ഡൽഹിയിൽ ഇനി കേരള ഭവനും, അച്ഛനമ്മമാർ ഉപേക്ഷിച്ച കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കും – വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ

Mail This Article
ജാർഖണ്ഡ് സ്വദേശികൾ എൻഐസിയുവിൽ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതും പി.എം.ആർഷോ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതുമായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. വായിക്കാം ഇന്നത്തെ പ്രധാന തലക്കെട്ടുകൾ വിശദമായി.
ഡല്‍ഹിയില്‍ കേരള ഹൗസിനു പുറമേ പുതിയ കേരള ഭവന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപൂര്‍ത്തല പ്ലോട്ടിലാണ് പുതുതായി കേരള ഭവന്‍ നിര്‍മിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം. ശിവപ്രസാദിനെയും സെക്രട്ടറിയായി പി.എസ്. സജ്ജീവിനെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാനദിവസമാണ് പി.എം. ആര്‍ഷോയ്ക്കും കെ.അനുശ്രീക്കും പകരം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
മസ്തകത്തിൽ മുറിവേറ്റ അതിരപ്പിള്ളിയിലെ കൊമ്പൻ ചരിഞ്ഞു. മയക്കുവെടിവച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിത്സ നടത്തി വരുകയായിരുന്നു. മസ്തകത്തിലെ വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്ചയാണ് മയക്കുവെടിവച്ച് പിടികൂടിയത്.
അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചു പോയ 23 ദിവസം പ്രായമായ കുഞ്ഞിനെ വനിത ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
വർഷങ്ങളായി പൊലീസിനെ വലച്ചുകൊണ്ടിരുന്ന ഡൽഹി ‘ലേഡി ഡോൺ’ ഒടുവിൽ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹാഷിം ബാബയുടെ ഭാര്യയായ സോയ ഖാനെയാണ് (33) ലഹരിമരുന്ന് കൈവശംവച്ച കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര വിപണിയിൽ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന ഹെറോയിൻ ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. ഏറെ വർഷങ്ങളായി ഇവരെ പിടികൂടാൻ നിയമസംവിധാനങ്ങൾ കിണഞ്ഞു പരിശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.