കാട്ടാനക്കുടുംബത്തിന് സഞ്ചാരി ശല്യം; നിയന്ത്രണം കടുപ്പിക്കും

Mail This Article
നെല്ലിയാമ്പതി ∙ പോത്തുണ്ടി– നെല്ലിയാമ്പതി റോഡിൽ സ്ഥിര സാന്നിധ്യമായ കാട്ടാന കുടുംബത്തിന്റെ സ്വൈരവിഹാരത്തിനു സഞ്ചാരികൾ തടസ്സമാകുന്നുണ്ടെന്നും അപകടം വിളിച്ചു വരുത്തുമെന്നും പരാതി. ചെറുനെല്ലി എസ്റ്റേറ്റിനു മുകളിലും അയ്യപ്പൻതിട്ടിനു താഴെയുമായി പ്രധാന പാതയിലാണ് ഒരു കുട്ടി ആന ഉൾപ്പെടെ കാട്ടാനക്കൂട്ടത്തെ പതിവായി കാണാറുള്ളത്. ഇന്നലെ ഉച്ചയ്ക്കു 3ന് അയ്യപ്പൻതിട്ടിനു സമീപം കാണപ്പെട്ട കാട്ടാനകളുടെ ദൃശ്യം പല സഞ്ചാരികളും തൊട്ടടുത്തു നിന്നാണു ക്യാമറയിൽ പകർത്തിയത്.
30 മിനിറ്റ് പാതയോരത്തു നിന്ന കാട്ടാനകൾ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല. അതേസമയം, യാത്രക്കാരെ ഓടിച്ചു വിട്ടതും ചെറിയ വാഹനങ്ങൾ മറിച്ചിട്ടതുമായ ഒട്ടേറെ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. പാതയോരത്തു നിൽക്കുന്ന കാട്ടാനകൾക്കു സമീപത്തുകൂടി ചിലർ വാഹനങ്ങൾ വെട്ടിച്ചു കടക്കുന്നതും ആനകൾക്കു ശല്യമാകുന്നുണ്ട്. മഴക്കാലമായതിനാൽ കാട്ടാനകൾക്കു റോഡിൽ നിൽക്കാനാണു കൂടുതൽ താൽപര്യം. ചില യാത്രക്കാർ ഹോൺ മുഴക്കിയും പ്രകോപനമുണ്ടാക്കുന്നുണ്ട്.
സുരക്ഷാ നിർദേശം പാലിക്കാതെ ആനക്കൂട്ടത്തിനു മുന്നിലെത്തി സെൽഫിയെടുക്കാൻ ശ്രമിക്കുന്നവരുമുണ്ട്. ഓണത്തോടനുബന്ധിച്ചു സഞ്ചാരികളുടെ വലിയ തിരക്ക് ഉണ്ടാകുമെന്നാണു പ്രതീക്ഷ. പോത്തുണ്ടിയിൽ നിന്നു നെല്ലിയാമ്പതിയിലേക്ക് ഒരു ദിവസത്തെ യാത്രയ്ക്കായി പോകുന്നവർക്ക് ഉച്ചയ്ക്ക് 3 വരെ മാത്രമേ പ്രവേശനമുള്ളൂ. 5നു മുൻപ് തിരിച്ചിറങ്ങുകയും വേണം. ഓണത്തോടനുബന്ധിച്ചു കൂടുതൽ വാച്ചർമാരെ പാതയിൽ നിയോഗിച്ചു നിയന്ത്രണം കർശനമായി നടപ്പാക്കാനാണു തീരുമാനം.