്, സരയൂ, കലാഭവന്‍ ഷാജോണ്‍, ടിനി ടോം.

"എന്താണ് രാജി? സ്വന്തം ഉത്തരവാദത്തിൽ നിന്നുള്ള ഒളിച്ചോട്ടം. കാര്യങ്ങൾ മനസിലാക്കണം. സംവാദങ്ങൾ ഉണ്ടാകണം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുന്നതിൽ എന്താണ് തെറ്റ്? എന്തിനാണ് ഇത്രയും ഈഗോ? സമൂഹത്തിനു മുന്നിലാണ് പ്രതിഛായ ഉള്ളത്. ഞങ്ങൾക്കിടയിൽ അതില്ല. ഞങ്ങൾ സഹപ്രവർത്തകരാണ്. ഈ പ്രതിഛായ സഹപ്രവർത്തകർക്കിടിയലും വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ? ഇൻഡസ്ട്രിയുടെ ഉന്നമനത്തിനാണ് ഈ സംവാദങ്ങൾ. എനിക്ക് വ്യക്തിത്വം നൽകിയത് ഈ ഇൻഡസ്ട്രിയാണ്. എല്ലാവരുമായും എത്ര ഗംഭീര സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. പിന്നെന്തിനാണ് ഈ ഇമേജ് പേടി? കഴിഞ്ഞ 10 ദിവസങ്ങൾ ശരിക്കും ആകെ കോലാഹലമായിരുന്നു. ഇനി നമുക്ക് ഒരുമിച്ചു വരാം, സംസാരിക്കാം. കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കാം. കാരണം, ഈ സ്ത്രീകൾ നിശബ്ദരാകാൻ പോകുന്നില്ല. ഈ തലമുറ അങ്ങനെയാണ്. നിങ്ങളുടെ മണ്ടൻ ഉപദേശങ്ങൾ വെറുതെ കേട്ടിരിക്കുന്നവരല്ല അവർ. അവർക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ അവർ ചെയ്യും. അതുകൊണ്ട്, ഒരുമിച്ചിരുന്ന് സംസാരിച്ചെ മതിയാകൂ. അവസരങ്ങൾക്കു വേണ്ടി ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. ഇതെങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. എന്തായാലും, കുറച്ചു പേർ എങ്കിലും ഇത് അവസാനിപ്പിക്കാൻ എന്തു ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണം," രേവതി പറഞ്ഞു. 

English Summary:

Actor Revathy speaks about Hema Committee Report and the revelations followed to that report.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com