മാർകോസ്: ഇന്ത്യയുടെ അഭിമാന ‘സീൽ’

Mail This Article
അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം തടഞ്ഞ കമാൻഡോ സംഘം ‘മാർകോസ്’ ദുഷ്കരമായ ഒട്ടേറെ ദൗത്യങ്ങളിൽ ഇന്ത്യയുടെ അഭിമാനം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എൻഎസ്ജി, വ്യോമസേനയുടെ ഗരുഡ്, കരസേനയുടെ പാരാകമാൻഡോ എന്നിവ പോലെ നാവികസേനയുടെ കമാൻഡോ സംഘം. യുഎസ് നേവിയുടെ കമാൻഡോ വിഭാഗമായ ‘സീലി’ന്റെ മാതൃകയിൽ 1987 ലാണു സ്ഥാപിച്ചത്.
∙ ഔദ്യോഗിക നാമം: മറൈൻ കമാൻഡോ ഫോഴ്സ് (എംസിഎഫ്)
∙ ആസ്ഥാനം: ഐഎൻഎസ് കർണ, വിശാഖപട്ടണം
∙ സംഘാംഗങ്ങൾ: ഇന്ത്യൻ നാവികസേനയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2000 പേർ. അതീവ ദുഷ്കരമാണ് 8 മാസം നീളുന്ന പരിശീലനം.
വ്യത്യസ്ത സാഹചര്യങ്ങളിലും കഠിന ഭൂപ്രകൃതികളിലും ഇടപെടുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും മികവുള്ള സംഘം. കടലിൽ മാത്രമല്ല, വ്യോമ–കര മേഖലയിലും തിളങ്ങാൻ ഇവർക്കാകും.
കത്തി മുതൽ അത്യാധുനിക തോക്കുകൾ വരെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിലും പ്രാഗല്ഭ്യം. മികച്ച മുങ്ങൽ വിദഗ്ധർ. സ്വതവേ ദുഷ്കരമായ കടൽ മാർഗങ്ങളിലൂടെയുള്ള ദ്രുതനീക്കങ്ങളാണ് ഇവരുടെ പ്രത്യേകത. ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള വലിയ ഭാരവും വഹിച്ച് വിമാനത്തിൽനിന്നു പാരഷൂട്ടിൽ കടലിലേക്കു ചാടി അതിവേഗം ദൗത്യം നിർവഹിക്കുന്നതിൽ മികവ്.
∙ പ്രവർത്തനമേഖല: വിദേശരാജ്യങ്ങളിലുൾപ്പെടെ നടത്തുന്ന പ്രത്യേക ദൗത്യങ്ങളാണു പ്രധാനം. ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലും ഇന്ത്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നു. കശ്മീരിൽ സാധാരണക്കാരുടെ വേഷത്തിലുള്ള ദൗത്യങ്ങളും ഉണ്ടാകും. പ്രകൃതിദുരന്തങ്ങളിൽ സഹായവുമായി എത്തും.
പങ്കെടുത്ത പ്രധാന ദൗത്യങ്ങൾ
∙ ഓപ്പറേഷൻ പവൻ (1987): ഇന്ത്യൻ സമാധാനസേനയ്ക്കൊപ്പം ശ്രീലങ്കയിൽ
∙ ഓപ്പറേഷൻ കാക്റ്റസ് (1988): മാലദ്വീപ് പ്രസിഡന്റ് അബ്ദുൽ ഗയൂമിനെ അട്ടിമറിക്കാനുള്ള ശ്രമം തടഞ്ഞു
∙ ഓപ്പറേഷൻ ടാഷ (1991): തമിഴ് പുലികളുടെ കടന്നുകയറ്റം തടയാനുള്ള തീരസുരക്ഷ
∙ കാർഗിൽ യുദ്ധം (1999): ഇന്ത്യൻ സൈന്യത്തിനൊപ്പം കാർഗിലിൽ
∙ ഓപ്പറേഷൻ റഹാത് (2015): യെമനിൽനിന്ന് ഇന്ത്യക്കാരെയും വിദേശികളെയും രക്ഷിക്കുന്നതിനുള്ള ഇടപെടൽ
∙ ഓപ്പറേഷൻ ബ്ലാക് ടൊർണാഡോ (2008): മുംബൈയിൽ ആക്രമണം നടത്തിയ പാക്ക് ഭീകരരെ നേരിടാൻ ആദ്യം രംഗത്തിറങ്ങിയവരിൽ മുംബൈ പൊലീസിനൊപ്പം മാർകോസ് കമാൻഡോകളുമുണ്ടായിരുന്നു. എൻഎസ്ജി കമാൻഡോകൾ എത്തുന്നതുവരെ താജ് ഹോട്ടലിൽ ഭീകരരെ നേരിട്ടു.