കുടിവെള്ളത്തിനുവേണ്ടി തെരുവിലിറങ്ങി നാട്ടുകാർ

Mail This Article
മറയൂർ∙ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ ജനം തെരുവിലിറങ്ങി; മറയൂർ– കാന്തല്ലൂർ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ 9നു തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് 2 വരെ നീണ്ടു. വാഹനങ്ങൾ ഒന്നും സമരക്കാർ കടത്തിവിട്ടില്ല. പാമ്പാർ പാലത്തിൽ ഉപരോധം തുടങ്ങിയപ്പോൾ മറ്റൊരു വഴിയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതറിഞ്ഞു സമരക്കാർ ഓട്ടോ സ്റ്റാൻഡിൽ എത്തിയും ഉപരോധിച്ചു. ഇതോടെ മേഖലയിൽ പൂർണമായും ഗതാഗതം സ്തംഭിച്ചു.
10 വർഷത്തെ കാത്തിരിപ്പ്
കാന്തല്ലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കോവിൽക്കടവ് ഉൾപ്പെടെയുള്ള പ്രദേശത്ത് ശുദ്ധജലക്ഷാമം നേരിടാൻ തുടങ്ങിയിട്ട് 10 വർഷത്തിലേറെയായി. 1000 ലീറ്റർ വെള്ളത്തിന് 500 രൂപ കൊടുത്താണ് പ്രദേശവാസികൾ ഇപ്പോൾ വാങ്ങുന്നത്. കൂലിപ്പണി മാത്രം ചെയ്തു ജീവിക്കുന്നവർ ശുദ്ധജലത്തിനായി കിലോമീറ്ററുകൾ താണ്ടുകയാണ്. വേനൽ കടുത്തതോടെ പൊതുകിണർ ഉൾപ്പെടെയുള്ള നീരുറവകൾ വറ്റി. ഇതിനെ തുടർന്നാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്.
ടാങ്കറിൽ വെള്ളമെത്തിക്കും
പദ്ധതികൾ നടപ്പാക്കിയിട്ടും സമരത്തിന് പിന്നിൽ രാഷ്ട്രീയ കളിയെന്ന് പഞ്ചായത്ത് ഭരണസമിതി. ജലജീവൻ പദ്ധതിയിലൂടെ 39 കോടി രൂപയും എംഎൽഎ ഫണ്ടും ശുദ്ധജല പദ്ധതി ഒരുക്കാനായി പഞ്ചായത്തിൽ ചെലവഴിക്കുന്നുണ്ട്. കോവിൽക്കടവിൽ പഞ്ചായത്ത് അംഗത്തിന്റെ അനാസ്ഥയാണ് പദ്ധതി നടപ്പാകാത്തതിന് കാരണം. ഈ വേനൽക്കാലത്ത് ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വിനോദസഞ്ചാരികൾ കുടുങ്ങി
വേനലവധി ആഘോഷിക്കാൻ കാന്തല്ലൂരിലേക്ക് എത്തിയ വിനോദ് സഞ്ചാരികൾ റോഡ് ഉപരോധം കാരണം കുടുങ്ങി. തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമായി എത്തിയ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് വഴിയിൽ കുടുങ്ങിയത്.