പാട്ട് കേട്ട് പത്തര പവന്റെ മാല ഊരി നൽകിയ ജയലളിത, വിസ്മയിപ്പിച്ച സംഗീത ഇനി നോവോർമ!

Mail This Article
പാടിയതിലൊക്കെയും കയ്യൊപ്പു ചാർത്തിക്കൊണ്ടാണ് ഗായിക സംഗീത സജിത് വിടവാങ്ങുന്നത്. ഇരുന്നൂറിലധികം പാട്ടുകൾ പാടി. ഇനിയും ഏറെ പാടാനുണ്ടായിരുന്നിട്ടും പാതിയിൽ മുറിഞ്ഞ നാദമായി അവര്‍ മാഞ്ഞു. പ്രണയമായാലും വിരഹമായാലും അതെല്ലാം സംഗീതയുടെ സ്വരഭംഗിയിൽ കേട്ടിരിക്കാൻ പ്രേക്ഷകർക്കെന്നും ഇഷ്മാണ്.
‘അമ്പിളിപൂവട്ടം പൊന്നുരുളി’ എന്ന പാട്ടിലൂടെ പിന്നണിഗാനരംഗത്തെത്തിയ സംഗീത, പിന്നീട് നിരവധി ഹിറ്റുകളുമായി വന്ന് ആസ്വാദകഹൃദയങ്ങൾ കവർന്നു. ‘ആലാരേ ഗോവിന്ദ’, ധും ധും ധും ദൂരെയേതോ എന്നിവ താളം പിടിപ്പിച്ചപ്പോൾ അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ പ്രേക്ഷകരെ കരയിപ്പിച്ചു. ഏറ്റവുമൊടുവിൽ ‘കുരുതി’യിലെ തീം സോങ് കേട്ടിരുന്നപ്പോൾ അത് സംഗീതയുടെ അവസാനഗാനമാകുമെന്നു മലയാളികൾ വിചാരിച്ചതേയില്ല.
മലയാളത്തേക്കാളുപരിയായി തെലുങ്ക്, കന്നട, തമിഴ് ഭാഷാ പാട്ടുകളാണ് സംഗീതയ്ക്കു പ്രശസ്തിയുടെ പട്ടം സമ്മാനിച്ചത്. ചെന്നൈയിൽ ആയിരുന്നു സ്ഥിരതാമസം. ‘നാളൈതീര്‍പ്പി’ലൂടെയാണ് സംഗീത തമിഴ് സിനിമാസംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തില്‍ 'മിസ്റ്റർ റോമിയോ'യില്‍ പാടിയ 'തണ്ണീരും കാതലിക്കും' ഹിറ്റുകളുടെ നിരയിലേയ്ക്കുയർന്നു.
പേര് പോലെ തന്നെ സംഗീതമയമായിരുന്നു സംഗീത സജിത്തിന്റെ ജീവിതവും. പിന്നണിഗാനരംഗത്തു മാത്രമല്ല ശാസ്ത്രീയസംഗീതത്തിലും പ്രതിഭ തെളിയിച്ചു. കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്’ അതേ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള കഴിവും സംഗീതയെ പ്രശസ്തയാക്കി.
ഒരിക്കൽ തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിച്ചപ്പോൾ ആസ്വാദകർ അത് ഹൃദയം കൊണ്ടു കേട്ടിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ജയലളിത പാട്ട് കേട്ട് വേദിയിൽ കയറിവന്ന് തന്റെ കഴുത്തിൽ ഉണ്ടായിരുന്ന പത്തര പവന്റെ മാല ഊരി സംഗീതയെ അണിയിച്ചത് അവിസ്മരണീയ മുഹൂർത്തമായി.
46ാം വയസ്സിൽ സംഗീത സജിത് എന്ന ഗായിക ഓർമകളിലേയ്ക്കു പോയി മറയുകയാണ്. അവർ പാടിത്തീർത്ത ഗാനങ്ങളെല്ലാം ആരാധകഹൃദയങ്ങളിൽ ഇന്ന് നോവിന്റെ ഈണമായി മുഴങ്ങുന്നു. ഇനിയും ആ സ്വരം ആസ്വദിക്കുമ്പോൾ, പ്രിയ ഗാനങ്ങൾ മൂളുമ്പോൾ ഹൃദയം കൊണ്ടു പാടിയ പാട്ടുകാരിയെ ഓർക്കാതിരിക്കുവതെങ്ങനെ? സംഗീതലോകത്തിലെ തീരാനഷ്ടങ്ങളുടെ കണക്കിൽ സംഗീത സജിത് എന്ന ഗായികയുടെ പേര് കൂടി ചേർക്കപ്പെടുന്നു, വേദനയോടെ.