യുഎസിൽ നിന്ന് ഡ്രോൺ: ചർച്ചകൾ അന്തിമഘട്ടത്തിൽ

Mail This Article
ന്യൂഡൽഹി ∙ സേനകൾക്കായി യുഎസിൽ നിന്ന് ‘എംക്യു 9 ബി പ്രിഡേറ്റർ’ ഡ്രോണുകൾ (ആളില്ലാ പറക്കും വിമാനം) വാങ്ങുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ. ചൈനയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്ക് അതിർത്തി, ഇന്ത്യൻ സമുദ്രമേഖല എന്നിവിടങ്ങളിലാണു ഡ്രോണുകൾ ഉപയോഗിക്കുക.
22,500 കോടി രൂപയ്ക്ക് 30 ഡ്രോണുകൾ വാങ്ങാനാണ് പദ്ധതി. കര, നാവിക, വ്യോമസേനകൾക്ക് 10 വീതം ലഭ്യമാക്കും. നിരീക്ഷണവും ആക്രമണവും ചേർന്ന് ‘ഹണ്ടർ – കില്ലർ’ വിഭാഗത്തിലുള്ള ഡ്രോൺ പാക്ക്, ചൈന ഭീഷണികൾ നേരിടാൻ കരുത്തേകും. യുഎസുമായി ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ഇടപാടാണിത്.
കരുത്തനാണ് പ്രിഡേറ്റർ
ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഡ്രോണുകളുടെ കൂട്ടത്തിലാണ് പ്രിഡേറ്ററുകളുടെ സ്ഥാനം. ദീർഘദൂരം ഉയർന്നു പറക്കാൻ സാധിക്കുന്ന ഹൈ ആൾട്ടിറ്റ്യൂഡ് ലോങ് എൻഡ്യൂറൻസ് (ഹെയ്‌ൽ) വിഭാഗത്തിൽപ്പെട്ട ഡ്രോണുകളാണിവ. അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ യുഎസ് ഇതുപയോഗിച്ചിട്ടുണ്ട്. ലേസർ നിയന്ത്രിത ബോംബുകൾ, ഹെൽഫയർ മിസൈലുകൾ എന്നിവ വഹിക്കാൻ കെൽപുള്ള ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്.
ടാങ്കുകൾ തകർക്കാൻ കരുത്തുള്ള ലേസർ നിയന്ത്രിത മിസൈൽ ആണ് ഹെൽഫയർ. അവയ്ക്ക് 2 ടൺ സ്ഫോടകവസ്തുക്കൾ വഹിക്കാം. 40,000 അടി വരെ ഉയരത്തിൽ 40 മണിക്കൂർ നിർത്താതെ പറക്കും. യുദ്ധക്കപ്പലുകളെയും തകർക്കാനാവും. നിരീക്ഷണത്തിനായി അത്യാധുനിക ഇൻഫ്രാറെഡ് സെൻസറുകളുമുണ്ട്.
English Summary: India may buy drones from USA