ADVERTISEMENT

രാജേഷ് കെ.ആർ.
മലയാളം അധ്യാപകൻ, ഗവൺമെന്റ് ഹൈസ്കൂൾ‌, മുടപ്പല്ലൂർ‌, പാലക്കാട്


ആശയവിനിമയോപാധി, പാഠ്യവിഷയം എന്നീ നിലകൾക്കപ്പുറം ഗൗരവതരമായ വിഷയമാണ് സ്കൂൾ തലത്തിൽ ഭാഷയുടെ ഉപയോഗം. മാതൃഭാഷയുടെ സംസ്കാരത്തെ നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതു പ്രധാനമാണ്. നവമാധ്യമങ്ങൾ വാഴുന്ന ഇന്നത്തെ കാലത്ത് വായനയ്ക്ക് അതർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. പ്രത്യേകിച്ച് സ്കൂൾതലത്തിൽ. അക്ഷരത്തെറ്റില്ലാതെ എഴുതാനും നാവുടക്കാതെ വായിക്കാനും കഴിയുകയെന്നത് വായനയുടെ പാതയിലേക്കുള്ള ആദ്യ ചുവടാണ്. പക്ഷേ വായനയുടെ സാംസ്കാരിക തലത്തെ ഗ്രഹിക്കാനാവാത്തവരായി നമ്മുടെ കുട്ടികൾ മാറിയിരിക്കുന്നു. പുസ്തകങ്ങൾക്ക് അയിത്തം കൽപിക്കുന്നവരായി പുതു തലമുറ മാറുന്നതിൽ അധ്യാപകർക്കും പങ്കുണ്ട്. ഭാഷയെ സ്നേഹിക്കുന്ന, ഭാഷാധ്യാപനം ഒരു ജോലിയെന്നതിനപ്പുറം സാംസ്കാരിക ദൗത്യം കൂടിയാണെന്നു വിശ്വസിക്കുന്ന, അതിനായി നിരന്തരം പരിശ്രമിക്കുന്ന അധ്യാപകർ‌ ഇവിടെയുണ്ട്. പക്ഷേ അങ്ങനെയല്ലാത്ത ചിലരും ഉണ്ടെന്നതും വായനസംസ്കാരമില്ലാത്ത അത്തരം ഭാഷാധ്യാപകരുടെ അക്ഷന്തവ്യമായ അപരാധത്തിന്റെ ഉൽപന്നമാണ് വായനയിൽനിന്ന് അകലുന്ന കുട്ടികൾ എന്നതും വാസ്തവമാണ്. പല സ്കൂൾ ലൈബ്രറികളും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ചെയ്യിപ്പിക്കാവുന്ന ഒരു പ്രക്രിയയല്ല വായന. എങ്കിലും അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ, കുട്ടികൾ വായനയിൽനിന്ന് അകലുന്നതിൽ എനിക്ക് ഖേദമുണ്ട്. 

മലയാളം പഠിച്ചില്ലെങ്കിലും ജയിക്കാം എന്ന ചിന്തയ്ക്കു കുട്ടികൾക്കിടയിൽ പ്രചാരമുണ്ട്. 2018 ലാണ് മലയാളം നിർബന്ധിത പാഠ്യവിഷയമാക്കിയത്. അതുവരെ, മാതൃഭാഷ പഠിക്കാതെ പത്താംക്ലാസ് ജയിക്കാവുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു കേരളം. സ്കൂളുകളിൽ മാതൃഭാഷയെ രണ്ടാം തരമായി ഗണിക്കുന്നതിന്റെ പരിണിതഫലമാണ് ഭാഷയുടെ ഇന്നത്തെ ദുര്യോഗം. വിദ്യാരംഗം കലാസാഹിത്യവേദി, സാഹിത്യ ക്ലബ്ബ്, സാഹിത്യ ശിൽപശാലകൾ എന്നിവകൊണ്ട്, മിടുക്കരായ കുറച്ചു കുട്ടികളുടെ മുന്നായം സാധ്യമാകുന്നു എന്നതിനപ്പുറം ഭൂരിപക്ഷത്തെ മുന്നിലേക്കു നയിക്കാനുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ സ്കൂൾതലങ്ങളിൽ പലപ്പോഴും നടക്കുന്നില്ല.

ഭാഷ തെറ്റില്ലാതെ ഉപയോഗിക്കലാണ് ഭാഷാവിനിയോഗത്തിലെ ആദ്യപടി. വായനയുടെ വിശാലത പിന്നീട് സംഭവിക്കേണ്ടതാണ്. ഹൈസ്കൂൾതലത്തിലുള്ള ചില കുട്ടികളുടെ പരീക്ഷപേപ്പറുകൾ നമ്മുടെ കണ്ണു തള്ളിക്കും. താഴ്ന്ന ക്ലാസുകളിൽ അവരെന്തു നേടി എന്ന കാതലായ ചോദ്യം അവശേഷിക്കുന്നു. മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങി കുട്ടികളുടെ പഠന പിന്നാക്കാവസ്ഥയെ തരണം ചെയ്യുന്നതിനുള്ള പദ്ധതികൾ വേണ്ടരീതിയിൽ വിനിയോഗിക്കപ്പട്ടാൽ അതിനു വലിയ മാറ്റം സംഭവിക്കും.

മാതൃഭാഷയെ നാം എങ്ങനെ പരിഗണിക്കുന്നു എന്ന ചോദ്യത്തിനുത്തരമാണ് പെരുകുന്ന ഇംഗ്ലിഷ് മീഡിയം സ്കൂളുകളും ഒഴിഞ്ഞ ബെഞ്ചുകളുള്ള മലയാളം മീഡിയം ക്ലാസ് മുറികളും. ഒരു ഭാഷ എന്നതിനപ്പുറം ഇംഗ്ലിഷിനു ലഭിക്കുന്ന അമിത പ്രാധാന്യം മലയാളത്തെ സാരമായി ബാധിക്കുന്നുണ്ട്. വായനയിലൂടെ ആർജിക്കേണ്ട ഭാഷാനൈപുണി നേടാൻ പലപ്പോഴും കുട്ടികൾക്കു കഴിയുന്നില്ല. കഥകൾ കേട്ടും പറഞ്ഞും വളർന്ന തലമുറകളുടെ സാംസ്കാരിക ചിന്തകൾ നമ്മുടെ കുഞ്ഞുങ്ങൾക്കും പകർന്നു നൽകണം. അവരുടെ ചിന്തകളിൽ സത്യബോധത്തിന്റെ  തീ പടരണം. അതിന്റെ വെളിച്ചത്തിൽവേണം അവർക്കു ഭാവിയിലേക്കു കുതിക്കാൻ‌. അതിന് പുസ്തകങ്ങൾ നൽകുന്ന അനുഭവങ്ങളെ കുട്ടികൾ തൊട്ടറിയണം. മാതൃഭാഷയുടെ ഇന്ധനം മുന്നോട്ടുള്ള വഴികളെ തെളിച്ചമുള്ളതാക്കുമെന്ന് തിരിച്ചറിയണം.

Content Summary:

The Decline of Mother Tongue Literacy: How Kerala's Schools Can Rekindle the Joy of Reading in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com