കർഷക നേതാവിന് എൻഐഎ നോട്ടിസ്; സമരം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Mail This Article
ന്യൂഡൽഹി∙ കർഷക നേതാവ് ബൽദേവ് സിങ് സിർസയ്ക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നോട്ടിസ്. സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസിൽ ഞായറാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. എന്നാൽ എൻഐഎ നടപടി കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമമാണെന്ന് സിർസ ആരോപിച്ചു.
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ (എൽബിഐഡബ്ല്യുഎസ്) പ്രസിഡന്റു കൂടിയാണ് സിർസ. കേന്ദ്രസർക്കാരിനെതിരെ വിപ്ലവം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ക്രമസമാധാനം ഇല്ലാതാക്കിയും ഭയം സൃഷ്ടിച്ചും ജനങ്ങൾക്കിടയിൽ സിർസ വെറുപ്പുണ്ടാക്കുകയും ചെയ്തുവെന്നാണ് എസ്‍എഫ്ജെയുടെ ഗുർപത്വന്ത് സിങ് പന്നു ആരോപിച്ചിരിക്കുന്നത്. ഈ കേസിലാണ് ഞായറാഴ്ച ന്യൂഡൽഹിയിലെ എൻഐഎ കേന്ദ്ര ആസ്ഥാനത്ത് അദ്ദേഹം ഹാജരാകേണ്ടത്.
വെള്ളിയാഴ്ച കേന്ദ്രവുമായി നടന്ന ഒൻപതാം വട്ട യോഗത്തിൽ എൽബിഐഡബ്ല്യുഎസിനെ പ്രതിനിധീകരിച്ച് പുരൻ സിങ് ആണ് പങ്കെടുത്തത്. അതേസമയം, കർഷക പ്രതിഷേധം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സിർസ പ്രതികരിച്ചു. ആദ്യമവർ സുപ്രീം കോടതി വഴി സമരം പൊളിക്കാൻ നോക്കി. ഇപ്പോൾ എൻഐഎയും ഉപയോഗിക്കുന്നു.
English Summary: NIA summons farm union leader Baldev Singh Sirsa for questioning