അന്ന് സഹാറ മരുഭൂമിയല്ല; അക്കാലത്ത് ജീവിച്ച മനുഷ്യരുടെ ജനിതകം വിലയിരുത്തി

Mail This Article
ലോകത്തനേകം മരുഭൂമികളുണ്ട്. ഉഷ്ണ മരുഭൂമികളും ശീതമരുഭൂമികളുമുണ്ട്. എന്നാൽ സഹാറ മരുഭൂമിക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ല. ലോകത്തെ ഏറ്റവും വലിയ മരുഭൂമിയാണ് ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ഈ മണൽക്കാട്. എന്നാൽ ഏകദേശം 5 സഹസ്രാബ്ദങ്ങൾക്ക് മുൻപ് സഹാറ ഇങ്ങനെയായിരുന്നില്ല. പച്ചയണിഞ്ഞിരുന്നു. 15000 മുതൽ 5000 വർഷം മുൻപു വരെയുള്ള കാലയളവിൽ ആഫ്രിക്കയിൽ വൻതോതിൽ മഴ ലഭിച്ചിരുന്നു. ഇതുകാരണം നിബിഡവനങ്ങളും ശുദ്ധജലതടാകങ്ങളും ഇവിടെ സ്ഥിതി ചെയ്തിരുന്നു.
അന്നു ജീവിച്ച മനുഷ്യരുടെ ജനിതകം വേർതിരിച്ചിരിക്കുകയാണ് ഗവേഷകർ. സഹാറയിലെ ടകർകോറി പാറക്കെട്ടുകളിലെ ഗുഹകളിൽ നിന്നാണ് ഈ ആദിമമനുഷ്യരുടെ ശരീരങ്ങൾ ലഭിച്ചത്. അന്നത്തെ കാലത്തെ ആളുകളുടെ ജനിതകം ഇന്ന് അതേ രൂപത്തിലില്ലെങ്കിലും, വടക്കേ ആഫ്രിക്കയിലെ ആളുകളുടെ ജനിതക പാരമ്പര്യത്തിൽ ഇത് ശക്തമായ സ്വാധീനം പുലർത്തുന്നുണ്ടെന്നു ഗവേഷകർ പറയുന്നു. സഹാറയുടെ ഈ പുഷ്കര കാലത്തെക്കുറിച്ച് തെളിവ് നൽകിക്കൊണ്ട് ഗുഹാചിത്രങ്ങൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യർ, മാനുകൾ, ആനകൾ, ജിറാഫുകൾ എന്നിവയുടെയെല്ലാം ദൃശ്യങ്ങൾ ഈ ഗുഹാചിത്രങ്ങളിലുണ്ട്. ഒരുകാലത്ത് ഇവിടെ കാലിവളർത്തലുണ്ടായിരുന്നെന്നും ഈ ചിത്രങ്ങൾ തെളിവ് നൽകുന്നു.

ഇന്ന് ഈ പ്രദേശത്ത് മഴപെയ്യുന്ന തോത് വളരെ കുറവാണ്. അതിനാൽ തന്നെ കാലിവളർത്തൽ അസാധ്യമാണ്. എന്നാൽ 3000 ബിസിയിലൊന്നും ഇതായിരുന്നില്ല സ്ഥിതി. സഹാറയിൽ നിന്നു കണ്ടെത്തിയ ഗുഹാചിത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്ന് നീന്തുന്ന 2 ആദിമ മനുഷ്യരുടേതാണ്. 1926ൽ ആണ് ഇത് കണ്ടെത്തപ്പെട്ടത്. സഹാറയിൽ ഒരുകാലത്ത് ആളുകൾ നീന്തിയിരുന്നെന്നും അതിന്റെ ചിത്രീകരണമാണ് ഇതെന്നുമായിരുന്നു പ്രമുഖമായ ഒരു വാദം. എന്നാൽ ഇതിനെ എതിർത്തവരും ഉണ്ട്.
എന്നാൽ ഈ നനവൂറിയകാലം പിന്നീട് മാറുകയും മേഖല വറ്റിവരണ്ടതാകുകയും ചെയ്തു. കന്നുകാലിവളർത്തൽ ഇതോടെ സാധ്യമല്ലാതായി. ആടുകളെയും ചെമ്മരിയാടുകളെയും വളർത്തുന്ന കൃഷിരീതിയിലേക്ക് ഇവിടത്തെ നാട്ടുകാർ കടക്കുകയും ചെയ്തു.ഇതു മനുഷ്യജീവിതത്തെ എല്ലാരീതിയിലും ബാധിച്ചെന്നു ഗവേഷകർ പറയുന്നു. ഭക്ഷണക്രമത്തിലും സാമൂഹിക വ്യവസ്ഥകളിലുമൊക്കെ കാതലായ മാറ്റങ്ങൾ ഇതുമൂലമുണ്ടായി.