കളമശേരി പോളിടെക്നിക് കഞ്ചാവ് കേസ്: മുഖ്യ പ്രതിയായ മൂന്നാം വർഷ വിദ്യാർഥി പിടിയിൽ

Mail This Article
കൊച്ചി∙ കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ഹോസ്റ്റലിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് പിടിയിൽ. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയാണ് അനുരാജ്. കളമശേരിയിൽനിന്നുതന്നെയാണ് അനുരാജിനെ പിടികൂടിയത്. കഞ്ചാവ് വാങ്ങിയത് അനുരാജിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞദിവസം അറസ്റ്റിലായ, കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖും ശാലിക്കുമാണ് അനുരാജിനു കഞ്ചാവ് എത്തിച്ചുനൽകിയത്. വിദ്യാര്‍ഥികളില്‍നിന്നു പിരിച്ച പണം ഇവർക്കാണ് അനുരാജ് നല്‍കിയത്. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച കൂടുതൽ പേരെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. എട്ട് പൂർവ വിദ്യാർഥികൾ കോളജിൽ കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
നാലുകിലോയിലേറെ കഞ്ചാവാണ് ഹോസ്റ്റലിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാണാതായ കഞ്ചാവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കിലോയ്ക്ക് 10,000 രൂപ വീതമാണ് കഞ്ചാവിനു നല്‍കിയതെന്നും വിദ്യാര്‍ഥികള്‍ പൊലീസിനോടു വെളിപ്പെടുത്തി. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി വന്‍തോതില്‍ ലഹരി വസ്തുക്കള്‍ കോളജ് ഹോസ്റ്റലിലേക്ക് എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.