സ്വപ്നം സഫലം; അലിഫും സുഹൃത്തുക്കളും യുഎഇയിൽ എത്തി

Mail This Article
ദുബായ് ∙ സൗഹൃദത്തിന്റെ കരങ്ങളിലേറി അവർ യുഎഇയിലെത്തി. ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫ് മുഹമ്മദിന്റെ ചിരകാല സ്വപ്നമാണ് ഇതോടെ സഫലമായത്. അലിഫിനോടൊപ്പം പ്രിയ കൂട്ടുകാരായ ആര്യയും അർച്ചനയുമുണ്ട്.
മാസങ്ങൾക്ക് മുൻപ് വാർത്തയായ വേറിട്ട സൗഹൃത്തിനുടമകളാണ് ശാസ്താംകോട്ട ഡിബി കോളജ് വിദ്യാർഥികളായ അലിഫും ആര്യയും ആതിരയും. അരക്ക് താഴെ സ്വാധീനമില്ലാത്ത അലിഫ് എന്ന കോളജ് വിദ്യാർഥിയെ സഹപാഠികൾ തോളിലേറ്റിക്കൊണ്ടു പോകുന്ന ചിത്രവും വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമായി. ജഗത് തുളസീധരൻ ആയിരുന്നു ഈ വിഡിയോ പകർത്തിയത്. തളർന്ന കാലുകൾക്ക് പകരം താങ്ങായ സൗഹൃദത്തിന് സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് വലിയ അഭിനന്ദനമാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദുബായിലെ എഫ്എം റേഡിയോയിലെ വാർത്താ അവതാരകൻ ഫസലു നടത്തിയ അഭിമുഖത്തിലാണ് ദുബായ് കാണാൻ ഇവർ ആഗ്രഹം പ്രകടിപ്പിച്ചത്. ഈവാർത്ത ശ്രദ്ധയിൽപ്പെട്ട സ്മാർട് ട്രാവൽ എം ഡി അഫി അഹ്‌മദ് എല്ലാം ചെലവും വഹിച്ച് മൂവരെയും യുഎഇയിലേക്കു കൊണ്ടുവരികയായിരുന്നു.
ദുബായ് ഫ്രെയിമാണ് ഇവർ ആദ്യം കണ്ടത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും സന്ദർശിച്ചു. മറ്റു വിസ്മയ കാഴ്ചകൾ കാണാൻ 6 ദിവസം ഇവർ യുഎഇയിലുണ്ടാകും. അലിഫിനൊപ്പം ഉമ്മ സീനത്തും ഉണ്ട്.