ADVERTISEMENT

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചോ എന്നത് സംബന്ധിച്ച ദുരൂഹതയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. നവീൻബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യയെ ഏക പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം, അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചത് എന്നതും ചർച്ച ചെയ്യപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ

യെമൻ പൗരനെ വധിച്ച കേസിൽ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ലഭിച്ച ദുരൂഹ ഫോൺകോൾ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് സനാ ജയില്‍ അധികൃതർ അറിയിച്ചതായി യെമനിലെ ഇന്ത്യന്‍ എംബസിയാണ് സ്ഥിരീകരിച്ചത്. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരിൽ ഫോണ്‍കോള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം.

ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ വസ്തുക്കളുമായി 4 നാവികസേന കപ്പലുകളും 2 വിമാനങ്ങളുംകൂടി മ്യാൻമറിലേക്ക് അയക്കും. മൂന്നാമത്തെ എൻഡിആർഎഫ് സംഘം ഉടൻ പുറപ്പെടുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മുന്‍ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പി.പി.ദിവ്യ മാത്രമെന്ന് കുറ്റപത്രം. ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘ (24) ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സഹപ്രവർത്തകനെതിരെ ആരോപണവുമായി കുടുംബം. എടപ്പാൾ സ്വദേശിക്കെതിരെയാണ് ആരോപണം. മേഘയെ സഹപ്രവർത്തകനായ സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തെന്നു പിതാവ് മധുസൂദനൻ മാധ്യമങ്ങളോട് പറഞ്ഞു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിതാവ് പറഞ്ഞു.

സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു വിഭാഗം അങ്കണവാടി ജീവനക്കാർ മാർച്ച് 17 മുതൽ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നുണ്ടായ തീരുമാനങ്ങളുടെയും ഉറപ്പുകളുടെയും അടിസ്ഥാനത്തിലാണ് സമരം താൽക്കാലികമായി പിൻവലിച്ചതെന്ന് ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് അജയ് തറയിൽ പറഞ്ഞു. ഓണറേറിയം, പെൻഷൻ, ഉത്സവബത്ത തുടങ്ങിയവ വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സംബന്ധിച്ച് പരിശോധിക്കാൻ 10 ദിവസത്തിനുള്ളിൽ കമ്മിറ്റിയെ നിയോഗിക്കും.

English Summary:

Today's Recap: Major Headlines of 29-03-25

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com