കള്ളപ്പണം വെളുപ്പിക്കൽ കേസ്: റോബർട്ട് വാധ്‌രയെ വിടാതെ ഇ.ഡി; ചോദ്യം ചെയ്യലിന് ഹാജരായി

Mail This Article
ന്യൂഡൽഹി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി റോബർട്ട് വാധ്‌ര. ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ വാധ്‌രയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഏപ്രിൽ 8ന് ഇ.ഡി ആദ്യ സമൻസ് അയച്ചിരുന്നെങ്കിലും വാധ്‌ര ഹാജരായിരുന്നില്ല. തുടർന്ന് ഇ.ഡി രണ്ടാമതും നോട്ടിസ് നൽകുകയായിരുന്നു.
വാധ്‌രയുടെ കമ്പനിയായ ‘സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി’ ഹരിയാനയിലെ ശിഖാപുരിൽ വാങ്ങിയ ഭൂമി വൻ വിലയ്ക്ക് മറിച്ചുവിറ്റെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നുമാണ് കേസ്. 2008ലാണ് 3.5 ഏക്കർ ഭൂമി വാധ്‌രയുടെ കമ്പനി 7.5 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഭീമന്മാരായ ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് ഇതേ ഭൂമി വിൽക്കുകയായിരുന്നു. ഇതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. കേസ് രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്ന് റോബർട്ട് വാധ്‌ര പ്രതികരിച്ചിരുന്നു.