ADVERTISEMENT

കോഴിക്കോട് ∙ സ്വന്തം മണ്ണിൽ സന്തോഷ് ട്രോഫി കിരീടം തേടിയിറങ്ങുന്ന കേരള ടീമിനെ കെഎസ്ഇബിയുടെ മധ്യനിര താരം ജിജോ ജോസഫ് നയിക്കും. 20 അംഗ ടീമിൽ 13 പേർ സന്തോഷ് ട്രോഫിയിൽ കന്നിക്കാരാണ്. പരിചയ സമ്പത്തിന്റെ തഴക്കവും ചെറുപ്പത്തിന്റെ ഊർജസ്വലതയും ഒത്തിണങ്ങിയ ടീമിന്റെ ശരാശരി പ്രായം 25. ടീമിലെ 16 പേർ കേരളം സ്വന്തം മണ്ണിൽ അവസാനമായി കിരീടം നേടിയ1993നു ശേഷം ജനിച്ചവരാണ്.

മലപ്പുറത്തും മഞ്ചേരിയിലുമായി നടക്കുന്ന സന്തോഷ് ട്രോഫിക്ക് 16ന് തുടക്കമാകും. അന്നു രാത്രി 8ന് പയ്യനാട് സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെയാണു കേരളത്തിന്റെ ആദ്യ മത്സരം. മേഘാലയ, പഞ്ചാബ്, ബംഗാൾ എന്നിവരാണ് എ ഗ്രൂപ്പിലെ മറ്റു ടീമുകൾ. രാംകോ ഗ്രൂപ്പാണു കേരള ടീമിന്റെ സ്പോൺസർ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ മൂന്നാഴ്ച നീണ്ട ക്യാംപിനു ശേഷം ടീം ഇന്നലെ മഞ്ചേരിയിലെത്തി.

കേരളത്തിൽ ഇന്നു ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ടീമാണിത്. ആക്രമണം തന്നെയാണു ടീമിന്റെ ഫിലോസഫി. ടീമിന്റെ വലിയ ശക്തി കരുത്തുറ്റ മധ്യനിരയാണ്. സാഹചര്യത്തിനനുസരിച്ച് കളിയുടെ വേഗം കൂട്ടാനും കുറയ്ക്കാനും പ്രാപ്തിയുള്ള താരങ്ങൾ നമുക്കു മധ്യനിരയിലുണ്ട്. മലപ്പുറത്തു കളി നടക്കുമ്പോൾ പന്ത്രണ്ടാമനായി ജനക്കൂട്ടത്തിന്റെ ആവേശവും ടീമിനു പ്ലസാകും.

സീനിയർ ജിജോ, ബേബി സഹീഫ്

പ്രായത്തിലും അനുഭവ സമ്പത്തിലും കേരള ടീമിലെ സീനിയർ തൃശൂർ സ്വദേശിയായ ക്യാപ്റ്റൻ ജിജോ ജോസഫാണ് (30 വയസ്സ്). 6 സന്തോഷ് ട്രോഫികളിൽ ബൂട്ടണിഞ്ഞ താരം, 2018ൽ കൊൽക്കത്തയിൽ കിരീടം നേടിയ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 19 വയസ്സു പൂർത്തിയായ മലപ്പുറം സ്വദേശി എ.പി.മുഹമ്മദ് സഹീഫാണ് ടീമിലെ ബേബി. 

1248x650_01

സിക്സറടിച്ച് മലപ്പുറം

ആതിഥേയ ജില്ലയായ മലപ്പുറത്തു നിന്നു 6 പേർ ടീമിലുണ്ട്. എറണാകുളം (5), തിരുവനന്തപുരം, കോഴിക്കോട്, വയനാട് ( 2 വീതം), കണ്ണൂർ, പാലക്കാട്, തൃശൂർ (ഒന്നു വീതം) എന്നിങ്ങനെയാണു മറ്റു ജില്ലകളുടെ പ്രാതിനിധ്യം.

1248x650_02

ക്യാംപിലില്ലാതെ 4 പേർ

ഫൈനൽ റൗണ്ടിനുള്ള ക്യാംപിൽ 30 പേരുണ്ടായിരുന്നു. ഇതിൽ നിന്നു 16 പേർ ടീമിൽ ഇടം നേടി. കെപിഎലിലെ മികച്ച പ്രകടനമാണു സോയൽ ജോഷി, ഫസലുറഹ്മാൻ, ബിബിൻ അജയൻ, എം.വിഘ്നേഷ് എന്നിവർക്കു ടീമിലേക്കു വഴി തുറന്നത്. എഐഎഫ്എഫിന്റെ നിബന്ധന പ്രകാരം 5 അണ്ടർ 21 താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള യുണൈറ്റഡ് എഫ്സിയിൽ നിന്ന് അഞ്ചും കെപിഎൽ ജേതാക്കളായ ഗോൾഡൻ ത്രെഡ്സിന്റെ മൂന്നും താരങ്ങൾ ടീമിലുണ്ട്.

പുതിയ താരങ്ങളും പരിചയസമ്പന്നരും അണിനിരക്കുന്ന നമ്മുടെ ടീം മികച്ചതാണ്. സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസമുണ്ട്. ഫൈനൽ റൗണ്ടിലെത്തിയ എല്ലാ ടീമുകളും മികച്ചവയാണ്. പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനാകുമെന്ന വിശ്വാസമുണ്ട്.

മുന്നേറ്റത്തിനു മൂർച്ച 

ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിൽ മൂന്നു കളികളിൽ നിന്നു 17 ഗോളടിച്ചാണ് കേരളം ഒന്നാമതെത്തിയത്.ഫൈനൽ റൗണ്ടിന് മൂർച്ച കൂട്ടിയ മുന്നേറ്റ നിരയുമായാണു ടീം ഇറങ്ങുന്നത്. യോഗ്യതാ റൗണ്ടിൽ കളിച്ച ടീമിൽ നിന്നു 7 പേരാണു പുറത്തായത്. അതിൽ 2 പേർ മുന്നേറ്റ നിരക്കാരാണ്. 

അര നൂറ്റാണ്ട്, വീണ്ടും തമിഴ് പാസ്

ഇന്നലെ പ്രഖ്യാപിച്ച കേരള ടീമും 1973–ൽ കന്നിക്കിരീടം ചൂടിയ ടീമും തമ്മിൽ ഒരു സാമ്യമുണ്ട്. രണ്ടു ടീമിലും തമിഴ്നാട്ടുകാരുണ്ട്. ക്യാപ്റ്റൻ മണിയുടെ നേതൃത്വത്തിൽ ഐതിഹാസിക വിജയം നേടിയ ടീമിലെ തമിഴ് സാന്നിധ്യം ഫാക്ട് താരം ആർ.കെ.പെരുമാളായിരുന്നു. ഇന്നലത്തെ ടീമിൽ കന്യാകുമാരി ജില്ലയിലെ പൂത്തുറക്കാരൻ വിഘ്നേഷുണ്ട്. രണ്ടു പേരും മുന്നേറ്റ നിരക്കാരാണ്. കെപിഎലിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ തിളക്കവുമായാണു കെഎസ്ഇബിയുടെ വിഘ്നേഷ് ടീമിൽ ഇടം ഉറപ്പാക്കിയത്. 

Content highlights: Santhosh trophy, Kerala team

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com