എഫ്ഡിഐ ചട്ടങ്ങൾ ലംഘിച്ചു; ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Mail This Article
ന്യൂഡൽഹി∙ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ എന്നീ ബിബിസിയുടെ മൂന്നു ഡയറക്ടർമാർക്ക് 1,14,82,950 രൂപ വീതമാണ് പിഴ ചുമത്തിയത്.
2021 ഒക്ടോബർ 15ന് ശേഷം ഓരോ ദിവസവും 5,000 രൂപ വിധം പിഴയും ചുമത്തിയിട്ടുണ്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബിബിസിക്കെതിരായ നടപടി. 2023 ഓഗസ്റ്റ് 4 ന് പ്രസ്തുത നിയമ ലംഘനങ്ങളിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പിഴ ചുമത്തൽ നടപടി.
100 ശതമാനം എഫ്ഡിഐ കമ്പനിയായ ബിബിസി വേൾഡ് സർവീസ് ഇന്ത്യ, അവരുടെ എഫ്ഡിഐ 26 ശതമാനമായി കുറയ്ക്കാതെ ഇന്ത്യയിൽനിന്നു ഡിജിറ്റൽ മീഡിയ വഴി വാർത്തകളും വിവരങ്ങളും അപ്‌ലോഡ്/സ്ട്രീം ചെയ്തിരുന്നു. 2019 സെപ്റ്റംബർ 18 ന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) പുറത്തിറക്കിയ പ്രസ് നോട്ട് 4 പ്രകാരം, ഡിജിറ്റൽ മീഡിയയ്ക്ക് 26 ശതമാനം എഫ്ഡിഐ പരിധി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ബിബിസി ലംഘിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.