‘52 വർഷം പാർട്ടി പ്രവർത്തനം; ലഭിച്ചത് വഞ്ചന, അവഹേളനം’: പൊട്ടിത്തെറിച്ച് എ.പത്മകുമാർ

Mail This Article
കൊല്ലം∙ സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചു പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എ.പത്മകുമാർ സിപിഎം സംസ്ഥാന സമ്മേളന വേദിയിൽനിന്ന് ഇറങ്ങിപ്പോയി. ഉച്ചഭക്ഷണത്തിനു പോലും നിൽക്കാതെയാണ് അദ്ദേഹം കൊല്ലത്തുനിന്നു പോയത്. തുടർന്നു പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു ഫെയ്സ്ബുക്കിൽ പോസ്റ്റുമിട്ടു.
‘‘52 വർഷത്തെ പാർട്ടി പ്രവർത്തനത്തിനു ലഭിച്ചത് ചതിവ്, വഞ്ചന, അവഹേളനം’’ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. പ്രൊഫൈൽ ചിത്രവും മാറ്റി. വിഷമിച്ചു കാറിലിരിക്കുന്നതാണു പുതിയ ചിത്രം. 52 വർഷമായി പാർട്ടി പ്രവർത്തനത്തിൽ സജീവമായിട്ടും അവഗണിച്ചു എന്ന നിലപാടാണു പത്മകുമാറിന്. പത്തനംതിട്ടയിൽനിന്നു സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി വീണാ ജോർജിനെ തിരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അവഗണിച്ചു വീണയെ തിരഞ്ഞെടുത്തതിലാണു പത്മകുമാറിനു പ്രതിഷേധം എന്നാണു സൂചന.
‘‘കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻപോട്ടുള്ള പ്രയാണത്തിനു അത്യാവശ്യമായ വെടിവയ്പ്പിനെ പോലും നേരിടാൻ കഴിയുന്ന ആളുകളെയാണ് ഇപ്പോൾ എടുത്തിരിക്കുന്നത്’’ എന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടി പ്രവർത്തകർക്കു പരിഗണന നൽകാതെ പാർലമെന്ററി രംഗത്തു നിൽക്കുന്നവർക്കു പരിഗണ നൽകുന്നതിൽ പ്രതിഷേധമുണ്ടെന്നു പത്മകുമാർ പരസ്യമായി പറഞ്ഞു.
‘‘പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ ജീവൻ പോലും നഷ്ടമാകുമായിരുന്ന എന്നെ ഒഴിവാക്കി പാർലമെന്ററി പ്രവർത്തനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ആളുകളെ തിരഞ്ഞെടുക്കുമ്പോൾ പ്രയാസമുണ്ടാകും. ഡിവൈഎഫ്ഐയുടെ ഭാഗമായി കേരളത്തിലെ എല്ലാ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാൽനട ജാഥയിൽ പങ്കെടുത്തിട്ടുള്ളത് ഞാനാണ്’’ എന്നും പത്മകുമാർ മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഇന്നല്ലെങ്കില്‍ നാളെ തിരുത്തി കമ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ഥ പാര്‍ട്ടിയാകും. അതുകൊണ്ടു തന്നെ പാർട്ടി വിട്ട് എങ്ങോട്ടും പോകുന്നില്ല. പാർട്ടിയെ എതിർക്കാനുമില്ല. പാർട്ടി തുടരുന്ന ഏതെങ്കിലും നിലപാടു തെറ്റാണെങ്കിൽ അത് ഇന്നല്ലെങ്കിൽ നാളെ തിരുത്തപ്പെടും എന്നതിൽ സംശയമില്ല’’ – അദ്ദേഹം വ്യക്തമാക്കി.