സ്പെയ്നിൽനിന്നും വിളിയെത്തി; കളിച്ചു കസറാൻ കൊച്ചിക്കാരൻ ഖുറെയ്ഷ്

Mail This Article
കൊച്ചി ∙ ചെറുപ്പത്തിലേ പിടികൂടണം എന്നതു ഫുട്ബോൾ പരിശീലനത്തിലെ വേദവാക്യം. ചെറുപ്പത്തിലേ പിടികൂടുന്ന പ്രതിഭകൾ വളർന്നുവരുമ്പോൾ സൂപ്പർ താരങ്ങളാകുമെന്നതു ലോകം അംഗീകരിച്ച വസ്തുത. കൊച്ചിയിൽ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന മുഹമ്മദ് ഖുറെയ്ഷിന്റെ കഥ വ്യത്യസ്തമാണ്. ചെറുപ്പത്തിൽത്തന്നെ ഫുട്ബോൾ ആവേശം പിടികൂടി. ജീവിതമാകെ ഫുട്ബോളായി.
ഇപ്പോൾ സ്പെയിനിലെ 3–ാം ഡിവിഷൻ ലീഗിലെ ഒളിംപിക് ഡി സാറ്റിവ ക്ലബിലേക്കു പറക്കാൻ ഒരുങ്ങുകയാണ് ഈ കൊച്ചിക്കാരൻ. ഐ–ലീഗ് 2–ാം ഡിവിഷനിൽ ഡൽഹിയിലെ സുദേവ ക്ലബിനു കളിക്കുകയാണു ഖുറെയ്ഷ് (18). സുദേവ വഴിയാണു സ്പെയിനിലേക്കു ‘കണക്ട്’ ചെയ്യുന്നത്. ഇൻഡോ സ്പാനിഷ് ഫുട്ബോൾ ക്ലബിന്റെ സ്കോളർഷിപ്, ട്രെയിനിങ്, വിദ്യാഭ്യാസ പരിപാടിയിലേക്കാണു വിളി വന്നത്. 2 സീസൺ നീളും പരിശീലന പരിപാടി.
ഫുട്ബോൾ പരിശീലനം, വിദ്യാഭ്യാസം, ഒളിംപിക് സാറ്റിവ സുദേവ ടീമിൽ അംഗത്വം, ലാലിഗയിൽ റജിസ്റ്റർ ചെയ്യാൻ അവസരം, ലാലിഗ 2–ാം ഡിവിഷൻ മുതൽ 5–ാം ഡിവിഷൻവരെയുള്ള ക്ലബുകളിൽ ട്രയൽസിന് അവസരം, ലാലിഗ മൽസരങ്ങൾ കാണാം, യോഗ, നീന്തൽ എന്നിവ ഉൾപ്പെടെ പ്രഫഷനൽ ഫിറ്റ്നസ് കോഴ്സുകളിൽ പ്രവേശനം, പ്രഫഷനൽ കളി വിശകലനം, കൗൺസലിങ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണു സ്പെയിനിൽനിന്നുള്ള ഓഫർ.
എന്നാൽ 15 ലക്ഷം രൂപ ചെലവുവരും. ഈ തുക എവിടെനിന്നു കണ്ടെത്തുമെന്നറിയാതെ പകച്ചു നിൽക്കുകയാണു ഖുറെയ്ഷിന്റെ പിതാവ് നാസർ. യുവതാരത്തിനായൊരു സ്പോൺസറെ തേടുകയാണു നാസറും സുഹൃത്തുക്കളും.
English Summary: 18 years old boy named Khureish from Kochi, gets opportunity to practise football in Spain.