മറയൂർ – ഉദുമൽപേട്ട പാതയിൽ കാട്ടാന ശല്യം രൂക്ഷം

Mail This Article
മറയൂർ∙ മറയൂർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ രാത്രി സമയങ്ങളിൽ കാട്ടാനശല്യം പതിവായി. ഇതുവഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച ഈ പാതയിൽവച്ച് തമിഴ്നാട് സ്വദേശി അലി അക്ബർ കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. ചിന്നാർ മേഖലയിൽ സാധാരണ കാണാറുള്ള ഒന്നരക്കൊമ്പനാണ് ഇയാളെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്നയാൾക്ക് മാരകമായി പരുക്കേൽക്കുകയും ചെയ്തു. മറയൂരിൽ നിന്ന് 9 കിലോമീറ്റർ അകലെയായിരുന്നു സംഭവം.
മറയൂർ മുതൽ ചിന്നാർ വരെയുള്ള ഭാഗത്തെ റോഡ് കുന്നിൻ ചെരിവിലൂടെ നിർമിച്ചിരിക്കുന്നതിനാൽ വീതിക്കുറവുണ്ട്. ഒരു വശം കൊക്കയും മറുവശം മലയുമാണ്. സ്ഥല പരിമിതിയുള്ളതിനാൽ ഇവിടെ ആനകൾ വാഹനങ്ങൾക്ക് വഴിമാറി തരാൻ സമയം കൂടുതൽ എടുക്കും. ഈ സമയത്ത് ഹോണടിച്ചും മറ്റു ശബ്ദങ്ങൾ ഉയർത്തിയും റോഡിലിറങ്ങി ഫോട്ടോയെടുക്കാൻ ശ്രമിച്ചും ആനയെ പ്രകോപിപ്പിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. രാത്രി റോഡിൽ ആനയെ കണ്ടാൽ വാഹനം ലൈറ്റ് ഓഫ് ചെയ്യാതെ സ്റ്റാർട്ടിങ്ങിൽ നിർത്തിയിട്ട് കാത്തിരിക്കണം.

ഒറ്റയാൻ കൃഷി നശിപ്പിച്ചു
മൂന്നാർ∙ ടൗണിനു സമീപമിറങ്ങിയ ഒറ്റയാൻ പച്ചക്കറിക്കൃഷികളും വാഴകളും നശിപ്പിച്ചു. പഴയ മൂന്നാറിലെ ഫുട്ബോൾ മൈതാനത്തിനു സമീപമുള്ള തൊഴിലാളി ലയത്തിനു സമീപത്താണ് ഇന്നലെ വെളുപ്പിന് കാട്ടാനയിറങ്ങിയത്. വെളുപ്പിന് നാലു മണിക്കെത്തിയ ആന രാവിലെ ഏഴു മണിയോടെയാണ് മടങ്ങിയത്. ലയങ്ങൾക്കു സമീപത്തുണ്ടായിരുന്ന പച്ചക്കറിക്കൃഷികളും വാഴകളും തിന്ന ശേഷമാണ് മടങ്ങിയത്.
ഏറെ നാളുകൾക്കു ശേഷമാണ് മൂന്നാർ ടൗണിനു തൊട്ടടുത്ത് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാർ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. രണ്ടു ദിവസം മുൻപ് കന്നിമല ടോപ് ഡിവിഷനിൽ കുഞ്ഞുങ്ങളടക്കം 5 ആനകളിറങ്ങിയിരുന്നു. വെള്ളി രാത്രിയിലും ശനി പകലുമായി മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ ‘പടയപ്പ’ എന്ന കാട്ടാന ഇറങ്ങി ഒട്ടേറെ കടകൾ തകർത്ത് ഭക്ഷണസാധനങ്ങൾ തിന്നുകയും ഒരു മണിക്കൂർ നേരം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.