തിരുനെല്ലിയിൽ കോവിഡ് ഉണ്ടോ? സ്ഥിരീകരിക്കാതെ ആരോഗ്യവകുപ്പ്

Mail This Article
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്ത് ആസ്ഥാനമായ കാട്ടിക്കുളം അടക്കം 5 വാർഡുകൾ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടെയ്ൻമെന്റ് സോണായതോടെ അധികൃതർ പരിശോധനയും തുടർ നടപടികളും കർശനമാക്കി. മുഴുവൻ വാഹനങ്ങളും പരിശോധിച്ച് അത്യാവശ്യമുള്ള വാഹനങ്ങൾ മാത്രമാണു കടത്തിവിടുന്നത്. എന്നാൽ മാനന്തവാടി– മൈസൂരു റോഡിലൂടെ കർണാടകയിലേക്ക് ബാവലി വഴി പോകുന്ന വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. കാട്ടിക്കുളം ടൗൺ അടക്കം 5 വാർഡുകളിലും അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
എന്നാൽ, തിരുനെല്ലിയിൽ ആദിവാസി യുവതിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയത് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരത്ത് വിവരമറിയിച്ചിരുന്നെങ്കിലും വിട്ടുപോയതാവാമെന്നാണു വിശദീകരണം. തിരുനെല്ലിയിൽ കോവിഡ് സ്ഥിരീകരിച്ചതിനാലാണു പരിശോധന കർശനമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ അറിയിപ്പുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണമാകാതിരുന്നതിനാൽ കോവിഡ് സംശയിക്കുന്ന സാഹചര്യത്തിൽ എന്നു പിന്നീട് തിരുത്തി. അനധികൃതമായി സംസ്ഥാന അതിർത്തി കടന്നുവരുന്നവരിലൂടെ കോവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ഇത് തടയാൻ പൊലീസ് ഇടപെടൽ സജീവമാക്കി.
തോൽപ്പെട്ടി, ബാവലി അതിർത്തി വനങ്ങളിൽ പൊലീസ്, ഫോറസ്റ്റ് അധികൃതർ പരിശോധന കർശനമാക്കിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്ത് ഓഫിസ്, ട്രൈബൽ ഓഫിസ് എന്നിവയുടെ പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ളവരെ തിരുനെല്ലിയിലെ ഡിടിപിസി വിശ്രമ മന്ദിരത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കയാണ്. മതിയായ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

പുതിയ കേസില്ല; 4 പേർക്ക് രോഗമുക്തി
കൽപറ്റ ∙ വയനാട്ടില്‍ ഇന്നലെയും പുതിയ കോവിഡ് രോഗികളില്ല. അതേസമയം, 4 പേർ രോഗമുക്തി നേടുകയും ചെയ്തു. കൊയിലാണ്ടി സ്വദേശി (28), തലപ്പുഴ സ്വദേശി (22), വടുവൻചാൽ സ്വദേശി (35), പൊഴുതന സ്വദേശിനി (36) എന്നിവരാണ് സാംപിൾ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടത്. നിലവിൽ രോഗം സ്ഥിരീകരിച്ച് 40 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 3 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലുണ്ട്.