മക്കളെ ഉറക്കച്ചടവിൽ എങ്ങനെ കിണറിനരികെ എത്തിച്ചു? അമ്മയുടെയും മക്കളുടെയും വിയോഗം വിശ്വസിക്കാനാവാതെ നാട്

Mail This Article
അഴീക്കോട് ∙ കളിയും ചിരിയുമായി ഓടിനടന്ന ശേഷം, ഭക്ഷണം കഴിഞ്ഞു വീട്ടുകാരോടു കുശലവും പറഞ്ഞ്, ഉറങ്ങാൻ കിടന്ന മക്കളുടെ ജീവനറ്റ ശരീരം പുലരുമ്പോൾ കിണറ്റിൽനിന്നു പുറത്തെടുക്കുമ്പോൾ കണ്ടുനിന്നവർക്കു കണ്ണീരടക്കാനായില്ല. അമ്മയും മക്കളും കിണറ്റിൽ മരിച്ചനിലയിലുണ്ടെന്ന വിവരം നടുക്കത്തോടെയാണ് നാട് അറിഞ്ഞത്. കാണാതായ വിവരമറിഞ്ഞ് മിനിറ്റുകൾക്കകം രമേഷ് ബാബുവെത്തി തിരച്ചിലിനൊപ്പം ചേർന്നിരുന്നു. മരണവിവരമറിഞ്ഞതോടെ അയൽവീട്ടിലെ വരാന്തയിൽ തളർന്നിരുന്നു വാവിട്ടു കരഞ്ഞ രമേഷ് ബാബുവിന്റെ മുഖം കണ്ടുനിന്നവരെയും ഈറനണിയിച്ചു.
മക്കളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾക്കായി എന്നും രമേഷ് ബാബു ഇവിടെ ഓടിയെത്താറുണ്ടെന്നു പരിസരവാസികൾ പറഞ്ഞു. രണ്ടു ദിവസം മുൻപു മക്കൾക്കു വിഷുക്കോടി വാങ്ങി നൽകിയിരുന്നു. പഠനത്തിലും മുൻപന്തിയിലായിരുന്നു ശിവനന്ദും അശ്വന്തും. നാട്ടുകാർക്കും പ്രിയപ്പെട്ടവർ. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തുടരുന്ന ഭാമ പലതവണ വീടു വിട്ടിറങ്ങിയതായി പരിസരവാസികൾ പറഞ്ഞു. പതിനാലും പതിനൊന്നും വയസ്സുള്ള മക്കളെ ഉറക്കച്ചടവിൽ എങ്ങനെ കിണറിനരികെ എത്തിച്ചുവെന്നതും മരണത്തിലേക്കു തള്ളിവിട്ടുവെന്നതും ഉത്തരം കിട്ടാതെ നിൽക്കുകയാണ്. വീട്ടിലെത്തിച്ച മൃതദേഹങ്ങളിൽ അന്തിമോപചാരമർപ്പിക്കാൻ വൻ ജനാവലി എത്തിയിരുന്നു.