ADVERTISEMENT

ആലപ്പുഴ ∙ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (പിആർഡി) ചുമതലയിൽനിന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിനെ ഒഴിവാക്കിയതിനു പിന്നാലെ വകുപ്പിൽ തിരുത്തൽ നടപടികൾ ഊർജിതമായി. മുൻപു പരാതികൾക്ക് ഇടയാക്കിയ സ്ഥലംമാറ്റങ്ങളിൽ തിരുത്തൽ വരുത്തിയതിനു പുറമേ മുടങ്ങിക്കിടന്ന സ്ഥാനക്കയറ്റ ഫയലുകൾക്കു ജീവൻ വയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ടു പിആർഡി ഉദ്യോഗസ്ഥർ ഇഷ്ടമില്ലാത്തവരെ സ്ഥലം മാറ്റുന്നെന്ന പരാതി ഉന്നതങ്ങളിലെത്തിയിരുന്നു. സ്ഥലംമാറ്റിയ 2 ജില്ലാ ഇൻഫർമേഷൻ ഓഫിസർമാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്നു സ്റ്റേ നേടിയാണ് അതതു ജില്ലകളിൽ തുടരുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ ചില ഉദ്യോഗസ്ഥർ ഇടപെട്ടു പിടിച്ചുവച്ചെന്ന് ആരോപിക്കപ്പെട്ട അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർമാരുടെ സ്ഥാനക്കയറ്റ ഫയലിലും നടപടി തുടങ്ങി. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലും സെക്രട്ടേറിയറ്റിലും നിയമനങ്ങൾ നടന്നു. കൊല്ലം, പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫിസർമാരെ പരസ്പരം മാറ്റി പിആർഡി ഡയറക്ടർ ഉത്തരവിട്ടു. സെക്രട്ടേറിയറ്റിലെ സർക്കുലേഷൻ വിഭാഗം, ടഗോർ തിയറ്ററിന്റെ ചുമതലയുള്ള കൾചറൽ ഡവലപ്മെന്റ് ഓഫിസർ തസ്തികകളിലും മാറ്റിനിയമനങ്ങളുണ്ടായി.

മകന്റെ സ്ഥാപനത്തിനു പിആർഡിയിലെ കരാർ ജോലികൾ വഴിവിട്ടു നൽകിയെന്ന ആരോപണമാണു പി.എം.മനോജിനു തിരിച്ചടിയായതെന്നാണു വിവരം. പ്രസ് സെക്രട്ടറി സ്ഥാനവും മനോജിന് ഒഴിയേണ്ടി വരാം. പിആർഡി ഡയറക്ടർക്കെതിരെ നടന്ന നീക്കങ്ങളും വിനയായി. ഇതിനിടെ പ്രസ് സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കി പണം വാങ്ങാൻ ശ്രമം നടക്കുന്നുണ്ട്. ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെ പല ജില്ലകളിലും മാറ്റിവച്ചിരുന്ന ബില്ലുകൾ പുതിയ പേരിൽ നൽകാനാണു ശ്രമം. നവകേരള സദസ്സുമായി ബന്ധപ്പെട്ട വിവരാവകാശ മറുപടികൾ പുറത്തുവന്ന ശേഷമാണു വീണ്ടും ബില്ലുകൾ അയച്ചിരിക്കുന്നത്.

English Summary:

Kerala PRD: Corrective actions intensified in Kerala's PRD following the removal of the Chief Minister's Press Secretary. Stalled promotions and transfers are being addressed amidst allegations of corruption and contract favoritism.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com