തലതാഴ്ത്തി മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയർ അഭിഭാഷകർ

Mail This Article
കൊല്ലം ∙ തലതാഴ്ത്തി, തൊഴുകൈയ്യോടെ മാപ്പ് പറയുന്ന മനുവിന്റെ വിഡിയോ പുറത്തായിട്ട് അധികദിവസമായിരുന്നില്ല. പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സർക്കാർ മുൻ പ്ലീഡർ പി.ജി.മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. ഇതോടെ കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘർഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നിൽ എന്നാണ് പൊലീസിന്റെ സംശയം.
ഞായറാഴ്ച രാവിലെ മനുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ജൂനിയർ അഭിഭാഷകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തിൽ ആയിരുന്നെന്നാണ് അടുപ്പക്കാർ പറയുന്നത്.
പീഡനക്കേസിലെ അതിജീവിതയാണ് മുൻ ഗവ. പ്ലീഡർ പി.ജി. മനുവിനെതിരെ പരാതി നൽകിയത്. 2018ൽ ഉണ്ടായ ലൈംഗികാതിക്രമക്കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിർദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി.ജി. മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോൾ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതി നൽകിയ മൊഴി. ഇതിനു ശേഷം തന്‍റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു.
രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. മനു അയച്ച വാട്‌സാപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവിൽ പൊലീസിനു മുന്നിൽ മനു കീഴടങ്ങി.
എറണാകുളം പുത്തൻകുരിശ് പൊലീസിനു മുൻപാകെ ആയിരുന്നു മനു കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.