ടോളുകൊടുക്കാതെ യാത്ര ചെയ്യാമെന്ന മോഹം വേണ്ട; കരാർ കാലാവധി കഴിഞ്ഞാലും പിരിവ് നിർത്തില്ലെന്ന് കേന്ദ്രം

Mail This Article
ന്യൂഡൽഹി ∙ എന്നെങ്കിലുമൊരിക്കൽ ടോളുകൊടുക്കാതെ യാത്ര ചെയ്യാമെന്ന മോഹം വേണ്ട, ടോൾ ശാശ്വതമെന്ന് കേന്ദ്രം. റോഡ് പണിയുന്ന കമ്പനിയുടെ കരാർ കാലാവധി കഴിഞ്ഞാലും ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്നാണു കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചത്. ഇത്രനാളായി വിവിധ ടോൾ ബൂത്തുകൾ വഴി പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ലെന്നും ടോൾ ബൂത്തുകൾ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ ശ്രമിക്കുന്നില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.

ദേശീയപാതകളിലൂടെ യാത്രചെയ്യുന്നവരിൽ നിന്ന് യൂസർ ഫീ ഇനത്തിലാണ് ടോൾ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ തുകയ്ക്കു പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. റോഡ് നിർമാണത്തിനു ചെലവായ തുകയും പിരിച്ചുകിട്ടിയ തുകയും സംബന്ധിച്ച് ഓഡിറ്റുകളൊന്നും നടത്തേണ്ടന്നാണു കേന്ദ്ര നയം. 2008ലെ ദേശീയപാത ഫീസ് നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് യൂസർ ഫീ ഈടാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

ഈ യൂസർ ഫീ വർഷംതോറും പരിഷ്കരിക്കുന്നതാണ്. റോഡ് നിർമാണ സമയത്ത് കമ്പനികളുമായി കരാറിൽ ഏർപ്പെടുകയാണ് പതിവ്. ഇത് നിശ്ചിത തുക വരെ അല്ലെങ്കിൽ കാലയളവ് വരെ ഫീസ് പിരിച്ചെടുക്കാൻ കമ്പനികൾക്ക് അധികാരം നൽകുന്നു. കാലയളവ് അവസാനിച്ചാൽ ടോൾ ബൂത്ത് മാറ്റുകയല്ല, പകരം പിരിവ് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യുക. സർക്കാർ നേരിട്ടോ അല്ലെങ്കിൽ ഏജൻസികൾ വഴിയോ ടോൾ പിരിവ് തുടരും.
ഈ തുക ഭാവി പദ്ധതികൾക്കും നിലവിലെ പദ്ധതികളുടെ വിപുലീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമാണ് വിനിയോഗിക്കുക. ദേശീയപാത, പാലം, തുരങ്കം, ബൈപാസ് എന്നിവയിലാണ് ടോൾ പിരിവ് തുടർന്നും ഈടാക്കുക. ഓരോ പദ്ധതിയും പൂർത്തിയായ ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്താണ് ടോൾ പിരിവ് നടത്തുന്നത്. ടോൾ നിരക്കുകൾ സംബന്ധിച്ച് പത്രങ്ങളിൽ പരസ്യം നൽകുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം നിലവിൽ 1063 ടോൾ പ്ലാസകളാണ് പ്രവർത്തിക്കുന്നത്.
ദേശീയ പാതകളിലെ ടോൾ പ്ലാസകളുടെ എണ്ണം സംസ്ഥാനങ്ങൾ തിരിച്ച് (2025 ഫെബ്രുവരി 28 വരെയുള്ള കണക്ക്)
ആന്ധ്ര– 72
ബിഹാർ 39
ചണ്ഡിഗഡ് 22
ഡൽഹി 60
ഗുജറാത്ത് 55
ഹരിയാന 44
പഞ്ചാബ് 39
ജമ്മു കശ്‌മീർ 6\
ജാർഖണ്ഡ് 19
കർണാടക 58
കേരളം 9
മധ്യപ്രദേശ് 90
മഹാരാഷ്ട്ര 89
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ 14
ഒഡീഷ 31
രാജസ്ഥാൻ 156
തമിഴ്നാട് 78
തെലങ്കാന 36
ഉത്തർപ്രദേശ് 97
ബംഗാൾ 32
ഉത്തരാഖണ്ഡ് 12
ഹിമാചൽ പ്രദേശ് 5