ഹിന്ദി ഭാഷാ മാസാചരണം: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പ്രതിഷേധം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ

Mail This Article
ചെന്നൈ∙ തമിഴ്നാട് ഗവർണർ മുഖ്യാതിഥിയായ ദൂരദർശൻ ചടങ്ങിൽ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് പ്രതികരിച്ച രാജ്ഭവന്‍ മുഖ്യമന്ത്രി വംശീയമായി അധിക്ഷേപിച്ചുവെന്നും ആരോപിച്ചു. വിവാദത്തിനു പിന്നാലെ ദൂരദർശൻ മാപ്പ് പറഞ്ഞു.
തമിഴ് തായ് വാഴ്ത്തിനോട് മനഃപൂര്‍വം അനാദരവ് കാണിച്ചിട്ടില്ലെന്നാണ് ഡിഡി തമിഴ് വിശദീകരണം. സംസ്ഥാന ഗാനത്തിലെ ഒരു വരി പാടിയപ്പോള്‍ വിട്ടുപോയത് ശ്രദ്ധക്കുറവ് മൂലമാണ്. ദ്രാവിഡ നാട് എന്ന വാക്കാണ് വിട്ടുപോയത്. ഗവര്‍ണര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചാണ് ഡിഡി തമിഴ് പ്രസ്താവന പുറത്തിറക്കിയത്. മുഖ്യമന്ത്രി വംശീയമായി തന്നെ അധിക്ഷേപിച്ചെന്ന് ഗവർണർ ആർ.എൻ. രവി ആരോപിച്ചു.
ചെന്നൈ ദൂരദർശന്റെ സുവർണജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഹിന്ദി മാസാചരണ പരിപാടിയാണ് ഗവർണർ, സർക്കാർ പോരിന് വഴിതുറന്നത്. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കുന്ന പരിപാടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി എം.കെ, സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ദൂരദർശൻ പരിപാടിയിലെ വിവാദത്തിനു പിന്നാലെ ദ്രാവിഡനെന്ന വാക്കിനോട് അലർജിയുള്ള ഗവർണർക്ക് ദേശീയഗാനത്തിലെ ദ്രാവിഡ എന്ന പദം ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ ധൈര്യമുണ്ടോയെന്ന് സ്റ്റാലിൻ ചോദിക്കുകയായിരുന്നു.